ലണ്ടൻ:ലോകം കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിനിടെ, ഇത്തരത്തിൽ പടർന്നു പിടിക്കാൻ ശേഷിയുള്ള പുതിയൊരു തരം വൈറസിനെ ഗവേഷകർ ചൈനയിൽ കണ്ടെത്തി. നിലവിൽ അത് ഭീഷണിയല്ലെങ്കിലും, അതിന് മനുഷ്യരിൽ പകരാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു. പന്നികളിലാണ് പുതിയ ഫ്ളൂ വൈറസ് വകഭേദം കണ്ടെത്തിയത്. G4 EA H1N1 എന്ന് ഗവേഷകർ വിളിക്കുന്ന പുതിയ വൈറസ് വകഭേദത്തിന്, വ്യതിയാനം സംഭവിച്ച് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പടരാൻ ശേഷി ലഭിച്ചാൽ, ആഗോളതലത്തിൽ തന്നെ അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന്, യു എസ് ഗവേഷണ ജേർണലായ പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസിൽ (PNAS) പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പറയുന്നു. പന്നിപ്പനിയുടെ വർഗ്ഗത്തിൽ പെട്ട വൈറസാണ് പുതിയതായി തിരിച്ചറിഞ്ഞത്. നിലവിൽ ഭയക്കേണ്ടതില്ലെങ്കിലും മനുഷ്യരെ ബാധിക്കുന്നതരത്തിൽ അതിന് വ്യതിയാനം (മ്യൂട്ടേഷൻ) സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ, നിരന്തര നിരീക്ഷണം ആവശ്യമുണ്ടെന്ന് ഗവേഷകർ പറയുന്നു. ബ്രിട്ടനിൽ നോട്ടിങാം സർവകലാശാലയിലെ പ്രൊഫസർ കിൻ-ചൗ ചാങിന്റെ നേതൃത്വത്തിലായിരുന്നു പഠനം. പുതിയ വൈറസാകുമ്പോൾ, മനുഷ്യർക്ക് പ്രതിരോധശേഷി ഉണ്ടാകണമെന്നില്ല. നിലവിലുള്ള ഒരു വാക്സിനും ഇതിനെ നേരിടാൻ സഹായിക്കില്ല. പന്നിപ്പനിയുടെ വൈറസിന് (H1N1) സമാനമാണ് പുതിയ വൈറസെങ്കിലും, അതിന് ചില രൂപമാറ്റങ്ങളുണ്ട്. നിലവിൽ വലിയ ഭീഷണിയായി കണക്കാക്കുന്നില്ലെങ്കിലും, വൈറസിനെ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്ന് ഗവേഷകർ പറയുന്നു. അപകടകരമായ ജനിത ഘടനയാണ് ഈ വൈറസിന്റേത്. പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും പന്നികളുമായി ബന്ധപ്പെട്ട വ്യവസായത്തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടി കൈക്കൊള്ളണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി. ലോകം ഒന്നടങ്കം ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കെ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള പുതിയ വൈറസിനെ കണ്ടെത്തിയത് വളരെ ഗൗരവത്തോടെയാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്. Content Highlights:Flu virus with pandemic potential found in China
from mathrubhumi.latestnews.rssfeed https://ift.tt/3dHYHzt
via
IFTTT
No comments:
Post a Comment