കോഴിക്കോട്: വ്യവസായ സംരംഭം മുടങ്ങിയതിനാൽ കോടികളുടെ കടബാധ്യതയിലായ സംരംഭകയും കുടുംബവും ആത്മഹത്യയുടെ വക്കിൽ. കോഴിക്കോട് കുപ്പായക്കോടുള്ള സംരംഭത്തിന് തടസമായത് സി.പി.എം പ്രാദേശിക നേതാക്കളുടെ ഇടപെടലാണെന്നാണ് ആക്ഷേപം. പദ്ധതിയുടെ തുടക്കത്തിലുണ്ടായ ചില തർക്കങ്ങളും സി.പി.എം പ്രാദേശിക നേതൃത്വത്തിലെ ചിലരുടെ ഇടപെടലുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കുടുംബത്തിന്റെ പരാതി. 2016ലാണ് ടോണി ജോസഫിന്റെ ഭാര്യ ജൂലി ടോണി കോഴിക്കോട് കുപ്പായക്കോട് റബ്ബർ ലാറ്റക്സ് യൂണിറ്റ് തുടങ്ങുന്നത്. ന്യൂനപക്ഷ വനിതകൾക്കുള്ള കേന്ദ്രസർക്കാരിന്റെ സ്റ്റാന്റ്അപ്പ് ഇന്ത്യ പദ്ധതി പ്രകാരം 90 ലക്ഷം രൂപ വായ്പയെടുത്താണ് സംരംഭം ആരംഭിച്ചത്. എന്നാൽ അയൽവാസികളുമായുള്ള ഒരു വഴി തർക്കത്തോടെ പ്രശ്നങ്ങൾക്ക് തുടക്കമായി. പിന്നീടാണ് പ്രശ്നത്തിൽ പ്രാദേശിക സി.പി.എം നേതാക്കൾ ഇടപെട്ടത്. ഇതിന് പിന്നാലെ നിരവധി കേസുകളുമുണ്ടായി. ഇതോടെ നാല് വർഷത്തിനിടയിൽ ആകെ നാല് മാസം മാത്രമേ കമ്പനി പ്രവർത്തിപ്പിക്കാൻ ജൂലി ടോണിക്ക് സാധിച്ചുള്ളു. ഇതോടെ ഇവരുടെ കടബാധ്യതയും പെരുകി. കമ്പനി നടത്തിക്കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് സി.പി.എം നേതാവ് ഗിരീഷ് ജോൺ ഭീഷണപ്പെടുത്തിയതായും ടോണി ജോസഫ് പറഞ്ഞു. ആത്മഹത്യയുടെ വക്കിലാണെന്നും കേസിന് മാത്രം മാസം 30,000 രൂപ വരെ ചെലവാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയെങ്കിലും ഫാക്ടറി വിറ്റ് കടം വീട്ടാൻ പോലും ചിലർ സമ്മതിക്കുന്നില്ല. വാങ്ങാൻ വരുന്നവരെ ചിലർ ഇടപെട്ട് മടക്കിവിടുകയാണെന്നും കുടുംബം ആരോപിച്ചു. അതേസമയം കമ്പനിയുടെ പ്രവർത്തനത്തിന് പാർട്ടി ഒരു തടസവുമുണ്ടാക്കിയിട്ടില്ലെന്നാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. വഴിതർക്കത്തിൽ ഇടപെടുക മാത്രമാണ് ചെയ്തതെന്നും പാർട്ടി പ്രവർത്തകരാരും പദ്ധതി തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും കുടുംബം ആരോപണം ഉന്നയിക്കുന്ന സി.പി.എം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഗിരീഷ് ജോൺ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3aKv2pL
via
IFTTT
No comments:
Post a Comment