ന്യൂഡൽഹി: യഥാർഥ നിയന്ത്രണരേഖയിലുടനീളം ചൈന വൻതോതിൽ സൈന്യത്തെ വിന്യസിച്ച സാഹചര്യത്തിൽ കർശന ജാഗ്രതയ്ക്ക് സൈനിക വിഭാഗങ്ങൾക്ക് നിർദേശം. സമാധാനകാലത്തെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ മൂന്നു സൈനിക മേധാവികളോടും സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ആവശ്യപ്പെട്ടു. ഏതുതരത്തിലുള്ള മോശം സാഹചര്യവും നേരിടാൻ തയ്യാറാവണമെന്നും അദ്ദേഹം നിർദേശിച്ചു. അതിർത്തിയിൽ പ്രശ്നങ്ങളുണ്ടാവുമ്പോൾ, വടക്കൻ കമാൻഡും പടിഞ്ഞാറൻ കമാൻഡും മാത്രം അതു നേരിടുകയും മറ്റുള്ളവർ ഉത്സവങ്ങളിലും ഗോൾഫ് കളിയിലും പങ്കാളികളാവുകയും ചെയ്യുന്നത് ശരിയല്ലെന്ന് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. ലഡാക്കിൽ യുദ്ധം തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. രാജ്യം ഉത്സവാഘോഷത്തിൽ അമരുമ്പോൾ വിളക്കുകൾ തെളിയിക്കുന്ന വേളയിൽ അതിർത്തിയിലെ സൈനികർക്കും ഒരു ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് റാവത്തിന്റെ നിർദേശം. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് യുദ്ധക്കപ്പലുകളുടെ വിന്യാസം ശ്രദ്ധിക്കാൻ ആൻഡമാൻ നിക്കോബർ ദ്വീപിലെ സംയുക്ത കമാൻഡിനും നിർദേശം നൽകി. മറൈൻ കമാൻഡോകൾ ലഡാക്കിലേക്ക് നാവികസേനയുടെ മറൈൻ കമാൻഡോകളെ (മാർക്കോസ്) കിഴക്കൻ ലഡാക്കിൽ വിന്യസിച്ചു. ഗോഗ്ര-ഹോട്ട്സ്ര്പിങ് പ്രദേശങ്ങളിലും പാംഗോങ് തടാകത്തിന്റെ തെക്കു-വടക്ക് മേഖലകളിലും ചൈനീസ് സൈന്യം പോർമുഖങ്ങൾ വിന്യസിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. നാവികസേനാ കമാൻഡോകൾ കൊടും തണുപ്പും മഞ്ഞുവീഴ്ചയും കുളിർകാറ്റും അടങ്ങിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനായാണ് തീരുമാനം. ഇതിനാവശ്യമായ വസ്ത്രങ്ങളും മുഖാവരണങ്ങളും അമേരിക്കയിൽനിന്നെത്തിയ ഉടൻ സംഘം കിഴക്കൻ ലഡാക്കിലേക്ക് പുറപ്പെടും. നവംബർ ആദ്യവാരം യു.എസിൽനിന്ന് സാധനസാമഗ്രികൾ എത്തും. Content Highlights:India- China Ladakh
from mathrubhumi.latestnews.rssfeed https://ift.tt/3ox6K9d
via
IFTTT
No comments:
Post a Comment