കൊച്ചി: അമ്മയുടെ കരൾമാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധപ്രവർത്തകർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒത്തുതീർപ്പിനായി ഫിറോസ് കുന്നംപറമ്പിലിന്റെ ഇടപെടൽ. വർഷയെന്ന പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഫിറോസ് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.സോഷ്യൽ മീഡിയയിലൂടെ സന്നദ്ധപ്രവർത്തനം നടത്തുന്ന തൃശ്ശൂർ സ്വദേശി സാജൻ കേച്ചേരി വർഷയിൽനിന്ന് പണം ആവശ്യപ്പെട്ടത് ഫിറോസ് ന്യായീകരിക്കുകയാണ്. സാജൻ ചെയ്ത വീഡിയോ താനടക്കം ഷെയർ ചെയ്തതുകൊണ്ടാണ് ഇത്രവലിയ തുക അക്കൗണ്ടിലേക്കു വന്നതെന്നാണ് ഫിറോസ് പറയുന്നത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുൻമന്ത്രി പി.കെ. ശ്രീമതിയും സാസാരിച്ചിരുന്നെന്നും ഇവർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ടെന്നും ഇതുവഴിയും ഫണ്ട് വന്നിട്ടുണ്ടെന്നും വർഷ പറയുന്നുണ്ട്. എന്നാൽ, ഇവരാരുടെയും പിന്തുണയില്ലാതെ കോടികൾ അക്കൗണ്ടുകളിൽ വന്നിട്ടുണ്ടെന്നും തങ്ങളെ വിശ്വസിച്ചാണ് ജനങ്ങൾ പണം നൽകുന്നതെന്നുമാണ് ഫിറോസിന്റെ വാദം. ചികിത്സകഴിഞ്ഞുള്ള ബാക്കി പണം മറ്റുള്ളവരുടെ ചികിത്സയ്ക്കായി നൽകണം. ഇത്തരത്തിൽ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ വർഷയുടെ പേരിൽ സ്വകാര്യ ആശുപത്രിയിൽ ഒരാൾ ചികിത്സയ്ക്കായി അഡ്മിറ്റായി എന്ന് ഫിറോസ് പറയുന്നുണ്ട്. എന്നാൽ, തന്റെപേരിൽ ആരും അഡ്മിറ്റായിട്ടില്ലെന്നാണ് വർഷ പറയുന്നത്.ഓപ്പറേഷനും മറ്റു ചികിത്സയ്ക്കും വീട് പണിയാനുമെല്ലാമായി 80 ലക്ഷം വർഷയ്ക്ക് മാറ്റിവെക്കാമെന്നും ബാക്കി തുക സഹായത്തിനായി കൊടുക്കണമെന്നുമാണ് ആവശ്യം. നിലവിൽ വർഷയിൽനിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിറോസിനും സാജനുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അക്കൗണ്ടിലേക്ക് 60 ലക്ഷം രൂപ വിദേശത്തുള്ള ചാരിറ്റി സംഘടന ഒറ്റത്തവണയായി നിക്ഷേപിച്ചതായാണ് വിവരം. ഇത്ര വലിയ തുക എത്തിയതിൽ ഹവാല അടക്കമുള്ള ഇടപാടുകൾ പരിശോധിക്കണമെന്ന് അറിയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ കൊച്ചി സിറ്റി ഡി.സി.പി.ക്ക് പരാതി നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3eJ3Yrg
via
IFTTT
No comments:
Post a Comment