തൊടുപുഴ: പൊന്നോമനയായിരുന്നു മണിക്കുട്ടി. പുല്ലുതിന്നുകൊണ്ടിരുന്ന അവളെ ആരോ കട്ടുകൊണ്ടുപോയപ്പോഴാണ് ഗായത്രി കരഞ്ഞുകൊണ്ട് ‘ചിരി’യിലേക്ക് വിളിച്ചത്. പോലീസുകാർ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും മണിക്കുട്ടി കണ്ണെത്താദൂരത്തേക്ക് മറഞ്ഞിരുന്നു. എങ്കിലും, ഗായത്രിയുടെ സങ്കടം ആ പോലീസുകാരുടെ ഉള്ളുപൊള്ളിച്ചു. മണിക്കുട്ടിക്ക് പകരമാകില്ലെങ്കിലും മറ്റൊരു സുന്ദരിക്കുഞ്ഞാടിനെ അവർ ഗായത്രിക്ക് സമ്മാനമായി നൽകി. അഞ്ചിരി ആനക്കയം പട്ടിയാർമറ്റത്തിൽ വീട്ടിൽ സുഗതന്റെയും റീനയുടെയും മകൾ ഗായത്രിക്കാണ്, നഷ്ടപ്പെട്ട ആടിനുപകരം ഒരു കുഞ്ഞാടിനെ പോലീസുദ്യോഗസ്ഥർ വാങ്ങിനൽകിയത്. ഒന്നരവയസ്സ് പ്രായമുള്ള മണിക്കുട്ടിയെ കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ഒമ്പതാംക്ലാസുകാരി ഓമനിച്ചുവളർത്തിയിരുന്നത്. റോഡരികിൽ കെട്ടിയിട്ടിരുന്ന അവളെ 24 ദിവസംമുമ്പ് ആരോ മോഷ്ടിച്ചു. കെട്ടഴിഞ്ഞ് എവിടെങ്കിലും അലഞ്ഞുനടക്കുന്നുണ്ടാകും എന്ന പ്രതീക്ഷയിൽ രണ്ടുദിവസം ഗായത്രിയും വീട്ടുകാരും തിരഞ്ഞുനടന്നു; എവിടെയും കണ്ടില്ല. ആകെ വിഷമിച്ചിരിക്കുമ്പോഴാണ്, കുട്ടികളുടെ പരാതി പറയാനായുള്ള സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെ ‘ചിരി’ പദ്ധതിയെക്കുറിച്ച് ഗായത്രി കേൾക്കുന്നത്. പിന്നൊന്നും ആലോചിച്ചില്ല, ടോൾഫ്രീ നമ്പരിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. പരാതി അവിടെനിന്ന് തൊടുപുഴ പോലീസ്‌സ്റ്റേഷനിലേക്ക് കൈമാറി.ഒട്ടും താമസിക്കാതെ എസ്.ഐ. ബൈജു പി.ബാബുവും സംഘവും സ്ഥലത്തെത്തി. അപ്പോഴാണ് ഗായത്രി എത്രത്തോളം മണിക്കുട്ടിയെ സ്നേഹിച്ചിരുന്നു എന്ന് അവർക്ക് മനസ്സിലായത്. മണിക്കുട്ടിക്കായി സമീപപ്രദേശം മുഴുവൻ പോലീസുകാർ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്തിയില്ല. തുടർന്നാണ് മറ്റൊരു ആടിനെ വാങ്ങിനൽകാൻ എസ്.ഐ.യും സി.ഐ. സുധീർ മനോഹറും തീരുമാനിക്കുന്നത്. പോലീസുദ്യോഗസ്ഥരായ അനീഷ്, സുനിൽ, ജെസി ജോർജ്, സെബാസ്റ്റ്യൻ, രോഹിത്, നിഷാദ്, ഷാജി തുടങ്ങിയവരും കൂടെനിന്നു. അങ്ങനെ, കരിങ്കുന്നത്തുനിന്ന് നാലുമാസം പ്രായമായ ഒരു ആടിനെ വാങ്ങി ബുധനാഴ്ച ഗായത്രിയുടെ വീട്ടിലെത്തി. ഗായത്രിയുടെയും കുടുംബത്തിെന്റയും സന്തോഷംകണ്ട് മനം നിറഞ്ഞാണ് പോലീസുകാർ മടങ്ങിയത്.പുതിയ കുഞ്ഞാടിന് എന്ത് പേരിടണമെന്ന ആലോചനയിലാണ് ഇപ്പോൾ ഗായത്രി. ‘കുഞ്ഞാട് മണിക്കുട്ടിയുടെ കുഞ്ഞിനെപ്പോലുണ്ട്. കൊണ്ടുപോയത് ആരായാലും അവളെ ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു’-ഗായത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2FJ742y
via
IFTTT
No comments:
Post a Comment