ജനീവ: കോവിഡ് ബാധയെത്തുടർന്നുള്ള അടച്ചിടൽ ആറുമാസം തുടർന്നാൽ വികസ്വര-അവികസിത രാജ്യങ്ങളിലെ 70 ലക്ഷത്തോളം സ്ത്രീകൾ തങ്ങളാഗ്രഹിക്കാതെ ഗർഭിണികളാവേണ്ടിവരുമെന്ന് യു.എൻ. പോപ്പുലേഷൻ ഫണ്ട്. വിതരണരംഗത്തെ തടസ്സംകാരണം ഗർഭനിരോധനോപാധികൾ ലഭ്യമാവാത്തത് സ്ത്രീകൾക്ക് പുതിയ വെല്ലുവിളി ഉയർത്തുന്നതായി പോപ്പുലേഷൻ ഫണ്ട് എക്‌സിക്യുട്ടീവ് ഡയറക്ടർ നതാലിയ കനേം പറഞ്ഞു. ലോകമെങ്ങുമുള്ള സ്ത്രീകളെ ബാധിക്കുന്ന കൊറോണാനന്തര ദുരന്തമാണിതെന്നും നതാലിയ പറഞ്ഞു. തങ്ങളുടെ കുടുംബം എങ്ങനെവേണമെന്ന് നിശ്ചയിക്കാനും ആരോഗ്യവും ശരീരവും സംരക്ഷിക്കാനും സ്ത്രീകൾക്ക് ഇതുകാരണം പറ്റാതെവരുന്നു.വികസ്വര-അവികസിത രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകൾ ഗർഭനിരോധനോപാധികൾ ഉപയോഗിക്കുന്നുണ്ട്. കൊറോണക്കാലത്ത് ഇവയുടെ ലഭ്യത കുറയുമ്പോൾ ഇവരിൽ 70 ലക്ഷത്തോളംപേരെങ്കിലും ഗർഭിണികളാവാം. ഇതുമായി ബന്ധപ്പെട്ട ഗാർഹിക പീഡനങ്ങൾ ഇക്കാലയളവിൽ കുതിച്ചുയരുമെന്നും പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ടിൽ പറയുന്നു.സ്ത്രീസംരക്ഷണത്തിനായുള്ള വിവിധ പരിപാടികളുടെയും പദ്ധതികളുടെയും നടത്തിപ്പിലെ കാലതാമസം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുത്തനെ ഉയർത്തുമെന്നും റിപ്പോർട്ട് പറയുന്നു. ആറുമാസത്തിനിടെ 3.1 കോടി അതിക്രമക്കേസുകൾ കൂടുതലായുണ്ടാകും. അടച്ചിടൽ തുടരുകയാണെങ്കിൽ ഓരോ മൂന്നുമാസവും 1.5 കോടി എന്ന രീതിയിൽ ഈ കേസുകൾ വർധിക്കും. അടുത്ത പത്തുവർഷത്തിനിടെ ചേലാകർമത്തിനിരയാവുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 20 ലക്ഷത്തിന്റെ വർധന ഉണ്ടായേക്കും. 1.3 കോടി ബാലവിവാഹങ്ങൾ 10 വർഷത്തിനുള്ളിൽ കൂടുതലായി നടക്കും. പീഡനത്തിനും അതിക്രമത്തിനുമിരയാവുന്ന സ്ത്രീകൾക്ക് വീടുകളിൽത്തന്നെ കഴിയേണ്ടിവരുന്നത് കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2z5QV3U
via
IFTTT
No comments:
Post a Comment