തിരുവനന്തപുരം: രാജ്യാന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ മൂന്നു മുതല്‍ അഞ്ചരലക്ഷം വരെ പ്രവാസി മലയാളികള്‍ മടങ്ങിയെത്തുമെന്ന വിലയിരുത്തലില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. മടങ്ങിയെത്തുന്നവര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി. തിരികെയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ നോര്‍ക്ക െസെറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ രജിസ്‌ട്രേഷന്‍ കൊണ്ട് ടിക്കറ്റ് ബുക്കിങില്‍ മുന്‍ഗണന ലഭിക്കില്ല. െസെറ്റ് നിര്‍മാണഘട്ടത്തിലാണ്.
നാട്ടിലെത്തുന്ന മുഴുവന്‍ പ്രവാസികളും നിശ്ചിതകാലം നിരീക്ഷണത്തില്‍ കഴിയണം. ഇതിനായി ട്രെയിന്‍ ഉള്‍പ്പെടെയുള്ളവയില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഹോട്ടലുകളും സ്‌കൂളുകളും ഹാളുകളും തയാറാക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കില്‍പോലും 9,600 മുതല്‍ 27,600 പേരെവരെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നിരീക്ഷണത്തില്‍ പാര്‍പ്പിക്കേണ്ടിവരും. മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചു.
* മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
വിമാനത്താവളങ്ങളിലെ പരിശോധനയില്‍ രോഗലക്ഷണം കണ്ടെത്തുന്നവരെ ക്വാറൈന്റന്‍ കേന്ദ്രങ്ങളിലോ കോവിഡ് ആശുപത്രികളിലോ അയയ്ക്കും. ലഗേജ് ഉള്‍പ്പെടെ ഈ സെന്ററുകളില്‍ സൂക്ഷിക്കും. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. ഇവര്‍ 14 ദിവസം ആരോഗ്യവകുപ്പിന്റെ നീരീക്ഷണത്തിലായിരിക്കും. പ്രവാസികളെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ വിമാനത്താവളങ്ങളില്‍ എത്തരുത്. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ. ആവശ്യമുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ക്വാറെന്റെന്‍ ചെയ്യാം.
കേരളത്തിലേക്കു വരുന്ന പ്രവാസികള്‍ യാത്ര തിരിക്കുന്നതിനു മുന്‍പ് എത്ര ദിവസത്തിനുള്ളില്‍ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കും. പരിശോധന നടത്താനുള്ള സൗകര്യം പ്രവാസി സംഘടനകള്‍ ഒരുക്കണം. വിമാനക്കമ്പനികളുടെ സര്‍വീസ് പ്ലാന്‍, ബുക്കിങിന്റെ എണ്ണം, കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങളിലെത്തുന്ന ട്രാന്‍സിറ്റ് പാസഞ്ചേഴ്‌സിന്റെ എണ്ണം എന്നിവ ചീഫ് സെക്രട്ടറി തലത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിമാനക്കമ്പനികള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്യണം.
വിമാനടിക്കറ്റുകള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണം. പ്രവാസികളെ വിമാനത്താവളത്തില്‍ സ്‌ക്രീനിങ് നടത്താനുള്ള സജ്ജീകരണവും പ്രോട്ടോകോളും ആരോഗ്യവകുപ്പ് തയാറാക്കണം. കേരളത്തില്‍നിന്ന് വിദേശത്തേക്കു പോകുന്ന യാത്രക്കാര്‍ക്കും പ്രോട്ടോക്കോള്‍ തയാറാക്കണം.
* മടങ്ങുന്നതിനുള്ള മുന്‍ഗണനാക്രമം
വിസിറ്റിങ് വിസയില്‍ കാലാവധി കഴിഞ്ഞ് വിദേശത്ത് കഴിയുന്നവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വിസ കാലാവധി പൂര്‍ത്തിയായവര്‍, കോഴ്‌സുകള്‍ പൂര്‍ത്തിയായ സ്റ്റുഡന്റ് വിസയിലുള്ളവര്‍, ജയില്‍ മോചിതരായവര്‍, മറ്റുള്ളവര്‍.
