കൊച്ചി: പ്രളയ ദുരിതാശ്വാസ തട്ടിപ്പിന് പിന്നാലെ, പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സമൂഹ അടുക്കള വിവാദം കൊഴുപ്പിച്ചവർക്കെതിരേ കർശന നടപടിയുമായി സി.പി.എം. ഏരിയ കമ്മിറ്റി അംഗത്തേയും ലോക്കൽ സെക്രട്ടറിയേയും ലോക്കൽ കമ്മിറ്റി അംഗത്തേയും ബ്രാഞ്ച് സെക്രട്ടറിയേയും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറിയേയും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റാൻ സി.പി.എം. തീരുമാനിച്ചു. ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കും. സി.പി.എം. നെടുമ്പാശ്ശേരി ഏരിയ കമ്മിറ്റിയിലാണ് അടുക്കള വിവാദം പുകഞ്ഞത്. പ്രളയ ദുരിതാശ്വാസ നിധി തട്ടിപ്പ് ജില്ലയിലെ സി.പി.എമ്മിന് തലവേദന സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെയാണ് നെടുമ്പാശ്ശേരി പഞ്ചായത്തിൽനിന്ന് സമൂഹ അടുക്കള അഴിമതി വിവാദം പൊട്ടിപ്പുറപ്പെട്ടത്. പാർട്ടിക്കുള്ളിൽ ഉയർന്ന വിവാദം പുറത്തായതോടെ കോൺഗ്രസും ബി.ജെ.പി.യുമെല്ലാം പ്രക്ഷോഭവുമായി രംഗത്തുവന്നു. സമൂഹ അടുക്കളയ്ക്കായി കിട്ടിയ പണം അതിന് പിന്നിൽ പ്രവർത്തിച്ചവർ വീതിച്ചെടുത്തു എന്നായിരുന്നു ആക്ഷേപം. എന്നാൽ സി.പി.എം. അത് നിഷേധിച്ചു. സമൂഹ അടുക്കളയിൽ ജോലിചെയ്തപ്പോൾ കൂലിയായി കൊടുത്ത പണം വീതിച്ചെടുത്തതാണെന്ന് പാർട്ടി വിശദീകരിച്ചു. എന്നാൽ, പാർട്ടിയുടെ വിശദീകരണങ്ങൾക്കപ്പുറം വിവാദം പുറത്തേക്ക് കടക്കുകയും മറ്റു പാർട്ടികൾ പ്രക്ഷോഭങ്ങളുമായി രംഗത്തു വരികയും ചെയ്തു. ഇതോടെ പാർട്ടിക്ക് വിഷയം ചർച്ച ചെയ്യേണ്ടതായി വന്നു. ജില്ലാ നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ ഏരിയ കമ്മിറ്റി ചേർന്ന് ആരോപണവും അതിന് പ്രേരകമായ ഘടകങ്ങളും അന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെ നിയമിച്ചു. കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭാരവാഹികൾക്കെതിരേ നടപടിയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.പാർട്ടിയുടെ മുതിർന്ന നേതാവ്, നെടുമ്പാശ്ശേരി ഏരിയ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തമ്പി പോൾ, നെടുമ്പാശ്ശേരി ലോക്കൽ സെക്രട്ടറി സണ്ണി പോൾ, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി എ.കെ. സിജു, നെടുമ്പാശ്ശേരി പഞ്ചായത്ത് അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ സിദ്ധാർത്ഥൻ എന്നിവരെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കാനാണ് ഏരിയ കമ്മിറ്റി കൂടി തീരുമാനിച്ചിരിക്കുന്നത്.ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി ബഹനാൻ കെ. അരീക്കലിനെ പാർട്ടിയിൽനിന്ന് പുറത്താക്കും. നടപടി പാർട്ടി നേതൃത്വത്തിന്റെ അംഗീകാരത്തോടെ പ്രാബല്യത്തിൽ വരും.നെടുമ്പാശ്ശേരി പഞ്ചായത്തിൽ സി.പി.എം. മുൻകൈയെടുത്ത് തുടങ്ങിയ സമൂഹ അടുക്കളയിൽ ജോലി ചെയ്യുന്നതിനായി ആറ് സ്ത്രീകളെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. ദിവസവും 400 രൂപയായിരുന്നു ഇവർക്ക് കൂലി നിശ്ചയിച്ചിരുന്നത്. ബാക്കിയുള്ളവർ സന്നദ്ധ പ്രവർത്തകരായി അടുക്കളയുമായി സഹകരിച്ചു വരികയായിരുന്നു.കൂലി ഒന്നിച്ചു കിട്ടിയപ്പോൾ അടുക്കളയിൽ ജോലി ചെയ്തിരുന്ന സ്ത്രീകൾ അത് എല്ലാവർക്കുമായി വീതിച്ചു നൽകുകയായിരുന്നു എന്നാണ് സി.പി.എം. സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. എന്നാൽ, അടുക്കളയിലേക്ക് വേറെയും പണം എത്തിയിരുന്നുവെന്നാണ് മറ്റു പാർട്ടികൾ ആരോപിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/32AF5vk
via
IFTTT
No comments:
Post a Comment