ന്യൂഡൽഹി:ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാണ് ഏറ്റവും അധികം പ്രാധാന്യം നൽകുന്നതെന്ന് ഐസി എംആർ. ഓഗസ്റ്റ് 15നുള്ളിൽ കോവിഡിനെതിരേയുള്ള വാക്സിൻ പുറത്തിറക്കുമെന്ന ഇന്ത്യൻ കൗൺസിൽ മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അവകാശവാദം വിവാദമായ സാഹചര്യത്തിലാണ് പ്രതികരണം. കോവിഡിനെതിരെ ഇന്ത്യയുടെ പ്രതീക്ഷയായ കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് ഭാരത് ബയോടെക്ക് ആവശ്യപ്പെട്ടിരിക്കുന്നത് ഒന്നേകാൽ വർഷമാണ്. ക്ലിനിക്കൽ ട്രയൽ റജിസ്ട്രി ഓഫ് ഇന്ത്യയിൽ (സിടിആർഐ) നൽകിയ വിവരങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. പരീക്ഷണത്തിന്റെ പ്രോട്ടോക്കോൾ പ്രകാരമുള്ള തുടർനടപടികൾക്കു മാത്രം 6 മാസം വേണ്ടി വരുമെന്നാണ് ഇതിലുള്ളത്. സർക്കാർ രേഖയിൽ തന്നെ ഇക്കാര്യം വ്യക്തമായിരിക്കെ ഓഗസ്റ്റ് 15നുള്ളിൽ വാക്സിൻ പുറത്തിറക്കുമെന്ന ഐസിഎംആർ അവകാശവാദമാണ് വിവാദത്തിനു തിരികൊളുത്തിയത്. ഇത്തരത്തിലൊരു തീയ്യതി നിശ്ചയിച്ചത് മോദി സർക്കാരിന് രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. 12 ആശുപത്രികളിലെ ഡോക്ടർമാരോട് ക്ലിനിക്കൽ ട്രയൽ വേഗത്തിലാക്കാൻ ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗ്ഗവ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരത്തിൽ സമയപരിധി നിശ്ചയിക്കുന്നത് അനുചിതമാണെന്നാണ് ഗവേഷകരും ഡോക്ടർമാരും ചൂണ്ടിക്കാണിച്ചത്. ഈ കത്ത് വിവാദമായതിനെത്തുടർന്നാണ് ഐസിഎംആർ പുതിയ വിശദീകരണവുമായി രംഗത്തു വന്നത്. അനാവശ്യമായി വൈകിപ്പിക്കുന്നതും ചുവപ്പ നാടയിൽ കുരുങ്ങുന്നതു തടയാനുമാണ് അത്തരമൊരു കത്തെഴുതിയതെന്നാണ് ഐസിഎംആറിന്റെ വിശദീകരണം. ഓരോ ക്ലിനിക്കൽ ട്രയൽ ഘട്ടവും എത്രയും വേഗം പൂർത്തിയാക്കുകയാണ് ലക്ഷ്യം. അങ്ങനെ ജനസംഖ്യാടിസ്ഥാനത്തിലുള്ള പരീക്ഷണങ്ങൾ കാലതാമസമില്ലാതെ ആരംഭിക്കാനാകുമെന്നും ഐസിഎംആർ പറയുന്നു. വാക്സിൻ ട്രയൽ, ഡാറ്റ സേഫ്റ്റി മോണിറ്ററിങ് ബോർഡിന്റെ നിരീക്ഷണത്തിലും മേൽനോട്ടത്തിലുമാണ് നടക്കുകയെന്നും എല്ലാവിധ നിബന്ധനകളും കീഴ് വഴക്കങ്ങളും പാലിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്നും ഐസിഎംആർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ തരം വാക്സിനുകളുടെ ക്ലിനിക്കൽ ട്രയൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ മാത്രം ഏഴ് വാക്സിനുകളുടെ പരീക്ഷണം നടക്കുന്നുണ്ട്. ഇതിൽ ഭാരത് ബയോട്ടെക് ഐസിഎംആറുമായി ചേർന്ന് പരീക്ഷിക്കുന്ന വാക്സിനും മറ്റരൊരു വാക്സിനും ക്ലിനിക്കൽ ട്രയലിന്റെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും എത്തിനിൽക്കുകയാണ്. ഇതിൽ ഓരോ ഘട്ടവും കഴിയാൻ മാസങ്ങളെടുക്കും. ഏതെങ്കിലും വാക്സിനുകളുടെ വികസനഘട്ടത്തിൽ അത് ത്വരിത ഗതിയിലാക്കുന്ന ഇടപെടലുകൾ ആരും നടത്തിയതായി തന്റെ അറിവിലില്ലെന്ന് ഗവേഷകനും ഡോക്ടറുമായ ആനന്ദ് ഭൻ പറയുന്നു. മറ്റ് രാജ്യങ്ങളിലും ഇത്തരത്തിൽ യാതൊരു ഇടപെടലുകൾ നടത്തിയതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ സമയപരിധിക്കുള്ളിൽ വാക്സിൻ കണ്ടെത്തുന്നത് അപകടം വിളിച്ചുവരുത്തും എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം.
from mathrubhumi.latestnews.rssfeed https://ift.tt/2YWFciG
via
IFTTT
No comments:
Post a Comment