തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനായി എൻ.ഐ.എ തിരച്ചിൽ ഊർജിതമാക്കി. സ്വപ്ന ഒളിവിൽ കഴിയാനിടയുണ്ടെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ ചില റിസോർട്ടുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമാണ് അന്വേഷണം കേന്ദ്രീകരിച്ചിട്ടുള്ളത്. മങ്കയം ഇക്കോ ടൂറിസം മേഖലയിലും തിരച്ചിൽ നടത്തിയിരുന്നു. സ്വപ്നയുടെ കാർ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കും തമിഴ്നാട്ടിലേക്കും പോകുന്ന റോഡുകളിലൂടെ സഞ്ചരിച്ചതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും പുരോഗമിക്കുന്നു. ഒളിവിലുള്ള മറ്റൊരു പ്രതി സന്ദീപ് നായർക്ക് വേണ്ടിയുള്ള തിരച്ചിലും നടക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇരു പ്രതികകളും എത്തിച്ചേരാനിടയുള്ള സ്ഥലങ്ങളും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇതിനിടെ സ്വപ്ന മൂന്നാറിൽ ഒളിവിൽ കഴിയുന്നതായി അഭ്യൂഹവുമുണ്ട്. പോതമേട്ടിലെ ഹോം സ്റ്റേയിൽ പർദയണിഞ്ഞെത്തിയതായാണ് വാർത്ത പരക്കുന്നത്. ഇതിനെകുറിച്ച് രഹസ്യാന്വേഷണ സംഘങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതി സരിത്തിനെ എൻഐഎയ്ക്ക് ഉടനെ കൈമാറാനിടയില്ലെന്നാണ് വിവരം. സരിത്തിനെ ഇപ്പോൾ കസ്റ്റംസ് വിഭാഗം ചോദ്യം ചെയ്തു വരികയാണ്. സരിത്തിന്റെ ഫോണും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസിൽ ചില ഉന്നത ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ടതായി സംശയിക്കുന്നതിനാൽ അന്വേഷണം കൂടുതൽ വിപുലമാക്കാനാണ് അന്വേഷണവിഭാഗങ്ങളുടെ നീക്കം.
from mathrubhumi.latestnews.rssfeed https://ift.tt/3gKRtNd
via
IFTTT
No comments:
Post a Comment