തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുവരവെ സാമ്പത്തികസംവരണമെന്ന കാർഡ് പുറത്തെടുത്ത് ഭരണപക്ഷം. സാമ്പത്തിക സംവരണമെന്ന ആശയത്തോട് തത്ത്വത്തിൽ യോജിക്കുമ്പോഴും പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് അതിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്നതിന്റെ വൈരുധ്യത്തിലാണ് യു.ഡി.എഫ്. സംവരണം എക്കാലത്തും അവസരതുല്യതയ്ക്കപ്പുറം രാഷ്ട്രീയ ആയുധംകൂടിയാകുമ്പോൾ പ്രത്യാഘാതം വലുതാണ്. സാമ്പത്തിക സംവരണത്തിനായി ഏറെനാളായി ശബ്ദമുയർത്തുന്ന മുന്നാക്കവിഭാഗങ്ങളിൽനിന്ന് വലിയ പിന്തുണ സി.പി.എം. ഇതുവഴി ലക്ഷ്യമിടുന്നു. ശബരിമല വിഷയത്തിലൂടെ അകന്ന ഭൂരിപക്ഷവിഭാഗത്തെ സ്വന്തം കുടക്കീഴിലേക്ക് ചേർത്തുനിർത്തുന്നതിനുള്ള ഒരു ശ്രമംകൂടിയാണത്. ആദ്യം ദേവസ്വം ബോർഡ് നിയമനങ്ങളിലും തുടർന്ന് സർക്കാർ നിയമനങ്ങളിലും അത് യാഥാർഥ്യമാക്കിയത് ഹിന്ദുക്കൾക്ക് മാത്രമല്ല സംവരണത്തിന് അർഹതയില്ലാത്ത ക്രിസ്ത്യൻ വിഭാഗങ്ങളിലും ചലനം സൃഷ്ടിക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. ഇതേസമയം സി.പി.എമ്മിനെ വലിയതോതിൽ പിന്തുണച്ചുപോരുന്ന ഈഴവയടക്കമുള്ള മറ്റ് പിന്നാക്ക വിഭാഗങ്ങൾ സാമ്പത്തിക സംവരണത്തെ എതിർക്കുന്നു. മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളുമായി എസ്.എൻ.ഡി.പി. യോഗം ചർച്ച നിശ്ചയിച്ചിരിക്കയാണ്. എസ്.എൻ.ഡി.പി.യും മറ്റും എതിർത്താലും ആ വിഭാഗം ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ മുൻകൂർ തയാറെടുപ്പു നടത്തിയിരുന്നു. ഓപ്പൺ സർവകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേരിട്ടും ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചും മറ്റും ആ വിഭാഗത്തോടുള്ള ഐക്യദാർഢ്യം സർക്കാർ പ്രഖ്യാപിച്ചു. നിലപാട് വ്യക്തമാക്കാൻ രാഷ്ട്രീയകാര്യസമിതി 28-ന് സാമ്പത്തികസംവരണത്തിന് എതിരല്ലെങ്കിലും അത് പിന്നാക്കക്കാരുടെ അവസരങ്ങളിൽ കുറവുവരുത്തിക്കൊണ്ടാകരുതെന്നാണ് കോൺഗ്രസ് നിലപാട്. സംവരണം വീണ്ടും ചർച്ചയായ സാഹചര്യത്തിൽ നിലപാട് വിശദീകരിക്കാൻ 28-ന് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി വിളിച്ചു. കോൺഗ്രസിൽനിന്ന് വ്യത്യസ്ത നിലപാടാണ് മുസ്ലിം ലീഗിന് ഇക്കാര്യത്തിലുള്ളത്. സാമ്പത്തികസംവരണത്തെ എതിർക്കുന്ന മറ്റ് പിന്നാക്കസംഘടനകളെക്കൂടി ഒപ്പംചേർത്തുള്ള നീക്കങ്ങൾക്ക് ലീഗ് മുന്നിട്ടിറങ്ങിക്കഴിഞ്ഞു. ലീഗ് എതിരാണെങ്കിലും ദേശീയതലത്തിൽ കോൺഗ്രസ് എടുത്ത നിലപാടിൽ മാറ്റംവരുത്താനാകില്ലെന്ന പക്ഷത്താണ് പാർട്ടി. സംവരണത്തെ അനുകൂലിച്ചും എതിർത്തുമുള്ള വാദങ്ങൾ: അനുകൂലം * നിലവിലുള്ള സംവരണവിഭാഗങ്ങളെ ഇത് ബാധിക്കില്ല. ഓപ്പൺ മെറിറ്റിൽനിന്നാണ് സാമ്പത്തിക സംവരണത്തിനുള്ള സീറ്റുകൾ നൽകുന്നത്. കേന്ദ്ര വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ 100 ഒഴിവിൽ പത്തെണ്ണം സാമ്പത്തികസംവരണമായി നൽകണം. * കേന്ദ്രസർക്കാർ 2019-ൽ സംസ്ഥാനങ്ങൾക്ക് അനുമതിനൽകിയതിനാൽ വർഷങ്ങളായുള്ള ആവശ്യം ഇനിയെങ്കിലും നടപ്പാകണം. സാമ്പത്തിക സംവരണം നടപ്പാക്കാൻ വൈകിയതിനാൽ അർഹമായ അവസരം പലതും നഷ്ടപ്പെട്ടു. *സാമ്പത്തിക സംവരണത്തിന് മുൻകാല പ്രാബല്യം വേണം. പ്രതികൂലം * പൊതുമെറിറ്റ് 40 ശതമാനമായി കുറയും. ഈ വിഭാഗത്തിൽ മുമ്പ് പിന്നാക്കക്കാരിലെ ക്രീമിലെയറുകാർക്ക് നിയമനം കിട്ടിയിരുന്നു. പൊതുമെറിറ്റിൽനിന്ന് പത്തുശതമാനം സീറ്റ് മാറുമ്പോൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന പിന്നാക്കക്കാരുടെ അവസരത്തെയും ബാധിക്കും. * പൊതുവിഭാഗത്തിനുള്ള 50 ശതമാനം ഒഴിവിന്റെ പത്തുശതമാനമെന്നാണ് പറയുന്നതെങ്കിലും ആകെ ഒഴിവിന്റെ പത്തുശതമാനമെന്നനിലയിലാകും സാമ്പത്തികസംവരണം നടപ്പാകുക. പൊതുമെറിറ്റിൽ വരുന്ന 50 ശതമാനം സീറ്റിൽനിന്നാകണം പത്തുശതമാനം സാമ്പത്തികസംവരണത്തിനായി മാറ്റേണ്ടത്. ആകെ ഒഴിവിന്റെ പത്തു ശതമാനം സാമ്പത്തിക സംവരണമാക്കരുത്. * കേന്ദ്രസർക്കാർ കൊണ്ടുവന്ന സാമ്പത്തിക സംവരണ വിജ്ഞാപനത്തിനെതിരേ സുപ്രീംകോടതിയിൽ നൽകിയ കേസിൽ വിധി വരുന്നതിനുമുമ്പേ ഇവിടെ സാമ്പത്തികസംവരണം നടപ്പാക്കിയത് രാഷ്ട്രീയലക്ഷ്യത്തോടെയാണ്. വിധി വരുന്നതുവരെ സർക്കാർ കാത്തിരിക്കണം. Content Highlight: Economic reservation kerala
from mathrubhumi.latestnews.rssfeed https://ift.tt/3kArfiL
via
IFTTT
No comments:
Post a Comment