കോട്ടയ്ക്കൽ: ’ഡാ, റിസൽട്ട് വന്നു.. നിനക്ക് ഫുൾ എ പ്ലസ്സുണ്ടെടാ...’, കൂട്ടുകാരന്റെ ഈ ഫോൺകോൾ വരുമ്പോൾ ജയസൂര്യ മാറാക്കരയിലെ ഒരു പണിസ്ഥലത്തായിരുന്നു. ചട്ടിയിൽ മിക്സ്ചെയ്ത കോൺക്രീറ്റായിരുന്നു ചുമലിൽ. ഉള്ളുനിറഞ്ഞൊന്ന് തുള്ളിച്ചാടണമെന്നുണ്ടായിരുന്നെങ്കിലും അവനതുചെയ്തില്ല. പണികഴിയട്ടെ, ഈ പണിയില്ലായിരുന്നെങ്കിൽ എനിക്ക് പഠിക്കാൻ കഴിയുമായിരുന്നില്ലല്ലോ-അവൻ കരുതി.17 വർഷമായി എണീക്കാൻവയ്യാതെ കിടക്കുകയാണ് അച്ഛൻ. പഴയ സാധനങ്ങൾ പെറുക്കി തന്നെ ഇത്രയും വളർത്തിവലുതാക്കിയ അമ്മയുമുണ്ട് ആ വാടകവീട്ടിൽ. അവരോട് ഈ വിവരം ആദ്യം പറയണം; ഇതായിരുന്നു മനസ്സിൽ.കോട്ടയ്ക്കൽ രാജാസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് പ്ലസ്ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജയസൂര്യ. സ്‌കൂളിനടുത്തുതന്നെയുള്ള ക്വാർട്ടേഴ്‌സിലാണ് അച്ഛൻ രാജാകണ്ണനും അമ്മ ഗോവിന്ദമ്മയ്ക്കുമൊപ്പം ജയസൂര്യ താമസിക്കുന്നത്. അച്ഛന് മുമ്പ് ഒരപകടത്തിൽ പരിക്കുപറ്റിയതാണ്. അതിനുശേഷം ഏകമകനായ ജയസൂര്യയെ ആക്രിക്കച്ചവടംചെയ്തു പോറ്റിയത് അമ്മയാണ്. അമ്മ ഒറ്റയ്ക്കു പണിക്കുപോയിട്ട് എന്താവാനാണ്. അങ്ങനെയാണ് ജയസൂര്യയും പണിക്കിറങ്ങിയത്. തമിഴ്‌നാട്ടിൽനിന്ന് വർഷങ്ങൾക്കുമുമ്പ് ഇവിടെയെത്തിയതാണ് ഈ കുടുംബം.എട്ടുമുതൽ രാജാസിൽ ആയിരുന്നു പഠനം. പ്ലസ്ടുവിന് കൊമേഴ്‌സാണ് എടുത്തത്. അവധിദിവസങ്ങളിലൊക്കെ കൂലിപ്പണിക്കുപോകും. സ്‌കൂളിൽപോകുന്നതിനുമുമ്പും രാത്രിയിലുമാണ് പഠനം. സ്‌കൂളിലെ അധ്യാപകർ നല്ല പിന്തുണയാണുതന്നതെന്ന് ജയസൂര്യ പറഞ്ഞു.തങ്ങൾക്കും പ്രിയങ്കരനാണ് ജയസൂര്യയെന്ന് അധ്യാപിക ജസിയ സാക്ഷ്യപ്പെടുത്തി. കോളേജ് അധ്യാപകനാവുകയാണ് ജയസൂര്യയുടെ ആഗ്രഹം.
from mathrubhumi.latestnews.rssfeed https://ift.tt/3j4ZP49
via
IFTTT
No comments:
Post a Comment