വാഷിങ്ടൺ: പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്-1 ബി വിസ അനുവദിക്കുന്നതിന് നിലവിലെ നയങ്ങളിൽ ഭേദഗതി വരുത്തുമെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ. രാജ്യങ്ങൾക്ക് ക്വാട്ട നിശ്ചയിച്ച് ഗ്രീൻ കാർഡ് അനുവദിക്കുന്ന രീതി അവസാനിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലാണ് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ സ്വാധീനിക്കാനുള്ള നീക്കം ഈ പ്രഖ്യാപനത്തിലൂടെ ജോ ബൈഡൻ നടത്തിയത്. ഇന്ത്യയുടെ 74-മത് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ സമൂഹം മുന്നോട്ടു വെച്ച കുടുംബാടിസ്ഥാനത്തിലുള്ള കുടിയേറ്റത്തിനും മതപരമായ പ്രവർത്തനങ്ങൾക്കും വിസ ആവശ്യത്തിനും ബൈഡൻ പിന്തുണ ഉറപ്പു നൽകി. അമേരിക്കയിൽ ഉയർന്നു വരുന്ന വംശീയതയും മതപരവും ഭാഷാപരവുമായ അസമത്വവും അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അമേരിക്കയ്ക്കായി ഇന്ത്യക്കാർ നൽകുന്ന സംഭാവനകൾ വിലമതിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 13 ലക്ഷത്തോളം ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരാണ് യുഎസിലുള്ളത്. ഗ്രീൻ കാർഡ് അടിസ്ഥാനമാക്കി ലഭ്യമാകുന്ന തൊഴിലവസരങ്ങളിലും താത്ക്കാലിക വിസാനയങ്ങളിലും ഭേദഗതി വരുത്തുമെന്നും തൊഴിലാളികളുടെ അവകാശസംരക്ഷണം ഉറപ്പുവരുത്തുന്ന തരത്തിലുള്ള നയങ്ങൾക്കനുസൃതമായി കൂടുതൽ സ്ഥിരവിസ അനുവദിക്കുന്ന കാര്യത്തിൽ അടിയന്തരനടപടി സ്വീകരിക്കുമെന്നും ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു. യുഎസിന്റെ സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ കുടിയേറ്റ തൊഴിലാളികൾ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ കണക്കിലെടുത്ത് കൂടുതൽ കുടിയേറ്റക്കാർക്ക് അനുമതി നൽകുന്ന കാര്യം പരിഗണിക്കുമെന്നും ജോ ബൈഡൻ വ്യക്തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായായ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പരിഹരിക്കാനും യുഎസ് വോട്ടർമാരെ ആകർഷിക്കാനുമായി എച്ച്-1ബി വിസ താത്ക്കാലത്തേക്ക് ട്രംപ് ഭരണകൂടം നിർത്തിവച്ചിരിക്കുകയാണ്. സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് യുഎസ് കമ്പനികളിൽ നിയമനം അനുവദിക്കുന്ന വിസയാണിത്. എന്നാൽ പിന്നീട് ട്രംപ് തന്നെ നടപടിയിൽ ഇളവ് വരുത്തി. മതാടിസ്ഥാനത്തിൽ കുടിയേറ്റത്തിന് ട്രംപ് ഏർപ്പെടുത്തിയ നിരോധനം അവസാനിപ്പിക്കുമെന്നും ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3gZPLIs
via
IFTTT
No comments:
Post a Comment