ഗുവഹാത്തി: ലോക്ക്ഡൗണിനിടെ വിഷപ്പാമ്പിനെ ഭക്ഷണമാക്കി ഒരു സംഘം ആളുകൾ. അരുണാചൽപ്രദേശിലാണ് സംഭവം. 12 അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് ഒരു സംഘം കൊന്ന് ഭക്ഷണമാക്കിയത്. കാട്ടിനുള്ളിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയതെന്ന് ഇവർ പറയുന്നു. സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ മൂന്ന് പേർ ചത്ത രാജവെമ്പാലയെ തോളിലിട്ട് നിൽക്കുന്നതായി കാണാം. കൂടാതെ പാമ്പിനെ വെട്ടി വൃത്തിയാക്കി കഷണങ്ങളാക്കാൻ വാഴയിലകൾ നിരത്തിയിരിക്കുന്നതും വീഡിയോയിലുണ്ട്. കോവിഡ്-19 നെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കാരണം പ്രദേശത്തെ പത്തായപ്പുരകളിൽ അരിയോ മറ്റ് ധാന്യങ്ങളോ ശേഷിക്കുന്നില്ലെന്നും വിശപ്പകറ്റാൻ കാട്ടിൽ നിന്ന് എന്തെങ്കിലും കിട്ടുമോന്ന് തേടി പോയപ്പോൾ കിട്ടിയത് പാമ്പിനെയാണെന്നും സംഘത്തിലൊരാൾ പറയുന്നുണ്ട്. വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിതവിഭാഗത്തിൽ പെടുന്നയിനമാണ് രാജവെമ്പാല. രാജവെമ്പാലയെ കൊല്ലുന്നത് ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള ശിക്ഷയ്ക്ക് അർഹമായ കുറ്റകൃത്യമാണ്. വംശനാശഭീഷണി നേരിടുന്നതും അല്ലാത്തതുമായ നിരവധി പാമ്പിനങ്ങൾ അരുണാചൽ പ്രദേശിലുണ്ട്. ഒരു കൊല്ലത്തിനിടെ രണ്ട് പുതിയയിനം പാമ്പുകളെ ഇവിടെ കണ്ടെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3exyQfj
via
IFTTT
No comments:
Post a Comment