തിരുവനന്തപുരം: ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് പണിയാൻ റെഡ് ക്രസന്റ് ഫണ്ടിൽനിന്ന് 2.25 കോടി കൈപ്പറ്റിയ സെയ്‍ൻ വെഞ്ചേഴ്സ്, പദ്ധതിനിർമാണം ഏറ്റെടുത്ത യൂണിടാക് വിലാസത്തിൽത്തന്നെയുള്ള സ്ഥാപനം തന്നെ. ഇതോടെ കരമനയിലെ ആക്സിസ് ബാങ്കിൽനിന്നു രണ്ടു കമ്പനികളിലേക്കും എന്തിന് പ്രത്യേകം ഫണ്ട് അയച്ചു എന്നതിലും അവ്യക്തതയാണ്. 5.25 കോടിയാണ് യൂണിടാക്കിലേക്ക് കൈമാറിയിരുന്നത്. ലൈഫ് മിഷനിൽ വീട് നൽകാൻ റെഡ് ക്രസന്റ് കേരളത്തിലേക്ക് യു.എ.ഇ. കോൺസുലേറ്റ് വഴിയാണ് പണം അയച്ചിരുന്നത്. ഈ തുക കോൺസുലേറ്റ് അക്കൗണ്ടിൽനിന്ന് യൂണിടാക്കിന്റെയും സെയ്‍ൻ വെഞ്ചേഴ്സിന്റെയും അക്കൗണ്ടിലേക്ക് പെട്ടെന്ന് മാറ്റാനാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ഇടപെട്ടത്. ഇതിനിടയിൽ യൂണിടാക്കിലെ ഉന്നതൻ നൽകിയ 75 ലക്ഷം രൂപ ആക്സിസ് ബാങ്കിലെ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സ്വപ്ന ഒരു ലക്ഷം ഡോളാറാക്കി മാറ്റിവാങ്ങിക്കുകയും ചെയ്തുവെന്നാണ് കസ്റ്റംസ്, എൻ.ഐ.എ. ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഇത് എന്തിനാണെന്നു വ്യക്തമല്ല. ചില ഇടപാടുകൾക്ക് സഹായിച്ചവർക്ക് സ്വപ്ന ഡോളറിലാണ് പ്രതിഫലം നൽകിയതെന്ന് നേരത്തേ അവർ മൊഴിനൽകിയിരുന്നു. അതുകൊണ്ടുതന്നെ ഈ ഇടപാടുകൾ അന്വേഷണ പരിധിയിൽ വരും. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ തന്നെയാണ് സെയ്‍ൻ വെഞ്ചേഴ്സ് പങ്കാളിയെന്നും എൻ.ഐ.എ.ക്കു മുന്നിൽ മൊഴിയുണ്ട്. (വെള്ളിയാഴ്ച സ്ഥാപനത്തിന്റെ പേര് സാൻസ് എന്നാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്) യൂണിടാക്കിന്റെ വിലാസം തന്നെയാണ് സെയ്‍ൻ വെഞ്ചേഴ്സ് രേഖകളിലും. സെയ്‍ൻ വെഞ്ചേഴ്സിന്റെ മുഖ്യ പാർട്ട്ണർ വിനോദ് പ്രഭാകരൻ വസുമതി എന്നാണ് രേഖകളിൽ. ഇദ്ദേഹം യൂണിടാക് എനർജി സൊല്യുഷൻസ് എന്ന കമ്പനിയുടെയും ബിയനസ ട്രേഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും ഡയറക്ടറാണ്.2019 ഓഗസ്റ്റ് 1, 2 തീയതികളിലാണ് അടുത്തടുത്ത ഇടപാടുകളിലൂടെ യൂണിടാക്കിന് 5,25,46,000 രൂപയും, ഇതേ മേൽവിലാസത്തിൽ തന്നെയുള്ള സെയ്‍ൻ വെഞ്ചേഴ്‌സിന് 2,25,19,000 രൂപയും ആക്സിസ് ബാങ്കിലെ യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്ന് അയച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2Cu24O1
via
IFTTT
No comments:
Post a Comment