ലോകത്തെ വിവിധ സ്ഥലങ്ങളിലെ ഇടവകാംഗങ്ങൾ കംപ്യൂട്ടറിലെ സ്ക്രീനിൽ നിരന്നപ്പോൾ നെടുങ്ങാടപ്പള്ളി സെയ്ന്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ വ്യാഴാഴ്ചനടന്ന പെസഹാ ആരാധന വീട്ടിലിരുന്ന് മൊബൈൽ ഫോണിൽ കണ്ട് പങ്കെടുക്കുന്നവർ സതീഷ് മല്ലപ്പള്ളി മല്ലപ്പള്ളി (പത്തനംതിട്ട): പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനത്തിൽ പെസഹാ ആരാധനയുടെ പുണ്യമറിഞ്ഞ് ക്രൈസ്തവസമൂഹം. കോവിഡ് ചട്ടമനുസരിച്ച് അഞ്ചുപേരിൽ കൂടുതൽ ഒന്നിക്കുന്നതിന് വിലക്കായതോടെ പള്ളികളിൽ ആളൊഴിഞ്ഞു. പകരം സാങ്കേതികവിദ്യയുടെ കരുത്തിൽ ലോകത്തെവിടെനിന്നും കുർബാനയിൽ സജീവമായി പങ്കെടുക്കാവുന്ന സാഹചര്യമൊരുങ്ങി. ശാരീരിക അവശതകാരണം പള്ളിയിൽ എത്താൻ കഴിയാത്തവർക്കും പുതിയ സൗകര്യം ആശ്വാസമായി. പത്തനംതിട്ട നെടുങ്ങാടപ്പള്ളി സെയ്ന്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ വ്യാഴാഴ്ചനടന്ന ചടങ്ങുകളിൽ അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും കഴിയുന്ന ഇടവകാംഗങ്ങൾവരെ പങ്കെടുത്തു. റവ. ജോർജ് മാത്യു മുഖ്യകാർമികത്വം വഹിച്ചു. കൈക്കാരന്മാരായ ജോൺ മാത്യു, ജോർജ് ജോൺ, സെക്രട്ടറി റൂബർട്ട് കെ. വിക്ടർ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. മദ്ബഹയ്ക്ക് മുന്നിൽ സ്ഥാപിച്ച മൊബൈൽ ഫോൺ വഴി 100 ഫോണുകളിലേക്ക് സൂം മീറ്റിങ് ആപ്പ് വഴി ചടങ്ങുകളെത്തി. ഇത്രയുംപേർക്ക് പരസ്പരം കാണാനും സംസാരിക്കാനും കഴിയുന്ന തരത്തിലായിരുന്നു ക്രമീകരണം. മറ്റ് ആളുകൾക്കായി യൂട്യൂബ് ചാനൽ വഴി തത്സമയ സംപ്രേഷണവും നടത്തി. പഴയ നിയമത്തിലെ ഒന്നാം വേദഭാഗം പുറപ്പാടിന്റെ പുസ്തകം പന്ത്രണ്ടാം അധ്യായം 12 മുതൽ 20 വരെ വായിച്ചത് ഖത്തറിൽനിന്ന് റെജി കിഴക്കേലായിരുന്നു. 116-ാം സങ്കീർത്തനം ദുബായിൽനിന്ന് അന്ന മെൽവിനും ഒന്ന്-കൊറിന്ത്യർ 11-ാം അധ്യായം 23 മുതൽ 29 വരെയുള്ള വചനങ്ങൾ അലൈനിൽനിന്ന് ജോയൽ ജോർജും വായിച്ചു. ക്വയർ മാസ്റ്റർ തോമസ് ടി. തോമസ് കുടുംബാംഗങ്ങളുമൊത്ത് സംഗീതം പകർന്നു. വികാരിയുടെ ആശീർവാദത്തോടെയാണ് ചടങ്ങ് അവസാനിച്ചത്. ഇത്രദൂരെക്കഴിയുന്ന ഇടവക ജനങ്ങളെ ഒന്നിച്ചുകാണാനും കുർബാന നടത്താനും കഴിഞ്ഞത് സന്തോഷമേകുന്നതായി അദ്ദേഹം പറഞ്ഞു. ദുബായിൽ ജോലിചെയ്യുന്ന മെൽബിൻ, ആൽബിൻ സഹോദരങ്ങളാണ് ഇന്റർനെറ്റ് വഴിയുള്ള ഈ സംഗമത്തിന് സാങ്കേതികസഹായം നൽകിയത്. ദുഃഖവെള്ളിയാഴ്ചനാൾ രാവിലെ 10മുതൽ 12വരെയും ഈസ്റ്ററിന് ഞായറാഴ്ച രാവിലെ ഏഴുമുതൽ ഒമ്പതുവരെയും ഇതേപോലെ ലോകം ഇടവകയാകുന്ന ചടങ്ങുകൾ ഇവിടെ നടക്കും. Content Highlight: Pesaha amidst Coronavirus in kerala
from mathrubhumi.latestnews.rssfeed https://ift.tt/2XqRQX0
via
IFTTT
No comments:
Post a Comment