കാസർകോട്: എം സി കമറുദ്ദീൻ ഉൾപ്പെട്ട നിക്ഷേപതട്ടിപ്പ് കേസിൽ മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തുന്ന സമവായ നീക്കങ്ങൾ പ്രതിസന്ധിയിലേക്കെന്ന് സൂചന. യഥാർഥ ആസ്ഥി വിവര കണക്ക് ലഭിക്കാതെ നിക്ഷേപകരുടെ യോഗം പോലും വിളിച്ച് ചേർക്കാൻ കഴിയില്ലെന്നാണ് സമവായ ചുമതലയുള്ള പാർട്ടി ജില്ലാ ട്രഷറർ മാഹീൻ കല്ലട്ര പറയുന്നത്. ഫാഷൻഗോൾഡ് ഇന്റർനാഷണലിന്റെ ആസ്തിയും ബാധ്യതയുമടങ്ങിയ വിശദാംശങ്ങൾ പതിനഞ്ച് ദിവസത്തിനകം കൈമാറാനായിരുന്നു മാഹീൻ കല്ലട്രയോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ ഭാഗമായി കമറുദ്ദീനോടും സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ പാർട്ടി ജില്ലാ കമ്മിറ്റി അംഗം പി കെ പൂക്കോയ തങ്ങളോടും വിവരങ്ങൾ നൽകാൻ മാഹീൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആസ്തികളെ സംബന്ധിച്ച് എന്തെങ്കിലും കണക്ക് കിട്ടിയാൽ ഉടൻ തന്നെ നിക്ഷേപകരുമായി സംസാരിക്കും. ആസ്തി എത്രയാണെന്നത് സംബന്ധിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പൂർണമായി കണക്ക് ലഭിച്ചതിന് ശേഷം മാത്രമേ നിക്ഷേപകരുമായി ചർച്ച ചെയ്യൂ-മാഹീൻ കല്ലട്ര പറഞ്ഞു. എന്നാൽ തനിക്ക് കാര്യമായ ആസ്തിയില്ലെന്ന നിലപാടിലാണ് പൂക്കോയ തങ്ങൾ. ഇതിനൊപ്പം കഴിഞ്ഞ ദിവസത്തെ കയ്യാങ്കളി ആരോപണവും കേസും സമവായ ശ്രമത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമായാണ് കരുതുന്നത്. അതേസമയം ജ്വല്ലറിയിലെ സ്വർണം നഷ്ടപ്പെട്ടു എന്ന് പറയുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവർ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. പയ്യന്നൂർ ബ്രാഞ്ചിന്റെ സ്വത്ത് വകകൾ ആക്ഷൻ കമ്മിറ്റിയിൽ അംഗമായ ചിലരുടെ പേരിലേക്ക് മാറ്റി എഴുതിയതിലും ദുരൂഹതയുണ്ട്. കൂടാതെ പൂക്കോയ തങ്ങൾ തന്റെ സ്വത്ത് വകകൾ അടുത്ത ബന്ധുക്കളുടെ പേരിലേക്ക് മാറ്റിയതും സംശയത്തിന് ഇടയാക്കുന്നു. എണ്ണൂറോളം നിക്ഷേപകരുടെ പണം തിരിച്ച് നൽകാനുള്ള ആസ്തി സ്ഥാപനത്തിന്റേയോ ഡയറക്ടർമാരുടെയോ പേരിൽ ഇല്ലെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം ജി എസ് ടി ഇനത്തിൽ ഒന്നരക്കോടിയോളം രൂപ സ്ഥാപനം കുടിശിക വരുത്തി എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. Content Highlights:Investment fraud case: Consensus moves to crisis
from mathrubhumi.latestnews.rssfeed https://ift.tt/3httli8
via
IFTTT
No comments:
Post a Comment