പത്തനംതിട്ട: ദേവസ്വം ഭൂമി കുടിയാന്‍ എന്ന പേരില്‍ വിദേശ കമ്പനിയായ മലയാളം പ്ലാന്റേഷന്‍ കൈയടക്കിയതു സംബന്ധിച്ച് അനേഷിക്കണമെന്ന ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്നു വിജിലന്‍സ് ഉന്നതര്‍ മുക്കി. പാവപ്പെട്ട കുടിയാന്മാര്‍ക്കു ഭൂമി ലഭ്യമാക്കുന്നതിനായുള്ള ഭൂപരിഷ്‌കരണ നിയമത്തിലെ 72-ാം വകുപ്പ് ദുരുപയോഗം ചെയ്താണ് പശ്ചിമഘട്ട ദേവസ്വത്തിന്റെ അധീനതയിലുള്ള 736 ഏക്കര്‍ ഭൂമി ലണ്ടന്‍ കമ്പനിക്കു തീറെഴുതാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നത്.
വിദേശ കമ്പനിയായിരുന്ന മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡിനെ കുടിയാനായി പരിഗണിച്ച് എങ്ങനെയാണ് ദേവസ്വം ഭൂമി വിട്ടുകൊടുത്തത് എന്നത് സംബന്ധിച്ച് മൂന്നുമാസത്തിനുള്ളില്‍ അന്വേഷിച്ചു വിവരം കൈമാറണമെന്നായിരുന്നു ലാന്‍ഡ് റവന്യൂ കമ്മിഷന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിജിലന്‍സ് നടപടിയെടുത്തില്ലെന്നു മാത്രമല്ല, ഹാരിസണ്‍സിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.
ഹാരിസണ്‍സിന്റെ കൈവശ ഭൂമിക്ക് ഉടമാവകാശം ഉണ്ട് എന്നതിന് തെളിവായി കമ്പനി കാട്ടുന്ന ചെങ്കല്‍പേട്ട സബ് രജിസ്ട്രാര്‍ ഓഫീസിലുള്ള 2804/1923, 2805/1923 എന്നീ ആധാരങ്ങളുടെ സാധുത അന്വേഷിക്കണമെന്നും ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും വിജിലന്‍സ് നടപടി സ്വീകരിച്ചില്ല. മാത്രമല്ല കൊല്ലം സബ്‌രജിസ്ട്രാര്‍ ഓഫീസിലെ 1600/1923 നമ്പര്‍ ആധാരം വ്യാജമാണെന്ന് െഹെക്കോടതിയില്‍ റിപ്പോര്‍ട്ടുചെയ്ത ഡിെവെ.എസ്.പി. നന്ദനന്‍ പിള്ളയെ അന്വേഷണച്ചുമതലയില്‍നിന്ന് നീക്കുകയും ചെയ്തു. പിന്നീട് കേസ് അന്വേഷിച്ച വിജിലന്‍സ് സംഘം 1600/1923-ാം നമ്പര്‍ ആധാരം ഒറിജിനലാണെന്ന് സമര്‍ഥിക്കാനും മറന്നില്ല.
ഭരണരംഗത്തുനിന്നു വിരമിച്ച ഒരു ഉന്നതന്റെ മകനും ഹാരിസണ്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനുമായ വ്യക്തി വിജിലന്‍സ് ആസ്ഥാനത്ത് കയറി ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് അന്വേഷണം അടിമുടി പാളിയതെന്ന് ആക്ഷേപമുണ്ട്. കുടിയാന്മാരെ സംരക്ഷിക്കുന്നതിന് വിഭാവന ചെയ്ത ഭൂപരിഷ്‌കരണ നിയമം 72-ാം വകുപ്പിനെ മറയാക്കിയാണ് കോട്ടയം ലാന്‍ഡ് ട്രിബ്യൂണല്‍ സ്‌പെഷല്‍ മുന്‍സിഫ് ആയിരുന്ന കെ.ഗോപാല കൃഷ്ണന്‍ 1976 ഏപ്രില്‍ 13ന് വിദേശ കമ്പനിക്ക് ഭൂമി പതിച്ചു നല്‍കി വിധി പ്രസ്താവിച്ചത്. ഇതനുസരിച്ച് 1976 സെപ്റ്റംബര്‍ 30ന് ദേവസ്വം ഭൂമി ഹാരിസണ്‍സിന് നല്‍കുകയും ചെയ്തു. ഇത്രയും ഭൂമി പതിച്ചു നല്‍കുന്നതിന് ഹാരിസണ്‍സ് കമ്പനി പാട്ടത്തുക, നികുതി ഇനങ്ങളിലായി 16,669 രൂപ 35 പൈസ മാത്രമാണ് അടച്ചത്. ഇതനുസരിച്ച് സെപ്റ്റംബര്‍ 30ന് പട്ടയം നല്‍കുകയും ചെയ്തു.
1976-ല്‍ ഹാരിസണ്‍സ് മലയാളം എന്ന ഇപ്പോഴത്തെ കമ്പനി നിലവിലുണ്ടായിരുന്നില്ല. മലയാളം പ്ലാന്റേഷന്‍സ് എന്ന ലണ്ടന്‍ കമ്പനിക്കാണ് ലാന്‍ഡ് ട്രൈബ്യൂണല്‍ ഭൂമി പതിച്ചുനല്‍കിയത്. 1973ല്‍ വിദേശകമ്പനികള്‍ ഇന്ത്യയില്‍ ഭൂമി െകെവശംവയ്ക്കുന്നതു തടയുന്ന ഫെറ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. അതു പരിഗണിക്കാതെ വിദേശ കമ്പനിക്ക് ഭൂമി പതിച്ചുനല്‍കി ലാന്‍ഡ് ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 1958മുതലാണ് മലയാളം പ്ലാന്റേഷന്‍സ് എരുമേലി ദേവസ്വത്തില്‍നിന്ന് ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്തുവന്നത്. കോടികളുടെ ആസ്തിയുള്ള ഈ വിദേശ കമ്പനി എങ്ങനെ നിര്‍ധനനായ കുടിയാനായി മാറി എന്ന ചോദ്യത്തിനും സര്‍ക്കാരിന് ഉത്തരമില്ല.
from mangalam.com https://ift.tt/2FphSms
via IFTTT
No comments:
Post a Comment