: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കു വേണ്ടി തയ്യാറാക്കിയ പോർട്ടലിലെ വിവരങ്ങൾ ശേഖരിക്കുന്നത് അമേരിക്കൻ കമ്പനിയായ ആമസോണിന്റെ സർവറിൽ. കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫൊർമാറ്റിക് സെന്ററിൽ(എൻ.ഐ.സി) സമാനമായ അത്യാധുനിക സാങ്കേതിക സൗകര്യമുള്ളപ്പോഴാണ് കേരള സർക്കാർ ആമസോണിനെ സമീപിച്ചത്.കേന്ദ്രമന്ത്രാലയങ്ങൾക്കും സംസ്ഥാനങ്ങൾക്കും സാങ്കേതിക സഹായം ലഭ്യമാക്കാൻ ബാധ്യതപ്പെട്ടതാണ് എൻ.ഐ.സി. പൊതുമേഖലാ സ്ഥാപനങ്ങൾക്കു മുൻഗണന നൽകണമെന്ന ഇടതുനയമുണ്ടായിരിക്കേ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആമസോണിനെ കേരള സർക്കാർ എന്തിന് ആശ്രയിച്ചെന്നതു വ്യക്തമല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകൾ ഓൺലൈൻ വഴി സ്വീകരിക്കാൻ donation.cmdrf.kerala.gov.in എന്ന പേരിലാണ് പോർട്ടൽ. ഇതിനുവേണ്ടി സെക്യുവേഡ് സോക്കറ്റ് ലെയർ (എസ്.എസ്.എൽ) സാക്ഷ്യപത്രം നൽകിയിട്ടുള്ളത് ആമസോൺ കമ്പനിയാണ്. വിവരം സൂക്ഷിക്കുന്നത് d1ynq07vxark7p.cloudfront.net എന്ന കനോണിക്കൽ നെയിം അഥവാ ഉപനാമത്തിലാണ്. ആമസോണിന്റെ ക്ലൗഡ് സാങ്കേതികവിദ്യയാണ് ക്ലൗഡ് ഫ്രണ്ട് നെറ്റ്. ആമസോൺ നിയന്ത്രണത്തിലുള്ള സർവറിൽ തന്നെയാണ് വിവരശേഖരം നടക്കുന്നതെന്നു തെളിയിക്കുന്നതാണ് ഈ സാക്ഷ്യപത്രം. പ്രതിമാസം നിശ്ചിത തുക നൽകിമാത്രമേ ആമസോൺ ക്ലൗഡ് ഉപയോഗിക്കാനാവൂ. ഈ വർഷം ഓഗസ്റ്റ് 25 വരെയാണ് ഇപ്പോഴുള്ള എസ്.എസ്.എല്ലിന്റെ കാലാവധി. ഇക്കാര്യങ്ങളൊന്നും വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടില്ല. ‘വിവരം വെളിപ്പെടുത്തില്ല’ (നോൺ ഡിസ്‌ക്ലോസർ എഗ്രിമെന്റ്) എന്ന കരാറിൽ സർക്കാർ ഒപ്പുവെച്ചിട്ടുണ്ടോയെന്നും വ്യക്തമല്ല. ഉണ്ടെങ്കിൽ തന്നെയും വിവരചോരണം തടയാൻ എന്തൊക്കെ സംവിധാനങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്നതു പ്രധാനമാണെന്ന് ഐ.ടി. മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥൻ ‘മാതൃഭൂമി’യോടു പറഞ്ഞു.ഇടതുസർക്കാർ അധികാരമേറ്റ ശേഷം 2016 നവംബറിലാണ് ദുരിതാശ്വാസനിധിക്കുള്ള അപേക്ഷ സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതുമൊക്കെ ഓൺലൈൻ സംവിധാനം വഴിയാക്കാൻ തീരുമാനമെടുത്തത്. അപേക്ഷകളുടെ ബാഹുല്യംകാരണം സഹായധനം യഥാസമയം അപേക്ഷകർക്കു ലഭിക്കുന്നതിനു കാലതാമസം നേരിടുന്നതായി 2016 നവംബർ 14-നു പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. സി-ഡിറ്റ് രൂപകൽപ്പന ചെയ്തതാണ് സോഫ്റ്റ്‌വേർ എന്നും പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓൺലൈൻ വഴി സംഭാവനകൾ വൻതോതിൽ പ്രവഹിച്ചുതുടങ്ങിയത് 2018-ലെ പ്രളയകാലം മുതൽക്കായിരുന്നു. ഓൺലൈൻ സംവിധാനത്തിന്റെ ഉത്തരവൊഴിച്ച്, മറ്റ് രേഖകളൊന്നും സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ല. സംഭാവനകൾ സ്വീകരിക്കാൻ സി-ഡിറ്റിന്റെ മേൽനോട്ടത്തിൽ സ്വകാര്യ കമ്പനി തയ്യാറാക്കിയതാണ് പോർട്ടൽ. കേരളത്തിനു സമാനമായി പ്രളയദുരന്തം നേരിട്ട കർണാടകയും ഒഡിഷയും തമിഴ്നാടുമൊക്കെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കുള്ള പോർട്ടൽ തയ്യാറാക്കിയത് എൻ.ഐ.സി.യുടെ സഹായത്തോടെയായിരുന്നു. ആമസോൺ ക്ലൗഡിനു സമാനമായിതന്നെ വിവരം ശേഖരിച്ചു സൂക്ഷിക്കാൻ എൻ.ഐ.സി.ക്കു കഴിയുമെന്നിരിക്കേ കേരളം അതു പ്രയോജനപ്പെടുത്തിയില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3czKYLg
via
IFTTT
No comments:
Post a Comment