കൊച്ചി : ബുധനാഴ്ചയായിരുന്നു ആ കല്യാണം നടക്കേണ്ടത്. അത് മാറ്റിവെച്ചെന്ന് മാത്രമല്ല, പ്രതിശ്രുതവധുവിനെ ഞെട്ടിക്കാനുള്ള യാത്ര യുവാവിനെ ഒന്നരമാസമായി ലോക്ഡൗൺ ആക്കുകയും ചെയ്തു. എവിടെ? അവളുടെ വീട്ടിൽത്തന്നെ. ഭാവിവധുവിനുള്ള പിറന്നാൾസമ്മാനവുമായി എറണാകുളത്തെ ജോലിസ്ഥലത്തുനിന്ന് മംഗളൂരുവിലേക്കുള്ള തീവണ്ടികയറുമ്പോൾ അവനറിഞ്ഞിരുന്നില്ല അതൊരു ‘കട്ട ലോക്കി’ലേക്കുള്ള യാത്രയായിരുന്നെന്ന്. തിരുവനന്തപുരത്തുള്ള മാതാപിതാക്കളോട് ഓഫീസ് കാര്യത്തിന് അത്യാവശ്യമായി മംഗളൂരുവിലേക്ക് പോകുകയാണെന്ന് പറഞ്ഞായിരുന്നു യാത്ര. തിരിച്ചുവരാനുള്ള ടിക്കറ്റും കരുതി.ഭാവിവധുവിന് സർപ്രൈസും നൽകി അവളുടെ വീട്ടുകാരുടെ സ്‌നേഹവും ആസ്വദിച്ചിരിക്കെയാണ് പ്രധാനമന്ത്രിയുടെ ജനതാകർഫ്യൂ പ്രഖ്യാപനം. സമാധാനിച്ചു, ഒരു ദിവസത്തേക്കല്ലേയുള്ളൂ. പക്ഷേ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപനം ഒട്ടുംവൈകിയില്ല. ആദ്യം സംസ്ഥാനസർക്കാരും പിന്നീട് കേന്ദ്രസർക്കാരും. തീവണ്ടി റദ്ദായതോടെ തിരിച്ചുപോകാൻ മറ്റു മാർഗമില്ലാതെ വിഷമിച്ച വരന് വീട്ടിൽ തങ്ങാൻ മാതാപിതാക്കൾ അനുവാദംനൽകി. തീവണ്ടി പുനഃസ്ഥാപിക്കുന്നതോടെ തിരികെവരാമെന്ന് പ്രതീക്ഷയിൽ രണ്ടാമതും ടിക്കറ്റു ബുക്കുചെയ്തിരിക്കേ പ്രധാനമന്ത്രിയുടെ അടുത്ത പ്രഖ്യാപനം വന്നു, ‘നിങ്ങളെവിടെയാണോ അവിടെ തുടരുക’. നിർദേശംകേട്ട് വെള്ളിടിവെട്ടിപ്പോയ യുവാവ് മറ്റു മാർഗമില്ലാതെ വധുഗൃഹത്തിൽ തുടരാൻ തീരുമാനിച്ചു. ഓഫീസ് ആവശ്യത്തിനുപോയി തിരികെയെത്താത്ത മകന്റെ പിറന്നാൾ സർപ്രൈസ് കഥകളെല്ലാം വീട്ടുകാരും ഇതിനകം അറിഞ്ഞു. സംഭവം വലിയ തമാശയായി. ഓൺലൈനായി ജോലിക്കാര്യങ്ങളും മറ്റും നടത്തിവരികയാണ്. ഒഴിവുസമയത്ത് ഭാവി ഭാര്യയുടെ വീട്ടിലെ കൃഷിപ്പണികളുമുണ്ട്. ബുധനാഴ്ചയായിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്. മാറ്റിവെച്ചെങ്കിലും പുതിയ തീയതി തീരുമാനിച്ചിട്ടില്ല. കോവിഡ് ഭീതിയിൽ കല്യാണവും ലോക്കായി. തിരികെവരുന്നതിനെയായി നോർക്കയിൽപേര് രജിസ്റ്റർചെയ്ത് അയാൾ കാത്തിരിപ്പ് തുടരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2WxKU8a
via
IFTTT
No comments:
Post a Comment