തിരൂരങ്ങാടി: വരൻ കാനഡയിൽ, വധു ബെംഗളൂരുവിൽ, ബന്ധുക്കൾ മലപ്പുറത്തും വയനാട്ടിലും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സൂം ആപ്പ് വഴി നിരവധിപേർ സാക്ഷികൾ. പരമ്പരാഗത രീതിയിൽനിന്ന് മാറി കാർമികത്വത്തിന് പുരോഹിതനില്ലാതെ കോവിഡ് കാലത്ത് ഇങ്ങനെയൊരു മുസ്ലിംവിവാഹം ഞായറാഴ്ച നടന്നു. പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയും പ്രമുഖ ഇസ്ലാമികപണ്ഡിതനും പ്രഭാഷകനുമായ മേലേവീട്ടിൽ എം.എം. അക്ബർ -എ.പി. ലൈല ദമ്പതിമാരുടെ മകൻ അത്തീഫ് അബ്ദുറഹ്മാനും വയനാട് ചെലോട് താഴെക്കണ്ടിവീട്ടിൽ അബ്ദുന്നാസർ - ഹമീലിയ ദമ്പതിമാരുടെ മകൾ നൈല ജാസ്മിനുമാണ് വിവാഹിതരായത്. അത്തീഫ് കാനഡയിലെ നോർത്ത്ബെ ഒന്റാരിയോവിൽ ബിസിനസ് മാനേജ്മെന്റ് വിദ്യാർഥിയും നൈല ജാസ്മിൻ ബെംഗളൂരുവിൽ ഇന്റീരിയൽ ആർക്കിടെക്ചർ വിദ്യാർഥിനിയുമാണ്. വിവാഹാലോചന വന്നതോടെ ഓൺലൈൻവഴിയാണ് ഇരുവരും പരസ്പരം കാണുന്നതും പരിചയപ്പെടുന്നതും. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് ഓൺലൈനിൽ വിവാഹം നടത്താൻ തീരുമാനിച്ചത്. നിക്കാഹ് ചടങ്ങിന് ക്ഷണിച്ചുകൊണ്ട് ഓൺലൈൻ ലിങ്ക് സഹിതമുള്ള ഡിജിറ്റൽ ക്ഷണക്കത്ത് ബന്ധുക്കൾക്ക് വാട്ട്സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു. ഞായറാഴ്ച ഇന്ത്യൻസമയം രാവിലെ 9.30-ന് ചടങ്ങാരംഭിച്ചു. മകളെ വിവാഹം ചെയ്തുതന്നിരിക്കുന്നുവെന്ന് ബെംഗളൂരുവിലുള്ള വധുവിന്റെ പിതാവ് കാനഡയിലുള്ള വരനെ ഇസ്ലാമികാചാരപ്രകാരം അറിയിച്ചു. ഇത് സ്വീകരിച്ചതായി വരൻ പ്രഖ്യാപിക്കുകയുംചെയ്തു. ഇത്രയുമായിരുന്നു നിക്കാഹ്. മൗലവി അബ്ദുസലാം മോങ്ങം അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് ഉദ്ബോധനപ്രഭാഷണവും നടത്തി. ബന്ധുക്കളും സുഹൃത്തുക്കളും ആശംസകൾ നേർന്നു. ഇസ്ലാമിലെ വിവാഹം ലളിതവും ദൃഢവുമാണെന്ന പ്രവാചകചര്യയാണ് ഇത്തരമൊരു ചടങ്ങിന്റെ സന്ദേശമെന്ന് വരന്റെ പിതാവ് എം.എം. അക്ബറും വധുവിന്റെ പിതാവ് ടി.കെ. അബ്ദുന്നാസറും പറഞ്ഞു. Content Highlights: Malayali Couple Gets Married Online
from mathrubhumi.latestnews.rssfeed https://ift.tt/2DfHkdb
via
IFTTT
No comments:
Post a Comment