ലണ്ടൻ: കോവിഡ് 19 രോഗം വ്യാപിക്കുന്ന ബ്രിട്ടണിൽ മൂന്നാഴ്ചകൂടി ലോക്ക്ഡൗൺ നീട്ടി. 24 മണിക്കൂറിനിടെ 861 പേർ മരിക്കുകയും ആകെ മരണസംഖ്യ13,729 ആവുകയും ചെയ്ത സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്. ബ്രിട്ടണിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായാണ് റിപ്പോർട്ട്. സാമൂഹ്യ അകലം പാലിക്കുന്നതിനായി നിലവിൽ തുടരുന്ന ലോക്ക്ഡൗൺ അടക്കമുള്ള നടപടികൾ അടുത്ത മൂന്ന് ആഴ്ചകൂടി തുടരാൻ സർക്കാർ തീരുമാനിച്ചതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ലോക്ക്ഡൗൺ ഇപ്പോൾ പിൻവലിച്ചാൽ അത് വളരെ നേരത്തെയായിപ്പോകുമെന്നും അത് ദോഷകരമായിത്തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവശ്യസാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള സ്ഥാപനങ്ങളൊഴികെ ബാക്കിയെല്ലാം അടച്ചിട്ടിരിക്കുകയാണ്. രണ്ടിലധികം പേർ കൂട്ടംചേരുന്നതും നിരോധിച്ചിട്ടുണ്ട്. ബ്രിട്ടണിൽ സ്ഥിതി കൂടുതൽ ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രോഗവ്യാപനം പിടിച്ചുനിർത്താൻ ഇതുവരെയുള്ള നടപടിക്രമങ്ങൾക്കൊണ്ട് സാധിച്ചിട്ടില്ല. 1600 പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വൃദ്ധസദനങ്ങളിൽ അടക്കം രോഗം പടർന്നിട്ടുണ്ട്. അതേസമയം, രോഗബാധ നിയന്ത്രണത്തിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഡൊമിനിക് റാബ് അവകാശപ്പെട്ടു. എന്നാൽ ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിക്കുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടന്റെ നാഷണൽ ഹെൽത്ത് സർവീസിൽ ജോലിചെയ്യുന്ന 27 ആരോഗ്യപ്രവർത്തകരും കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗൗൺ, കൈയ്യുറകൾ, മാസ്കുകൾ തുടങ്ങിയവ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്ന് ആരോഗ്യപ്രവർത്തകർ നിരന്തരം പരാതിപ്പെടുകയും ചെയ്തിരുന്നു. പരിശോധന കൂടുതൽ വ്യാപിപ്പിക്കാതെ വൈറസ് ബാധ പിടിച്ചുനിർത്താനാവില്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു. നിലവിൽ പ്രതിദിനം 35,000 പേരെ പരിശോധിക്കുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ പ്രതിദിനം ഒരുലക്ഷം പേരെയെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കിയാൽ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിക്കൂ എന്നാണ് വിലയിരുത്തൽ. Content Highlights:UK To Extend Coronavirus Lockdown For At Least 3 Weeks
from mathrubhumi.latestnews.rssfeed https://ift.tt/3ewbo1W
via
IFTTT
No comments:
Post a Comment