വാര്‍ഡ് തലത്തില്‍ കണക്കെടുപ്പ്
സംസ്ഥാനത്തു വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രവാസികളുടെ കണക്കെടുക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു വകുപ്പുതലനിര്‍ദേശം. ഈയാഴ്ചതന്നെ പട്ടിക ഡപ്യൂട്ടി ഡയക്ടര്‍മാര്‍ക്കു സമര്‍പ്പിക്കണം. വാര്‍ഡ്/ഡിവിഷന്‍ ജനപ്രതിനിധികള്‍ക്കാണു പ്രവാസിപ്പട്ടിക നല്‍കാനുള്ള ചുമതല.
സംസ്ഥാനസര്‍ക്കാരിനുവേണ്ടി സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനപ്രകാരം 21.21 ലക്ഷം മലയാളികളാണു വിദേശത്തുള്ളത്. ഇതില്‍ 18.93 ലക്ഷം പേര്‍ ഗള്‍ഫ് രാജ്യങ്ങളിലാണ്. അനൗദ്യോഗിക കണക്കനുസരിച്ച് ഗള്‍ഫില്‍ 25 ലക്ഷത്തോളം മലയാളികളുണ്ട്. പ്രവാസികള്‍ തിരിച്ചെത്തിയാല്‍ സമ്പര്‍ക്കവിലക്ക് ഉള്‍പ്പെടെയുള്ള സുരക്ഷാനടപടികള്‍ ഒരുക്കുന്നതിനാണു കണക്കെടുപ്പ്. സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതിനു മുമ്പ് പ്രതിദിനം കേരളത്തിലെത്തിയിരുന്നത് 90-100 രാജ്യാന്തരവിമാനങ്ങളാണ്.
ശരാശരി സീറ്റുകളുടെ എണ്ണം 18,000. സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍, കോവിഡ് സുരക്ഷയുടെ ഭാഗമായി ഒരു വിമാനത്തില്‍ മൂന്നിലൊന്നു യാത്രക്കാരെ മാത്രം അനുവദിക്കാനാണു സാധ്യത. അങ്ങനെയെങ്കില്‍ പ്രതിദിനം ശരാശരി 6000 പേരെത്തും. കേന്ദ്രതീരുമാനമായാല്‍, പ്രവാസികളെ മുന്‍ഗണനാക്രമത്തില്‍ വിവിധ ഘട്ടങ്ങളായാകും തിരിച്ചെത്തിക്കുക. രോഗികള്‍, സ്ത്രീകള്‍, വയോധികര്‍, കുട്ടികള്‍ എന്നിവര്‍ക്കാകും മുന്‍ഗണന. ഇവര്‍ക്കു സമ്പര്‍ക്കവിലക്കില്‍ കഴിയാനുള്ള സൗകര്യം അതതു തദ്ദേശസ്ഥാപനപരിധിയില്‍ ഏര്‍പ്പെടുത്തുന്നതും ആലോചനയിലുണ്ട്. വിമാനത്താവളങ്ങളോടു ചേര്‍ന്നുള്ള ഹോട്ടലുകള്‍ക്കും ഓഡിറ്റോറിയങ്ങള്‍ക്കും പുറമേയാണിത്.
നോര്‍ക്ക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ വിവരങ്ങള്‍പ്രകാരം ഒരുലക്ഷത്തിലേറെപ്പേര്‍ തിരിച്ചെത്തുമെന്നു സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍, വിവിധ ഡാറ്റകള്‍ വ്യത്യസ്തമായതിനാലാണു തദ്ദേശസ്ഥാപനങ്ങള്‍ പട്ടിക തയാറാക്കുന്നത്. കോവിഡ് സമൂഹവ്യാപനമുണ്ടായാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനും മറ്റുമായി സര്‍ക്കാര്‍ രണ്ടുലക്ഷത്തിലേറെ മുറികള്‍ സജ്ജമാക്കുന്നുണ്ട്. സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇതിനുള്ള സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിരുന്നു.
from mangalam.com https://ift.tt/3eI4BSY
via IFTTT
No comments:
Post a Comment