കേരളത്തിന്റെ കാവൽക്കോട്ടയായ സഹ്യന്റെ മക്കളിലൊരാൾ നിർദയം കൊല്ലപ്പെട്ടിരിക്കുന്നു. ഗർഭിണിയായിരുന്ന ആ ആനയോടുള്ള ക്രൂരതയുടെ പേരിൽ പഴികേൾക്കുകയാണ് കേരളം. സ്ഫോടകവസ്തു നിറച്ച് ഏതോ മനുഷ്യൻവെച്ച കൈതച്ചക്ക തിന്നവേ, അതു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നു. മുറിവ് പഴുത്ത് പുഴുക്കൾ നിറഞ്ഞു. അസഹ്യമായ വേദനയ്ക്ക് ആശ്വാസംതേടി പാലക്കാട് തിരുവിഴാംകുന്ന് വനമേഖലയിലെ വെള്ളിയാറിൽ വെള്ളത്തിലിറങ്ങി തുമ്പിയും വായുംമുക്കി നിൽക്കുകയായിരുന്നു അത്. 15 വയസ്സോളം പ്രായമുള്ള ആനയെ കരയ്ക്കുകയറ്റാൻ രണ്ടു കുങ്കിയാനകളെ ഉപയോഗിച്ച് വനംവകുപ്പ് ശ്രമിച്ചെങ്കിലും മേയ് 27-ന് അതു ചരിഞ്ഞു. #elephant എന്ന ടാഗിൽ, ഈ ദുരന്തം സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു. സമ്പൂർണസാക്ഷരരായിട്ട് കാര്യമില്ല, മനുഷ്യത്വമുണ്ടാകണമെന്നു ചിലർ ആക്ഷേപിച്ചു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് കേരളത്തിൽ ഒരു കുറവുമില്ലെന്ന് മുൻ കേന്ദ്രമന്ത്രി മേനകാ ഗാന്ധി ആരോപിച്ചു. രത്തൻ ടാറ്റ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി, ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ, മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോനി തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ ട്വീറ്റുകൾ ക്രൂരത ലോകശ്രദ്ധയിൽ കൊണ്ടുവന്നു. വൈറലായി മാറിയ ആ ദാരുണസംഭവം കേരളീയരെയാകെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്. അടച്ചിടൽകാലത്ത്, തെരുവുനായ്ക്കൾക്കുപോലും അന്നത്തിനു വകയൊരുക്കിയ നാട്ടിലാണ്, മനുഷ്യനെ വിശ്വസിച്ച് കഴിച്ച കൈതച്ചക്ക മിണ്ടാപ്രാണിയുടെ ജീവനെടുത്തത്. ആ സഹജീവിയോടും അതു ജന്മമേകേണ്ടിയിരുന്ന കുഞ്ഞിനോടും മാപ്പുചോദിക്കാം. പഴിച്ചും പരിഹസിച്ചും അന്വേഷണം തുടങ്ങി -മുഖ്യമന്ത്രി തിരുവനന്തപുരം: സംഭവത്തിൽ പ്രാഥമികാന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ടുനിന്നുള്ള വൈൽഡ് ലൈഫ് ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘത്തിനാണ് അന്വേഷണച്ചുമതല.കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ റിപ്പോർട്ട് തേടി. കുറ്റക്കാർക്കെതിരെ കർശനനടപടിയെന്നും മന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Y1BAdB
via
IFTTT
No comments:
Post a Comment