ബെയ്ജിങ്: 'കോവിഡ്-19'ന്റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യസംഘടനയിലെ വിദഗ്ധർ ചൈനയിൽ. മൃഗസംരക്ഷണം, പകർച്ചവ്യാധി വിഭാഗങ്ങളിലെ രണ്ടുവിദഗ്ധർ ബെയ്ജിങ്ങിൽ രണ്ടുദിവസം ചെലവിട്ട് കൂടുതൽ പഠനങ്ങൾക്കായുള്ള ചട്ടക്കൂടൊരുക്കും. മൃഗങ്ങളിൽനിന്ന് വൈറസ് എങ്ങനെ മനുഷ്യരിലേക്ക് പടർന്നു എന്നത് കണ്ടെത്തലാണ് പ്രധാനലക്ഷ്യം. അതിനായുള്ള കൃത്യമായ പദ്ധതി ഇവർ തയ്യാറാക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രസ്താവനയിൽപറഞ്ഞു. തുടർന്ന് കൂടുതൽ വിദഗ്ധരെത്തി അന്വേഷണം വ്യാപകമാക്കും. വവ്വാലിൽ കാണുന്ന കൊറോണവൈറസ് വെരുക്, ഈനാംപേച്ചി പോലുള്ള ജീവികളിലൂടെയാവാം മനുഷ്യരിലെത്തിയതെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. വുഹാനിലെ മാംസച്ചന്തയാണ് സംശയത്തിലുള്ളത്. ഇതേത്തുടർന്ന് ചൈന വുഹാനിലെ ചന്ത അടച്ചിരുന്നു. വൈറസിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം വേണമെന്ന് മേയിൽ നടന്ന ലോക ആരോഗ്യസമ്മേളനത്തിൽ 120 രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ജനുവരിയിൽ അസോസിയേറ്റ് പ്രസ് വാർത്താ ഏജൻസി നടത്തിയ അന്വേഷണത്തിൽ ചൈനയുടെ സുതാര്യതക്കുറവ് ഡബ്ല്യു.എച്ച്.ഒ. ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ്-19 കൈകാര്യംചെയ്യാൻ സ്വതന്ത്രപാനൽ രൂപവത്കരിക്കുമെന്നും ഡബ്ല്യു.എച്ച്.ഒ. കഴിഞ്ഞദിവസം ജനീവയിൽ പറഞ്ഞിരുന്നു. സംഘടനയിൽനിന്ന് പിന്മാറാനുള്ള തീരുമാനം യു.എസ്. ഐക്യരാഷ്ട്രസഭയെ അറിയിച്ചതിനുപിന്നാലെയായിരുന്നു ഇത്. ന്യൂസീലൻഡ് മുൻ പ്രധാനമന്ത്രി ഹെലൻ ക്ലാർക്, ലൈബീരിയയുടെ മുൻ പ്രസിഡന്റ് എലെൻ ജോൺസൺ സർലീഫ് എന്നിവർ പാനലിന് നേതൃത്വം നൽകാമെന്ന് സമ്മതിച്ചതായി ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് അറിയിച്ചു. Content Highlights:China WHO
from mathrubhumi.latestnews.rssfeed https://ift.tt/3gNELx6
via
IFTTT
No comments:
Post a Comment