ചെന്നൈ: ചെന്നൈയിൽ കോവിഡ് മൂലം മരിച്ച ന്യൂറോസർജൻ സൈമൺ ഹെർക്കുലീസിന്റെ മൃതദേഹം വീണ്ടും സംസ്കരിക്കാൻ അനുമതിതേടി ഭാര്യ. അന്ത്യാഭിലാഷപ്രകാരം ഡോ. സൈമണിന്റെ മൃതദേഹം കിൽപ്പോക്ക് സെമിത്തേരിയിൽ സംസ്കരിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആനന്ദി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് അഭ്യർഥിച്ചു. ‘‘താൻ മരിച്ചാൽ മതാചാരപ്രകാരം കിൽപ്പോക്ക് സെമിത്തേരിയിൽ അടക്കം ചെയ്യണമെന്നാണ് ചികിത്സയിലിരിക്കെ ഭർത്താവ് അന്ത്യാഭിലാഷം പ്രകടിപ്പിച്ചത്. ഇത് പരിഗണിച്ച് നിലവിൽ സംസ്കരിച്ച വേലങ്കാട് ശ്മശാനത്തിൽനിന്ന് മൃതദേഹം പുറത്തെടുത്ത് കിൽപ്പോക്ക് ശ്മശാനത്തിൽ അടക്കം ചെയ്യണം’’ -മുഖ്യമന്ത്രിക്കയച്ച വീഡിയോ സന്ദേശത്തിൽ ആനന്ദി ആവശ്യപ്പെട്ടു. കോവിഡ് മൂലം മരിച്ചവരിൽനിന്ന് വൈറസ് പടരുമെന്ന ആശങ്കയിൽ പ്രദേശവാസികൾ ഡോക്ടറുടെ ശവസംസ്കാരം തടഞ്ഞിരുന്നു. മൃതദേഹത്തിൽനിന്ന് കൊറോണ വൈറസ് പടരില്ലെന്ന് ഉറപ്പുവരുത്തി അത്യന്തം സുരക്ഷിതമായി മൃതദേഹം വീണ്ടും സംസ്കരിക്കാമെന്ന് ഭാര്യ ഉറപ്പുനൽകി. ഭർത്താവിന്റെ അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാൻ സർക്കാർ ഇടപെടണമെന്നും ആനന്ദി നിറകണ്ണുകളോടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ചെന്നൈയിലെ ന്യൂ ഹോപ്പ് ആശുപത്രിയിലെ ന്യൂറോസർജനായ ഡോ. സൈമൺ ഞായറാഴ്ചയാണ് കോവിഡ് മൂലം സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. തുടർന്ന് ശവസംസ്കാരത്തിനെത്തിയപ്പോൾ രണ്ടു ശ്മശാനങ്ങളിൽ പ്രദേശവാസികളുടെ എതിർപ്പ് നേരിടേണ്ടിവന്നു. ആംബുലൻസിനുനേരെ കല്ലേറുണ്ടായി. മൂന്ന് ആരോഗ്യപ്രവർത്തകരെ ആക്രമിച്ചു. ഒടുവിൽ തിങ്കളാഴ്ച പുലർച്ചെ കനത്ത പോലീസ് കാവലിലാണ് മൃതദേഹം അടക്കം ചെയ്തത്. അക്രമസംഭവത്തിൽ സ്ത്രീ ഉൾപ്പെടെ 30-ലധികംപേരെ ഇതുവരെയായി അറസ്റ്റുചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2VQVDKz
via
IFTTT
No comments:
Post a Comment