ചെന്നൈ: മകളുടെ വിവാഹത്തിന് പത്തുവർഷമായി സൂക്ഷിച്ചിരുന്ന സമ്പാദ്യത്തിലെ നോട്ടുകൾക്ക് ഇപ്പോൾ വിലയില്ലെന്നറിഞ്ഞ് നെഞ്ചുരുകി ബധിരയും മൂകയുമായ ഒരമ്മ. നാഗപട്ടണം ജില്ലയിലെ സീർകാഴിക്കടുത്ത് മാതിരവേലൂർ പട്ടിയമേട് ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ രാജദുരൈ (58)യുടെ ഭാര്യ ഉഷ(52)യാണ് 35,000 രൂപയുടെ നിരോധിച്ച നോട്ടുകൾ സൂക്ഷിച്ചിരുന്നത്. ദമ്പതിമാരുടെ മകൾ വിമലയും (17) അമ്മയെപ്പോലെ ഭിന്നശേഷിക്കാരിയാണ്. നാലുവർഷംമുമ്പ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ സർക്കാർ നിരോധിച്ചതൊന്നും ഉഷ അറിഞ്ഞിരുന്നില്ല. മാത്രവുമല്ല, മകളുടെ വിവാഹത്തിന് സ്വരുക്കൂട്ടിയ പണമായതിനാൽ ഭർത്താവിനെ അറിയിക്കാതെ രഹസ്യമായാണ് സൂക്ഷിച്ചിരുന്നതും. തൊഴിലുറപ്പ് പണിക്ക് പോയി കിട്ടുന്ന വേതനത്തിൽനിന്ന് മിച്ചംപിടിക്കുന്ന തുക പ്ലാസ്റ്റിക് കവറിലാക്കി വീടിനുപിന്നിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഈയിടെ സർക്കാരിൽനിന്ന് വീടിന്റെ അറ്റകുറ്റപ്പണികൾക്ക് പണം ലഭിച്ചതോടെ രാജദുരൈ പുരയിടത്തിൽ നിർമാണപ്രവർത്തനങ്ങൾ നടത്തി. അതിന്റെ ഭാഗമായി വീടിനു പിൻവശം കുഴിച്ചപ്പോഴാണ് പണക്കെട്ട് ലഭിച്ചത്. ചോദിച്ചപ്പോൾ പണം താനാണ് കുഴിച്ചിട്ടതെന്ന് ഭാര്യ സമ്മതിച്ചു. മകളുടെ വിവാഹത്തിനായി കരുതിവെച്ചതായിരുന്നുവെന്നും ആ നോട്ടുകൾ നിരോധിച്ചത് അറിഞ്ഞിരുന്നില്ലെന്നും ഉഷ ആംഗ്യഭാഷയിൽ ഭർത്താവിനെ അറിയിച്ചു. ആകെയുണ്ടായിരുന്ന സമ്പാദ്യത്തിന് മൂല്യമില്ലെന്ന് അറിഞ്ഞതുമുതൽ വിഷമത്തിലായ ഉഷയെ ആശ്വസിപ്പിച്ച് അയൽക്കാർ കൂടെയുണ്ട്. കുടുംബത്തിന്റെ ദയനീയ സാഹചര്യം പരിഗണിച്ച് ഈ തുക മാറിയെടുക്കുന്നതിന് സർക്കാർ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് രാജദുരൈ. പണം മാറ്റിക്കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/3iUdevN
via
IFTTT
No comments:
Post a Comment