തിരുവനന്തപുരം : എം. ശിവശങ്കറിന്റെ അടുപ്പക്കാരനായ അരുൺ ബാലചന്ദ്രനെ മുഖ്യമന്ത്രിയുടെ ഐ.ടി. ഫെലോ സ്ഥാനത്തുനിന്ന് പുറത്താക്കിയെങ്കിലും നോർക്കവഴി നടപ്പാക്കുന്ന സ്വപ്‌ന കേരളം (ഡ്രീം കേരള) പദ്ധതിയിൽ തുടരുന്നു. പദ്ധതിനടത്തിപ്പിനുള്ള നിർവഹണസമിതിയിൽ അംഗമാണ് ഇദ്ദേഹം. ശിവശങ്കറിനെക്കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു പ്രമുഖനുമായുള്ള അടുപ്പംമൂലമാണ് അരുൺ ബാലചന്ദ്രനെ സമിതിയിൽ ഉൾപ്പെടുത്തിയതെന്നാണ് സൂചന. ജൂലായ് രണ്ടിനാണ് അരുൺ ബാലചന്ദ്രൻ അടക്കമുള്ളവരെ ഉൾപ്പെടുത്തി സമിതി രൂപവത്കരിച്ച് ഉത്തരവിറങ്ങിയത്. ദിനേശ് അറോറ ചെയർമാനും നോർക്ക റൂട്‌സ് സി.ഇ.ഒ. ഹരികൃഷ്ണൻനമ്പൂതിരി കൺവീനറുമാണ്. കോവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളുടെ കഴിവ് ഉപയോഗപ്പെടുത്തി അവരുടെ പുനരധിവാസത്തിനാണ് സ്വപ്‌ന കേരളം പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. പദ്ധതിനടത്തിപ്പ് സംബന്ധിച്ച ഉത്തരവിറങ്ങിയെങ്കിലും നടത്തിപ്പുസമിതികൾ ഇതുവരെ ചേർന്നിട്ടില്ല. കഴിഞ്ഞയാഴ്ച സമിതി ചേരാൻ ആലോചിച്ചിരുന്നെങ്കിലും തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ഡൗൺകാരണം നടന്നില്ല. 23-ന് ചേരാനാണ് ആലോചന. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയ്ക്ക് ഫ്ലാറ്റിന് ശുപാർശ ചെയ്തുവെന്ന ആരോപണങ്ങളെത്തുടർന്നാണ് അരുൺബാലചന്ദ്രനെ മുഖ്യമന്ത്രിയുടെ ഐ.ടി. ഫെലോ സ്ഥാനത്തുനിന്ന് നീക്കിയത്. സ്വപ്‌നകേരളം പദ്ധതിയിൽനിന്നൊഴിവാക്കുന്നതും ആലോചിക്കുന്നുണ്ട്. സ്വപ്‌നകേരളം നടത്തിപ്പിന് മുഖ്യമന്ത്രി അധ്യക്ഷനായുള്ള സ്റ്റിയറിങ് കമ്മിറ്റിയും ഡോ. കെ.എം. എബ്രഹാം അധ്യക്ഷനായ വിദഗ്‌ധസമിതിയും രൂപവത്കരിച്ചിട്ടുണ്ട്. മന്ത്രിമാരും വിവിധ വകുപ്പുസെക്രട്ടറിമാരും അംഗങ്ങളാണ്. അരുൺബാലചന്ദ്രൻ അംഗമായ എക്‌സിക്യൂഷൻ കമ്മിറ്റിയിൽ ഒമ്പത് ഐ.എ.എസുകാരും രണ്ട് ഐ.പി.എസുകാരും മുഖ്യമന്ത്രിയുടെ മറ്റൊരു ഐ.ടി. ഫെലോയും ചില സർക്കാർ സ്ഥാപനങ്ങളുടെ മേധാവികളും ഉൾപ്പെടെ 14 അംഗങ്ങളാണുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2Bbncba
via
IFTTT
No comments:
Post a Comment