ചേർത്തല : രോഗം വ്യാപിക്കുമ്പോഴും തെരുവിലിറങ്ങുന്ന ജനങ്ങളെ വീട്ടിലിരുത്താൻ നടുറോഡിൽ മുട്ടുകുത്തി ദൈവനാമത്തിൽ അഭ്യർഥനയുമായി വൈദികൻ. ജാഗ്രതകാട്ടാതെ ജനങ്ങൾ കൂട്ടംകൂടിയ സാഹചര്യത്തിലാണ് വൈദികൻ റോഡിൽ മുട്ടുകുത്തിയത്. പള്ളിത്തോട് സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിവികാരി ഫാ. ആന്റണി വാലയിലാണ് വേറിട്ടവഴിയിലൂടെ തെരുവിലിറങ്ങിയത്. 25 പേർക്കു കോവിഡ് സ്ഥിരീകരിച്ച സ്ഥലമാണ് കുത്തിയതോട് ഗ്രാമപ്പഞ്ചായത്തിലെ പള്ളിത്തോട് ഗ്രാമം. രോഗവ്യാപനം തീവ്രമായ ചെല്ലാനവുമായി തൊട്ടുകിടക്കുന്ന ഇവിടെ ട്രിപ്പിൾ ലോക്ഡൗണാണ്. ജനങ്ങൾ ഭീതിയിലാണെങ്കിലും വീട്ടിലിരിക്കാതെ തെരുവിൽ കൂടുന്നതു പതിവാണ്. പോലീസും ആരോഗ്യപ്രവർത്തകരും പലവിധത്തിൽ പ്രവർത്തിച്ചെങ്കിലും ഇതു തുടർന്നുകൊണ്ടേയിരുന്നു. ഇനിയും തെരുവിൽ കൂട്ടംകൂടുന്നതു തുടർന്നാൽ വലിയ വിപത്താകുമെന്നതിനാലാണ് ഈവഴി തിരഞ്ഞെടുത്തതെന്ന് ഫാ. ആന്റണി പറഞ്ഞു. ശനിയാഴ്ച വൈകീട്ട് 20 കേന്ദ്രങ്ങളിൽ അദ്ദേഹം ദൈവത്തിന്റെ ഭാഷയിൽ അഭ്യർഥനയുമായി ജനങ്ങളിലേക്കിറങ്ങി. പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും അനുവാദം വാങ്ങിയായിരുന്നു മൈക്കുവഴി ദൈവനാമത്തിലുള്ള ബോധവത്കരണം. കുർബാനശേഷമുള്ള പ്രസംഗംപോലെ ദൈവവചനങ്ങളും രോഗവ്യാപനസാധ്യതകളും ഭവിഷ്യത്തും നിറച്ചായിരുന്നു അഭ്യർഥന. ഇടവകവികാരിയുടെ മുട്ടുകുത്തിയുള്ള അഭ്യർഥന ഫലംകണ്ടതായാണ് പ്രാഥമിക വിലയിരുത്തൽ. ഞായറാഴ്ച പള്ളിത്തോട്ടിൽ ആൾക്കൂട്ടങ്ങൾ ഒഴിവായി. Content Highlights:covid 19- Please stay home: priest knelt on the road and pleaded
from mathrubhumi.latestnews.rssfeed https://ift.tt/3eHnrZ9
via
IFTTT
No comments:
Post a Comment