തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കുന്നത് (സാലറി കട്ട്) ആറു മാസം കൂടി തുടരും. നേരത്തേയുള്ള അഞ്ചുമാസത്തെ ശമ്പളംപിടിത്തം അവസാനിച്ച സാഹചര്യത്തിലാണ് ആറുമാസം കൂടി സാലറി കട്ട് തുടരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുന്നതിന്റെ ഭാഗമായാണിത്. യോഗത്തിനുശേഷം ധനമന്ത്രി തോമസ് ഐസക് സംഘടനാ പ്രതിനിധികളുടെ യോഗം ഓൺലൈനിൽ വിളിച്ച് തീരുമാനം അറിയിച്ചു. മാറ്റിവെച്ച ശമ്പളം പി.എഫിൽ ലയിപ്പിക്കും ഏപ്രിൽ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളം അടുത്ത ഏപ്രിൽ ഒന്നിന് പി.എഫിൽ ലയിപ്പിക്കും. ഉടൻ പണമായി തിരിച്ചുനൽകിയാൽ 2500 കോടി രൂപയുടെ അധികബാധ്യത വരുമെന്നതിനാലാണിത്. പി.എഫിൽ ലയിപ്പിക്കുന്ന തുക അടുത്ത ജൂൺ ഒന്നിനുശേഷം പിൻവലിക്കാം. 2021 ഏപ്രിൽ ഒന്നിന് പി.എഫിൽ ലയിപ്പിക്കുന്നതുവരെ ഒമ്പത് ശതമാനം പലിശ നൽകും. സെപ്റ്റംബർ മുതൽ പിടിക്കുന്ന ശമ്പളത്തിനും 2021 ഏപ്രിൽ ഒന്നിന് പി.എഫിൽ ലയിപ്പിക്കുന്നതുവരെ ഒമ്പത് ശതമാനം പലിശ നൽകും. പി.എഫിൽ ലയിപ്പിച്ചശേഷം പി.എഫ്. നിരക്കിൽ പലിശ നൽകും. മാറ്റിവെയ്ക്കുന്ന ശമ്പളത്തിന് 'കോവിഡ്-19 ഇൻകം സപ്പോർട്ട് സ്കീം' എന്നായിരിക്കും പേര്. പി.എഫ്. ഇല്ലാത്ത പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് 2021 ജൂൺ ഒന്നിനു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചുനൽകും. ലീവ് സറണ്ടറും പി.എഫിലേക്ക് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യം പി.എഫിൽ ലയിപ്പിക്കും എന്ന വ്യവസ്ഥയിൽ സെപ്റ്റംബർ മുതൽ അനുവദിക്കും. ഇത് 2021 ജൂൺ ഒന്നുമുതൽ മാത്രമേ പി.എഫിൽനിന്ന് പിൻവലിക്കാൻ അനുവദിക്കൂ. അടുത്ത സാമ്പത്തികവർഷത്തെ എല്ലാവിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടർ 2021 ജൂൺ ഒന്നുമുതൽ മാത്രമേ അനുവദിക്കൂ. ശൂന്യവേതന അവധി അഞ്ചുവർഷമാക്കും 20 വർഷം ശൂന്യവേതന അവധി എന്നുള്ളത് അഞ്ചുവർഷമായി ചുരുക്കും. അഞ്ചു വർഷത്തിനുശേഷം ജോലിക്കു ഹാജരാകാതിരുന്നാൽ കല്പിത രാജിയായി പരിഗണിക്കും. നിലവിൽ അവധി ദീർഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തിൽ ഇത് ബാധകമല്ല. ഇപ്പോൾ പരിഗണനയിലിരിക്കുന്ന അഞ്ചുവർഷത്തിന് ശേഷമുള്ള അവധിയപേക്ഷകൾ ദീർഘിപ്പിച്ച് നൽകുന്ന കാര്യം പരിഗണിക്കുമ്പോൾ കരാർ വ്യവസ്ഥ നിലനിൽക്കുന്ന കേസുകളിൽ അക്കാര്യവും കണക്കിലെടുക്കും. ഒരു ഉദ്യോഗസ്ഥൻ 90 ദിവസം അവധിയെടുത്താൽ പ്രൊമോഷൻ നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധികചുമതല നൽകി കൃത്യനിർവഹണം നടത്താൻ ക്രമീകരണമുണ്ടാക്കും. സംഘടനകൾ എതിർത്തു സാലറി കട്ട് തുടരണമെന്ന നിർദേശത്തെ ധനമന്ത്രി വിളിച്ച യോഗത്തിൽ ഭരണ, പ്രതിപക്ഷ ഭേദമെന്യേ സർവീസ് സംഘടനകൾ എതിർത്തു. വീണ്ടും സാലറി കട്ടാണെങ്കിൽ പണിമുടക്കുമെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ സെറ്റൊ ഭാരവാഹികളായ ചവറ ജയകുമാറും എം. സലാഹുദീനും പറഞ്ഞു. സാലറി കട്ട് ജീവനക്കാരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന നിർദേശമായതിനാൽ തീരുമാനം അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് സി.പി.എം. സംഘടനയായ എഫ്.എസ്.ഇ.ടി.ഒ. ഭാരവാഹികളായ ടി.സി. മാത്യുക്കുട്ടി, കെ.സി. ഹരികൃഷ്ണൻ, സി.പി.ഐ. സംഘടനയായ അധ്യാപക സർവീസ് സംഘടനാ സമരസമിതി ഭാരവാഹികളായ എസ്. വിജയകുമാരൻ നായർ, എൻ. ശ്രീകുമാർ എന്നിവർ പറഞ്ഞു. കേന്ദ്ര സർക്കാർ വായ്പപരിധി ഉയർത്തിയതിനാൽ ജീവനക്കാരുടെ പണംപിടിച്ച് വിഭവസമാഹരണം നടത്തരുതെന്ന് ബി.ജെ.പി. സംഘടനായ ഫെറ്റൊ ഭാരവാഹികളായ ജയകുമാർ, ശിവദാസ് എന്നിവർ പറഞ്ഞു. ഒരുമാസത്തെ ശമ്പളംകൂടി പിടിക്കുകയാണെങ്കിൽ നിയമപോരാട്ടം നടത്തുമെന്നും അവർ പറഞ്ഞു. content highlights: salary cut will continue for six months
from mathrubhumi.latestnews.rssfeed https://ift.tt/3c7Ahk4
via
IFTTT
No comments:
Post a Comment