ന്യൂഡൽഹി: കൊറോണക്കാലത്ത് പാർലമെന്റിന്റെ വർഷകാല സമ്മേളനം നടത്തേണ്ടതിനുള്ള ഒരുക്കങ്ങൾ തകൃതിയായി മുന്നേറുന്നു. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഒരു സഭയിലെ അംഗങ്ങൾ രണ്ടു സഭകളിലും ചേംബറുകളിലുമായി ഇരിക്കുന്നതിനാണ് സംവിധാനമൊരുക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യസഭയും ലോക്സഭയും ഒപ്പം ചേരാനാവില്ല. ഒരു സഭ രാവിലെയും മറ്റൊന്ന് ഉച്ചകഴിഞ്ഞുമാകും ചേരുക. സഭാനടപടികൾ കാണുന്നതിന് വലിയ ഡിസ്പ്ലേ സ്ക്രീനുകളും സ്ഥാപിക്കുന്നുണ്ട്. ഈയാഴ്ചയോടെ ഒരുക്കങ്ങൾ പൂർത്തിയാക്കും. രാജ്യസഭയിലെ 60 അംഗങ്ങൾ മാത്രമേ ചേംബറിൽ ഇരിക്കൂ. രാജ്യസഭയുടെതന്നെ ഗാലറിയിൽ 51 പേരും ബാക്കി 132 പേർ ലോക്സഭാ ചേംബറിലുമാണ് ഇരിക്കുക. ഇതേ സംവിധാനമാണ് ലോക്സഭാ സെക്രട്ടേറിയറ്റും ആലോചിക്കുന്നത്. ഗാലറിയിൽ ഇരിക്കുന്ന അംഗങ്ങൾക്കായി 85 ഇഞ്ചുള്ള ഡിസ്പ്ലേ സ്ക്രീനുകൾ സ്ഥാപിക്കും. കൂടാതെ അൾട്രാവയലറ്റ് അണുനശീകരണികൾ, വേർതിരിവിനായി പോളികാർബണേറ്റ് സെപ്പറേറ്ററുകൾ എന്നിവയും സ്ഥാപിക്കുന്നുണ്ട്. ഇരുസഭകളും തമ്മിൽ ശബ്ദ, ദൃശ്യ സിഗ്നലുകൾ അയക്കുന്നതിന് പ്രത്യേക കേബിളുകൾ സ്ഥാപിക്കും. കോവിഡ് കാരണം ബജറ്റ് സമ്മേളനം വെട്ടിക്കുറച്ച് മാർച്ച് 23-ന് അവസാനിപ്പിച്ചിരുന്നു. ആറുമാസത്തിനകം അടുത്ത സമ്മേളനം ചേരണമെന്നതിനാൽ സെപ്റ്റംബർ 22-നകം വർഷകാല സമ്മേളനം തുടങ്ങണം. രാജ്യസഭാ ചേംബറിൽ പ്രധാനമന്ത്രി, സഭാ നേതാവ്, പ്രതിപക്ഷ നേതാവ്, മറ്റു പാർട്ടി നേതാക്കൾ, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാർ കൂടിയായ രാംവിലാസ് പസ്വാൻ, രാംദാസ് അഠാവ്ളെ തുടങ്ങിയവർ ഇരിക്കും. ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും ഗാലറികളിൽ 15 പേരെ മാത്രമേ അനുവദിക്കൂ. Content Highlights:Parliament India
from mathrubhumi.latestnews.rssfeed https://ift.tt/3h3G5N0
via
IFTTT
No comments:
Post a Comment