ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനു ശേഷം ക്രൂരമായി കൊലപ്പെടുത്തിയതിലും സംസ്‌കാരം നടത്തിയ രീതിയിലും നടുക്കം രേഖപ്പെടുത്തി അലഹബാദ് ഹൈക്കോടതി. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. സംസ്ഥാന സര്‍ക്കാരിലെയും പോലീസിലെയും ജില്ലാ ഭരണകൂടത്തിലെയും ഉന്നതര്‍ക്ക് നോട്ടീസ് അയച്ച കോടതി ഈ മാസം 12ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡി.ജി.പി, എ.ഡി.ജി.പി തുടങ്ങിയവരോടാണ് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അര്‍ദ്ധരാത്രി സംസ്‌കാരം നടത്തിയ പോലീസ് നടപടിയാണ് കോടതിയെ കൂടുതല്‍ ഗൗരവത്തോടെ കാണുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും അന്നേദിവസം കോടതിയില്‍ ഹാജരായി പരാതി ബോധിപ്പിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണോ അധികാരികള്‍ അപ്രകാരം പ്രവര്‍ത്തിച്ചതെന്നും കോടതി ആരാഞ്ഞു. കേസന്വേഷണത്തില്‍ കോടതിയുടെ നിരീക്ഷണം ആവശ്യമാണോയെന്നും മറ്റേതെങ്കിലും സ്വതന്ത്ര ഏജന്‍സി വേണമോയെന്നും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റീസ് രാജന്‍ റോയ്, ജസ്റ്റീസ് ജസ്പ്രീത് സിംഗ് എന്നിവരുടെ ബെഞ്ചിന്റെതാണ് നടപടി. കേസില്‍ നാലു പേര്‍ അറസ്റ്റിലാകുകയും പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു. എന്നാല്‍ അതിനു ശേഷം എന്തുസംഭവിച്ചുവെന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട്. പെണ്‍കുട്ടിയടെ സംസ്‌കാരം നടത്തിയ രീതി മനസാക്ഷിയെ ഞെട്ടിച്ചുകളഞ്ഞു. അതുകൊണ്ടാണ് സ്വമേധയാ കേസെടുക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
പൊതുതാല്‍പര്യമുള്ളതും പൊതുപ്രസക്തവുമായ കേസാണിത്. കൊല്ലപ്പെട്ടയാളുടെയും കുടുംബത്തിന്റെയും മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. അക്രമികളില്‍ നിന്ന് ഇര നേരിട്ടത് ക്രൂരതയാണ്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ആ കുടുംബത്തിന്റെ ദുരിതങ്ങളുടെ മുറിവില്‍ ഉപ്പ് പുരട്ടുന്നതാണ് അധികാരികളുടെ ഭാഗത്തുനിന്നുള്ള നടപടി. അവരുടെ കുടുംബത്തിന്റെ സാമ്പത്തികയും സാമൂഹികവുമായ അവസ്ഥയാണോ അവരുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഇടയാക്കിയതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഹൈ്േകാടതിയുടെ ലഖ്‌നൗ ബെഞ്ച് പറഞ്ഞു.
from mangalam.com https://ift.tt/3cNwKYc
via IFTTT
No comments:
Post a Comment