തൃശ്ശൂർ: മറ്റം നമ്പഴിക്കാട് കരുവാൻപടിക്കടുത്ത് 'സമ്മർ സ്നോ'യെന്ന ആന്റണി മാഷുടെ വീട്. കൽവിളക്കുകൾ സ്ഥാപിച്ച മുറ്റത്തെ ചെടികൾക്കിടയിൽ പല ആകൃതിയിലും വലുപ്പത്തിലുമുള്ള ശിലാവിഗ്രഹങ്ങൾ. വീട്ടിനകത്ത് അതിലേറെ അദ്ഭുതങ്ങൾ. ആന്റണി ചിറ്റാട്ടുകരയെന്ന അധ്യാപകൻ 1962 മുതൽ ശേഖരിച്ച കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കളാണ് വീട് നിറയെ. എൺപതാം വയസ്സിന്റെ അസ്വസ്ഥതകൾ പിടിമുറുക്കിയപ്പോഴാണ് തന്റെ ശേഖരം പുരാവസ്തുവകുപ്പിനു കൈമാറിയാലോയെന്നു ചിന്തിച്ചത്. എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലികൾ പുരാവസ്തുവകുപ്പ് തുടങ്ങാനിരിക്കുമ്പോഴാണ് കോവിഡ് തടസ്സമായത്. ഇന്ദുലേഖ നോവലിന്റെ ആദ്യപതിപ്പ്-ഇന്ദുലെഖാ. ഇത് വിവാദത്തെ തുടർന്ന് പിൻവലിച്ചിരുന്നു. നൈൽ നദിക്കരയിൽനിന്നു ലഭിച്ചതെന്നു വിശ്വസിക്കുന്ന ബൈബിൾ, പഴയനിയമത്തിന്റെ ഹീബ്രു ഭാഷയിലുള്ള പാപ്പിറസ് ചുരുൾ (ചാവുകടൽ ചുരുൾ), ശക്തൻ തമ്പുരാന്റെ കാലത്ത് വധശിക്ഷ നടപ്പാക്കാൻ ആരാച്ചാർ ഉപയോഗിച്ചിരുന്ന ഇരുമ്പുവാൾ, ടിപ്പു സുൽത്താന്റെ ഇരുമ്പ് പീരങ്കി, മിങ് രാജവംശത്തിന്റേതെന്ന് അവകാശപ്പെടുന്ന ചൈനീസ് ബ്ലൂ പോർസലെയ്ൻ പാത്രങ്ങൾ, മണ്ണെണ്ണയൊഴിച്ച് പ്രവർത്തിക്കുന്ന റഫ്രിജറേറ്റർ തുടങ്ങി പതിനായിരക്കണക്കിനു പുരാവസ്തുക്കൾ. ആക്രിക്കടകളിൽനിന്നും ഓട്ടുപാത്രങ്ങൾ വിൽക്കുന്ന കടകളിൽനിന്നും പട്ടാമ്പി, കുറ്റിപ്പുറം ഭാഗങ്ങളിലെ പഴയസാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരിൽനിന്നുമാണിവ വാങ്ങിയത്. ഒ. ചന്തുമേനോന്റെ 'ഇന്ദുലെഖാ' നോവലിന്റെ ഒറിജിനൽ കൈയിലുണ്ട്. ഗാന്ധിജി ഉപയോഗിച്ച 13 സാധനങ്ങൾ ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. എട്ടു കത്തുകൾ, കണ്ണട, പ്രസംഗം റെക്കോർഡ് ചെയ്ത ഗ്രാമഫോൺ, വട്ടമേശ സമ്മേളത്തിന് പങ്കെടുക്കാൻ പോവുമ്പോൾ കൈയിലുണ്ടായിരുന്ന മടക്കാവുന്ന ചർക്ക, ഗാന്ധിജിയുടെ രക്തംപുരണ്ട മണ്ണിന്റെ ഒരംശം. ഇവയെല്ലാം ലണ്ടനിൽ നടന്ന ലേലത്തിൽ വിറ്റു. 200 കോടിക്കടുത്ത് മൂല്യമുണ്ടെന്ന് നേരത്തേ അറിയിച്ചിട്ടും കിട്ടിയത് ഒരു കോടിക്കു താഴെ. ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകനാണ്. ഭാര്യ പരേതയായ മേരി മമ്മിയൂർ എൽ.എഫ്. കോളേജിൽ കെമിസ്ട്രി പ്രൊഫസറായിരുന്നു. മകൻ എഫ്ബി അമേരിക്കയിലും മകൾ അനു ബെംഗളൂരുവിലുമാണ്. കോവിഡ് കാലത്തിനുമുമ്പ് ഇവ പരിശോധിക്കാനെത്തിയ പുരാവസ്തുവകുപ്പിനു മുമ്പിൽ രണ്ട് നിബന്ധനകളാണ് മാഷ് മുന്നോട്ടുവെച്ചത്. തന്റെ സമ്പാദ്യത്തിന് അർഹിക്കുന്ന പ്രതിഫലം വേണം, തന്റെ ശേഖരമാണെന്ന് വരുംകാലങ്ങളിൽ അറിയപ്പെടണം. നടപടിക്രമങ്ങൾ തുടരും -പുരാവസ്തുവകുപ്പ് വസ്തുക്കളുടെ കാലപ്പഴക്കം, പുരാവസ്തുമൂല്യം എന്നിവ വിലയിരുത്തി ന്യായമായ പ്രതിഫലം നൽകി മുതൽക്കൂട്ടണമെന്ന് സർക്കാരിലേക്ക് ശുപാർശ നൽകിയതായി പുരാവസ്തുവകുപ്പ് അധികൃതരായ ശക്തൻ തമ്പുരാൻ കൊട്ടാരം ക്യൂറേറ്റർ അബ്ദുൾഹക്കീം, എജ്യുക്കേഷൻ ഓഫീസർ കെ.വി. ശ്രീനാഥ് എന്നിവർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3hw8f2D
via
IFTTT
No comments:
Post a Comment