കോഴിക്കോട്: 350 എപ്പിസോഡ് നീണ്ട എം- 80 മൂസ സീരിയലിൽ മീൻകാരനായി വേഷമിട്ട വിനോദ് കോവൂരിന് ഇനി ജീവിതത്തിലും അതേ റോൾ. കുഞ്ഞുവണ്ടിയിൽ മീൻകാരനായി നാടുചുറ്റുകയല്ല വിേനാദ്. കോഴിക്കോട് ബൈപാസിൽ ഹൈലൈറ്റ് മാളിനടുത്ത് നാല് പാർട്ണർമാരുമായി ചേർന്ന് ശീതീകരണിയുള്ള മത്സ്യസ്റ്റാൾ ഒരുക്കുകയാണ്. ഉദ്ഘാടനം ഓണത്തിന് തൊട്ടുമുമ്പ്. കോവിഡ് ചതിച്ചു. സിനിമയില്ല, സീരിയലില്ല; വിദേശരാജ്യങ്ങളിലെ സ്റ്റേജ്ഷോകളുമില്ല. ആർട്ടിസ്റ്റ് വിസ കിട്ടാൻ പ്രയാസം. അപ്പോൾ അടുത്ത കൂട്ടുകാർ ട്രോളിയതാണ്. -മൂസക്കായിയെപ്പോലെ മീൻകച്ചോടം തുടങ്ങിക്കോളാൻ. സീരിയൽതാരം സീരിയസ്സായി. പുഴമീനും കടൽമത്സ്യവും വിൽക്കുന്ന മൂസക്കായി സീഫ്രഷ് എന്ന കടയ്ക്ക് പിറവിയായി. കലാകാരന്റെ ജീവിതത്തിന് പുതിയ എപ്പിസോഡ്. അഭിഭാഷകനായ സഹോദരൻ മനോജ് നിയമോപദേശം നൽകി. റോഡരികിലെ കച്ചവടങ്ങൾ ഒന്നൊന്നായി നിരോധിക്കപ്പെടുകയാണ്. അപ്പോൾ കടയ്ക്ക് നല്ല സാദ്ധ്യതയുണ്ട്. പാർട്ണർമാരിൽ രണ്ടുപേർ ചാലിയത്ത് മത്സ്യബന്ധന ബോട്ടുള്ളവരാണ്. തുടർച്ചയായി നല്ല മത്സ്യംകിട്ടാൻ ഇത് വഴിയൊരുക്കും. മറ്റുരണ്ടുപേർ ഐ.ടി.രംഗത്ത്് തിരിച്ചടി നേരിട്ടവർ. 'പൊരിച്ചോളീ, കറിവെച്ചോളീ...' എന്നെഴുതിയ ഒന്നാംതരം പായ്ക്കിൽ മുറിച്ച് വൃത്തിയാക്കി മസാലപുരട്ടിയ മീൻ വീടുകളിലെത്തിക്കാനും ഒരുക്കങ്ങളായിട്ടുണ്ട്. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ കടയുടെ പരസ്യത്തിനായി മൂസക്കായിയുടെ ചിത്രമുള്ള കൂറ്റൻ കട്ടൗട്ട് ഉടനുയരും. കൊച്ചിയിൽ 14 ഇടത്ത് രമേഷ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും ചേർന്ന് മത്സ്യവിപണനശൃംഖലയൊരുക്കിയിട്ടുണ്ട്. അതിന്റെ ഉദ്ഘാടനത്തിന് പോയപ്പോൾ അതുപോലെ കോഴിക്കോട്ടും ആരംഭിക്കാൻ അവർ പ്രേരിപ്പിച്ചിരുന്നു. കോവിഡ്കാലത്ത് ഒട്ടേറെ ഹ്രസ്വചിത്രങ്ങൾ സംവിധാനംചെയ്തിരുന്നു. മത്സ്യസ്റ്റാൾ തുടങ്ങിയാലും കലാജീവിതം തുടരും. ഇപ്പോൾ ഇങ്ങനെയൊരു കട അത്യാവശ്യമായെന്നുമാത്രം-47 സിനിമകളിലും അതിലേറെ സീരിയലുകളിലും അഭിനയിച്ച താരം പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3j1kWDJ
via
IFTTT
No comments:
Post a Comment