നെടുങ്കണ്ടം: പഠിക്കാനായി ഒരു ലാപ്ടോപ്പിനായാണ് അനഘ പഞ്ചായത്ത് കയറിയിറങ്ങിക്കൊണ്ടിരുന്നത്. ഹൈക്കോടതി പറഞ്ഞിട്ടുപോലും പഞ്ചായത്ത് അത് നൽകിയില്ല. വീണ്ടും ചോദിച്ചപ്പോൾ പരിഹാസവും. നീതിനിഷേധത്തിലും പരിഹാസത്തിലും മനംമടുത്ത അനഘ ഫെയ്‌സ്‌ബുക്കിൽ ഇപ്രകാരം കുറിച്ചു: ‘പട്ടികജാതിയിൽപ്പെട്ട എനിക്കും കുടുംബത്തിനും ഇനിയും പഞ്ചായത്തിൽ കയറിയിറങ്ങി അപമാനിതരാവാൻ വയ്യ. ഞങ്ങൾക്ക് അന്തസ്സോടെ ജീവിക്കണം സാർ...’ പൊള്ളുന്ന വാക്കുകൾ.ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് ആറാം വാർഡിലെ ഇല്ലിക്കാനത്താണ് വടക്കേത്ത് അനഘ ബാബുവും കുടുംബവും താമസിക്കുന്നത്. നാല് സെന്റ് ഭൂമിയിലെ ചോർന്നൊലിക്കുന്ന രണ്ടുമുറി വീടാണ് ആകെയുള്ള സമ്പാദ്യം. കൂലിപ്പണിക്കാരനായ അച്ഛൻ ബാബുവിന്റെ വരുമാനത്തിലാണ് കുടുംബം പുലരുന്നത്.പി.ജി. സോഷ്യോളജി പഠനത്തിനായി 2018-ൽ അനഘ ശ്രീശങ്കരാചാര്യ സർവകലാശാലയിൽ ചേർന്നപ്പോഴാണ് ലാപ്‌ടോപ്പ് ഒരാവശ്യമായിവന്നത്. എസ്.സി.-എസ്.ടി. വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള പദ്ധതിയിൽ ലാപ്‌ടോപ്പിനായി ഗ്രാമസഭയിലൂടെ പഞ്ചായത്തിന് അനഘയും ഫിസിയോതെറാപ്പി വിദ്യാർഥിനിയായ അനുജത്തി ആർദ്രയും അപേക്ഷയും നൽകി. അർഹതാ ലിസ്റ്റിൽ ആർദ്രയുടെ പേര് ഒന്നാമത് വന്നു. ഒരു ലാപ്ടോപ്പെങ്കിലും പഠനത്തിനായി കിട്ടുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഇരുവരും. എന്നാൽ അനഘയുടെ പി.ജി. കഴിഞ്ഞിട്ടും ലാപ്ടോപ്പ് കിട്ടിയില്ല. ‘നെറ്റ്’ പാസായ അനഘ ഇപ്പോൾ ജെ.ആർ.എഫിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കൂട്ടുകാരിയുടെ പഴയൊരു ലാപ്ടോപ്പ് വെച്ചായിരുന്നു പി.ജി.യിലെ പ്രോജക്ടെല്ലാം ചെയ്തത്. അത് കേടായിപ്പോയി. ഇപ്പോൾ ആർദ്രയ്ക്ക് ഓൺലൈൻ ക്ലാസുണ്ട്. ലാപ്ടോപ്പില്ലാത്തതിനാൽ ഇരുവരും ബുദ്ധിമുട്ടുന്നു. ഇരുവരുടെയും പഠനത്തിനായി രണ്ട് ലക്ഷത്തോളം രൂപ കടമെടുത്തിട്ടുണ്ട്. ഇതിന്റെ തിരിച്ചടവിന് മാത്രം മാസം എണ്ണായിരം രൂപയോളം വേണം. അതിനാൽ പണം മുടക്കി ലാപ്ടോപ്പ് വാങ്ങാനും കഴിവില്ല.ഇതോടെ ‘ദിശ’ എന്ന സംഘടനയുടെ സഹായത്തോടെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ആദ്യ സിറ്റിങ്ങിൽതന്നെ പഞ്ചായത്തിനോട് അഞ്ചാഴ്ചയ്ക്കകം ലാപ്‌ടോപ്പ് നൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ ഉത്തരവിന്റെ പകർപ്പുമായി പഞ്ചായത്തിലേക്ക് പോയ അമ്മയെയും സഹോദരിയെയും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള വിശ്വനാഥൻ പരിഹസിച്ചെന്നാണ് അനഘ പറയുന്നത്. ‘കേസ് കൊടുക്കാൻ പണമുള്ളവർ സ്വന്തമായി ലാപ്‌ടോപ്പ് വാങ്ങിയാൽ പോരേ, പഞ്ചായത്തിനെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്’ എന്ന് പഞ്ചായത്തംഗം ചോദിച്ചെന്നാണ് ആരോപണം. എന്നാൽ പഞ്ചായത്ത് ലാപ്‌ടോപ്പിനായി മാസങ്ങൾക്ക് മുമ്പ് കെൽട്രോണിൽ പണം അടച്ചതാണെന്നും ലാപ്‌ടോപ്പ് എത്തിയാൽ ഉടൻ നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി എ.വി.അജികുമാർ പറഞ്ഞു. ഫെയ്‌സ്‌ബുക്ക് പോസ്റ്റ് വയറലായതോടെ പല കോണിൽനിന്നും സഹായവാഗ്ദാനങ്ങൾ എത്തുന്നുണ്ട്. എന്നാൽ അർഹമായ ലാപ്‌ടോപ്പ് പഞ്ചായത്തിൽനിന്ന് കിട്ടണമെന്നാണ് സഹോദരിമാരുടെ ആവശ്യം. ഇത് നടന്നില്ലെങ്കിൽ പഞ്ചായത്തിനെതിരേ കോടതിയലക്ഷ്യം ഫയൽ ചെയ്യുമെന്നും അനഘ പറഞ്ഞു.പഞ്ചായത്തിലെത്തിയ പരാതിക്കാരുമായി സൗഹൃദസംഭാഷണം മാത്രമാണ് നടത്തിയതെന്നും അപമാനിക്കുംവിധം സംസാരിച്ചിട്ടില്ലെന്നും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള വിശ്വനാഥൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2OBvgVE
via
IFTTT
No comments:
Post a Comment