ന്യൂഡൽഹി: ശനിയാഴ്ച ചെങ്കോട്ടയിൽ നടക്കുന്ന 74-ാം സ്വാതന്ത്ര്യദിനാഘോഷം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്. ആഘോഷത്തിന്റെയും ചടങ്ങുകളുടെയും പൊലിമ കുറയില്ല, പക്ഷേ, അതിഥികളുടെ എണ്ണം കുറയും.കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാർ, ജഡ്‌ജിമാർ, ഉന്നതോദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരടക്കം നാലായിരത്തോളം പേർക്ക് മാത്രമാണ് പ്രവേശനം. ഇക്കുറി സ്കൂൾ വിദ്യാർഥികൾക്ക് പ്രവേശനമില്ല. എന്നാൽ, എൻ.സി.സി. കാഡറ്റുകളെ അനുവദിച്ചിട്ടുണ്ട്. ആറടി അകലത്തിലാണ് ഓരോ ഇരിപ്പിടവും. ശരീരോഷ്മാവ് പരിശോധിച്ചശേഷമേ ഇവരെ ചെങ്കോട്ടയിലേക്കു കയറ്റൂ. മുൻനിരയിൽ 10 മന്ത്രിമാർക്കുമാത്രമാണ് ഇരിപ്പിടം. രാവിലെ 7.50-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പതാക ഉയർത്തലിനുമുമ്പ് അദ്ദേഹം സായുധസേനകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. തുടർച്ചയായി ഏഴാം തവണയാണ് നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത്. ഈയവസരം ലഭിക്കുന്ന ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയും അദ്ദേഹമാണ്. കോവിഡ്മുക്തനായെങ്കിലും വസതിയിൽ നിരീക്ഷണത്തിലായതിനാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചടങ്ങിൽ പങ്കെടുക്കില്ല. വൈകീട്ട് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലും നൂറോളം അതിഥികൾമാത്രമേ പങ്കെടുക്കൂ. ഇവരിൽ 26 പേർ ആരോഗ്യപ്രവർത്തകരുൾപ്പെടെയുള്ള ‘കോവിഡ് പോരാളികളാ’ണ്.
from mathrubhumi.latestnews.rssfeed https://ift.tt/3405009
via
IFTTT
No comments:
Post a Comment