ജെയ്പുർ: മധ്യപ്രദേശിന് പിന്നാലേ രാജസ്ഥാൻ സർക്കാരിനെയും ബിജെപി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായികോൺഗ്രസ്. എംഎൽഎമാരെ ബിജെപി അടർത്തിയെടുത്തേക്കാമെന്ന സൂചനയെ തുടർന്ന് എല്ലാവരെയും റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് പാർട്ടി. ഡൽഹി- ജയ്പുർ ഹൈവേയ്ക്ക് സമീപത്തുള്ള ശിവ വിലാസ് എന്ന റിസോർട്ടിലാണ് എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെ പാർട്ടി എംഎൽഎ മാരെ കോൺഗ്രസ് രാജസ്ഥാനിലെത്തിച്ചിരുന്നു. ഗുജറാത്തിൽ നിന്ന് എംഎൽഎമാർ ബിജെപിക്ക് സഹായകരമാകുന്ന തരത്തിൽ രാജിവെച്ചിരുന്നു. ഇതേതുടർന്നാണ് മറ്റ് എംഎൽഎമാരെ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെയാണ് ബിജെപി രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നത്. റിസോർട്ടിലേക്ക് മാറ്റിയ രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരുമായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പാർട്ടി വക്താവ് രൺദീപ് സുർജേവാല എന്നിവർ പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താൻ തങ്ങളുടെ എംഎൽഎമാരെ വിലക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന് കാട്ടി കോൺഗ്രസ് ചീഫ് വിപ്പ് സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കത്തെഴുതുകയും ചെയ്തു. എന്നാൽ കത്തിൽ ബിജെപിയെ പരാമർശിച്ചിട്ടുമില്ല.എംഎൽഎമാർക്ക് 25 മുതൽ 30 കോടിവരെ ബിജെപി വാഗ്ദാനം ചെയ്തുവെന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് ആരോപിച്ചിട്ടുണ്ട്. നിലവിലെ കക്ഷി നില അനുസരിച്ച് രാജസ്ഥാനിലെ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടും കോൺഗ്രസിന് ലഭിക്കും. എന്നാൽ നിലവിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന 12 സ്വതന്ത്ര എംഎൽഎമാരെ ബിജെപി വശത്താക്കിയാൽ കാര്യങ്ങൾ മാറി മറിയും. രാജസ്ഥാനിൽ ഭരണപക്ഷത്ത് 107 സീറ്റുമായി കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. സ്വതന്ത്രന്മാരുടെ പിന്തുണയില്ലെങ്കിലും സർക്കാർ സുരക്ഷിതമാണ്. എന്നാൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർഥിയും 51 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ നേടിയാലെ വിജയിക്കു. ബിജെപിക്ക് 72 എംഎൽഎമാരുണ്ട്. ഇതിനൊപ്പം സ്വതന്ത്രരുടെയും സഖ്യകക്ഷികളുടെയും ഉൾപ്പെടെ ആറുപേരുടെ പിന്തുണ കൂടിയുണ്ട്. ഈ കക്ഷി നില പരിഗണിച്ചാൽ ബിജെപിക്ക് ഒരാളെ മാത്രമേ വിജയിപ്പിക്കാൻ സാധിക്കു. എന്നാൽ കോൺഗ്രസിനൊപ്പമുള്ള 12 സ്വതന്ത്രരെ കൂടെക്കൂട്ടിയാൽ ബിജെപി പക്ഷത്ത് അംഗബലം കൂടും. ഇത് കോൺഗ്രസിന്റെ ഉറപ്പായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുന്നതിനുള്ള സാഹചര്യമുണ്ടാകും. രാജ്യസഭയിലെ അംഗബലം കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണായകമാണ്. പല ബില്ലുകളും രാജ്യസഭ കടത്തിയെടുക്കാൻ ബിജെപിക്ക് പല തന്ത്രങ്ങളും പയറ്റേണ്ടി വരുന്നുണ്ട്. ഇത് മറികടക്കാൻ പരമാവധി അംഗങ്ങളെ രാജ്യസഭയിലെത്തിക്കുക എന്നതാണ് ബിജെപിയുടെ ശ്രമം.ഗുജറാത്തിൽ ഇത് രണ്ടാം തവണയാണ് കോൺഗ്രസിൽ നിന്ന് രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയിൽ രാജിനാടകം ആവർത്തിക്കുന്നത്. Content Highlights:Congress Alleges Political Coup Bid In Rajasthan, Moves MLAs To Resort
from mathrubhumi.latestnews.rssfeed https://ift.tt/3fc81Nf
via
IFTTT
No comments:
Post a Comment