പള്ളിപ്പുറം(ആലപ്പുഴ): തോട്ടിൽവീണ് കുത്തൊഴുക്കിൽപ്പെട്ട മൂന്നുവയസ്സുകാരനെ മത്സ്യത്തൊഴിലാളി വലവീശിയെടുത്തെങ്കിലും ആശുപത്രിയിലേക്കുള്ളവഴിയിൽ മരിച്ചു. ചേന്നംപള്ളിപ്പുറം രണ്ടാംവാർഡ് ശോഭാലയത്തിൽ വാടകയ്ക്കുതാമസിക്കുന്ന ആര്യാട് നോർത്ത് കൊച്ചുവെളി ലിജോയുടെ ഏകമകൻ നേതൽ ലിജോയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കുരണ്ടോടെ പള്ളിപ്പുറം മൂന്നുതോട്ടിലാണ് അപകടം. കളത്തിൽക്കലുങ്കിനരികെ തോടിനോടുചേർന്ന വീട്ടിലാണ് ലിജോ വാടകയ്ക്കുതാമസിക്കുന്നത്. നിറഞ്ഞുകവിഞ്ഞ് കുത്തിയൊഴുകുന്നതോട്ടിലേക്ക് കളിക്കുന്നതിനിടെ കുട്ടി വീഴുകയായിരുന്നു. വിവരമറിഞ്ഞവർ തിരച്ചിൽനടത്തി. അരക്കിലോമീറ്റർതാഴെ മീൻപിടിക്കുകയായിരുന്ന ചേന്നംപള്ളിപ്പുറം വേലിക്കകത്ത് ബാബുവിനോടും കാര്യംപറഞ്ഞു. മീൻപിടിച്ചുമടങ്ങാൻനിന്ന ബാബു അതോടെ വലയുമായികാത്തുനിന്നു. കുത്തിയൊലിക്കുന്ന വെള്ളത്തിനൊപ്പം ഒഴുകിവന്ന കുട്ടിയെ ബാബു വലവീശിയെടുത്തു. കമിഴ്ന്നനിലയിലാണ് കുട്ടിഒഴുകിവന്നത്. കരയ്ക്കെത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നു. ഉള്ളിലുണ്ടായിരുന്ന വെള്ളം പുറത്തുവന്നുകൊണ്ടിരുന്നു. വിറയലോടെയാണ് കുട്ടിയെ കരയ്ക്കടുപ്പിച്ചതെന്ന് ബാബു പറഞ്ഞു. അപ്പോഴേക്കു നിലവിളികളുമായി ആളുകളുംകൂടിയിരുന്നു. കുട്ടിയെക്കിട്ടിയ സ്ഥലത്തുനിന്ന് വേമ്പനാട്ടുകായലിലേക്ക് ഒരുകിലോമീറ്ററിൽത്താഴെ ദൂരമേയുള്ളൂ. പക്ഷേ, എല്ലാവരുടെയും പ്രാർഥനകൾക്ക് അൽപ്പായുസ്സേ ഉണ്ടായുള്ളൂ. ചേർത്തലയിലെ ആശുപത്രിയിലേക്കുള്ളയാത്രയിൽ നെടുമ്പ്രക്കാട്ടെത്തിയപ്പോഴേക്കും കുട്ടിയുടെ ചലനംനിലച്ചു. അടുത്ത ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. അമ്മ: മിന്നി. മൃതദേഹം ചേർത്തല താലൂക്കാശുപത്രി മോർച്ചറിയിൽ. ചെല്ലാനം ഹാർബറിലെ ജോലിക്കാരനാണ് ബാബു. കൊറോണകാരണം പണിയില്ല. സമീപത്തെ മൂന്നുതോട്ടിൽ വലവീശുകയാണുപതിവ്.
from mathrubhumi.latestnews.rssfeed https://ift.tt/33CVnV7
via
IFTTT
No comments:
Post a Comment