തിരുവനന്തപുരം: സി.ബി.ഐ. കൂടി രംഗത്ത് എത്തിയതോടെ കേന്ദ്ര ഏജന്‍സികളുടെ ചക്രവ്യൂഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും. ലാവ് ലിന്‍ കേസിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയജീവിത്തിനു മുന്നില്‍ വന്‍ഭീഷണി ഉയര്‍ത്തിയാണ് ലൈഫ് മിഷന്‍ കേസില്‍ അന്വേഷണവുമായി സി.ബി.ഐ. രംഗത്ത് എത്തിയത്.
ഇതോടെ എൻഐഎ, ഇഡി, കസ്റ്റംസ്, ഇൻകം ടാക്സ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, ഐബി; ഒടുവിൽ സിബിഐ യും രംഗത്ത് വന്നതോടെ കേരളത്തില്‍ ഒരു സർക്കാരും അഭിമുഖീകരിക്കാത്ത അഗ്നിപരീക്ഷ നേരിടുകയാണ് ഇടതുപക്ഷം. ഏഴ് കേന്ദ്ര ഏജൻസികളാണു സെക്രട്ടേറിയറ്റിനു ചുറ്റും കറങ്ങിനടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പോലും പ്രതികരിക്കുന്നു.
ലാവ്‌ലിൻ കേസില്‍ സിബിഐ അന്വേഷണം ഒഴിയാബാധയായി പിന്തുടപിന്തുടര്‍ന്ന പിണറായിക്ക് ലൈഫ് മിഷന്‍ പുതിയ തലവേദനയായി മാറിയിരിക്കുകയാണ്. ‘രണ്ടാം ലാവ്‌ലിൻ’ എന്നാണു ലൈഫ് മിഷന്‍ പദ്ധതിയെ പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. മുഖ്യമന്ത്രി തന്നെ ലൈഫ് മിഷൻ എക്സിക്യൂട്ടീവ് ചെയർമാനായിരിക്കെ അന്വേഷണപരിധിയില്‍ അദ്ദേഹവും വരുമെന്നത് പ്രതിപക്ഷത്തിന് നല്‍കുന്ന സന്തോഷം ചെറുതല്ല.
ലാവ് ലിനില്‍ കണ്‍സള്‍ട്ടന്‍സിയായ ടെക്നിക്കാലിയയുടെ പേരാണ് വിവാദങ്ങളില്‍ നിറഞ്ഞുനിന്നതെങ്കിൽ ഇപ്പോള്‍ ‘യുണിടാക്കാണ്’. വിദേശ കരാറും ഫണ്ട് വിനിയോഗവുമാണു രണ്ടിലും അന്വേഷണ വിഷയം. ലൈഫ് മിഷന്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സി.പി.എം. നേതൃത്വം നാലാഴ്ച മുമ്പ് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തിയത് സര്‍ക്കാരിന് വിനയായി. ലൈഫ് മിഷന്‍ വിവാദങ്ങളില്‍ പൊടുന്നനെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ തടിതപ്പാന്‍ ശ്രമിച്ചപ്പോഴാകട്ടെ ആ നീക്കത്തെ തകിടം മറിച്ചാണ് സി.ബി.ഐ. രംഗത്തെത്തി.
യുഎഇയിൽ നിന്നു മുഖ്യമന്ത്രി സമാഹരിച്ച ഫണ്ട് കുറെ ഇടനിലക്കാരും തട്ടിപ്പുകാരും കൈകാര്യം ചെയ്യുകയും കമ്മിഷൻ പറ്റുകയും ചെയ്തുവെന്നത് തന്നെ ഇടതുസർക്കാരും സിപിഎമ്മും നാണക്കേടായി മാറിയിട്ടുണ്ട്. സ്വർണക്കടത്തു കേസിൽ യുക്തമായ അന്വേഷണം പ്രഖ്യാപിക്കണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് സര്‍ക്കാരായിരുന്നു. എന്നാല്‍ ലൈഫ് മിഷനിലെ സിബിഐ അന്വേഷത്തിനെതിരെ സിപിഎം ശക്തമായി രംഗത്തുവരികയുമുണ്ടായി. കേന്ദ്ര ഏജൻസികളുടെ നീക്കത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്നു പാർട്ടി തുറന്നടിക്കുന്നു.
ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ഉണ്ടാകുമെന്ന് മൂന്നുദിവസം മുമ്പുതന്നെ സര്‍ക്കാരിന് സൂചന ലഭിച്ചതായാണ് വിവരം. രണ്ടുദിവസംമുമ്പു മാത്രമാണ് വിജിലന്‍സ് അന്വേഷണ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. മൂന്നാഴ്ചക്കുമുമ്പുതന്നെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ സി.ബി.ഐയുടെ രംഗപ്രവേശം രാഷ്ട്രീയ പ്രേരിതമാണെന്ന ന്യായമെങ്കിലും സി.പി.എമ്മിന് ഉയര്‍ത്താമായിരുന്നു. ധാരണാപത്രം പുറത്തുവിടുന്നതു തന്നെ ആരോപണമുണ്ടായി ഒന്നരമാസത്തിനുശേഷമാണ്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ടുളള എല്ലാ ആരോപണങ്ങിലും സര്‍ക്കാര്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവച്ചതിനുശേഷമാണ് അദ്ദേഹത്തിന് ധാരണാപത്രത്തിന്റെ പകര്‍പ്പ് കൈമാറിയത്. ആരോപണമുണ്ടായി ഒന്നരമാസത്തിനുശേഷം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിജിലന്‍സ് അന്വേഷണം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം പത്രസമ്മേളനത്തിലും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട നടപടിയുണ്ടായില്ല. ലാവ് ലിന്‍ കേസില്‍ തുടക്കം മുതല്‍തന്നെ സി.ബി.ഐയെ എതിര്‍ത്ത് സി.പി.എം. രംഗത്തുവന്നിരുന്നു. അതേപോലെ ഇന്നലെ ചേര്‍ന്ന സി.പി.എം. സെക്രട്ടേറിയറ്റ് യോഗവും ലൈഫ് മിഷനിലെ സി.ബി.ഐ. ഇടപെടലിനെതിരേയും കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പോകാനിരിക്കെയാണ് മൂന്നു കേന്ദ്രഏജന്‍സികള്‍ക്കപ്പുറം സി.ബി.ഐ കൂടി സംസ്ഥാനത്തെത്തുന്നത്. ഒരേസമയം നാല് കേന്ദ്ര ഏജന്‍സികള്‍ ഗുരുതര സ്വഭാവമുളള കേസുകള്‍ അന്വേഷിക്കുമ്പോള്‍ ഏറ്റവും നിര്‍ണായകമായ സമയത്ത് സര്‍ക്കാരിന് പ്രത്യേകിച്ച്, മുഖ്യമന്ത്രിക്കു രാഷ്ട്രീയമായ വലിയ തിരിച്ചടിയാണ്. വിജിലന്‍സിനെകൊണ്ട് പ്രാഥമികാന്വേഷണം നടത്തി മുഖംരക്ഷിക്കാനുള്ള തന്ത്രത്തിന് തിരിച്ചടിയായി സി.ബി.ഐയുടെ വരവ്.
from mangalam.com https://ift.tt/33Z7gTY
via IFTTT
No comments:
Post a Comment