ചെന്നൈ: മൂന്ന് ചരക്കുതീവണ്ടികൾ ഒരുമിച്ചുചേർത്ത് സർവീസ് നടത്തി ദക്ഷിണ റെയിൽവേ ചരിത്രം കുറിച്ചു. 42 കോച്ച് വീതമുള്ള മൂന്നുവണ്ടികൾ ഒന്നിച്ചുചേർത്ത് 126 കോച്ചുകളുമായിട്ടായിരുന്നു ഈ പരീക്ഷണ സർവീസ്. ഇതോടൊപ്പം നാല് എൻജിനുകളും മൂന്ന് ഗാർഡ് മുറികളുമുണ്ട്. കോച്ചുകൾ കാലിയായിരുന്നു. ഈറോഡിൽനിന്ന് പുത്തൂരിലേക്കായിരുന്നു യാത്ര.അനകോണ്ട എന്നറിയപ്പെട്ട വണ്ടിക്ക് രണ്ട് കിലോമീറ്റർ നീളമുണ്ടായിരുന്നു. ദക്ഷിണ റെയിൽവേയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും നീളമുള്ള തീവണ്ടി സർവീസ് നടത്തിയത്. ബുധനാഴ്ച രാവിലെ 6.50-ന് ഈറോഡിൽ 73 കിലോമീറ്റർ വേഗത്തിൽ പുറപ്പെട്ട തീവണ്ടി ഉച്ചയ്ക്ക് 1.30-ന് ജോലാർപ്പേട്ടയിലെത്തി. വൈകീട്ട് 5.40-ഓടെ ആന്ധ്രപ്രദേശ് അതിർത്തിയിലുള്ള പുത്തൂരിലുമെത്തി. മൂന്ന് വണ്ടികളിലും ഒരോ എൻജിൻ ഡ്രൈവർമാർ, ഗാർഡുമാർ എന്നിവരുണ്ടായിരുന്നു. തീവണ്ടി ജോലാർപ്പേട്ടയിൽ എത്തിയപ്പോൾ ആറുപേർക്കും റെയിൽവേ അധികൃതർ സ്വീകരണം നൽകി. യാത്രാതീവണ്ടികൾ സർവീസ് നടത്താത്തതിനാൽ പാളത്തിന്റെ ലഭ്യതയുള്ളതിനാലാണ് ഈ വണ്ടിക്ക് സർവീസ് നടത്താൻ കഴിഞ്ഞത്. ആ സമയത്ത് പാതയിൽ മറ്റ് തീവണ്ടികളില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നെന്ന് സേലം ഡിവിഷന്റെ ഓപ്പറേഷൻ വിഭാഗം അറിയിച്ചു. ജോലാർപ്പേട്ടയിലല്ലാതെ മറ്റ് സ്റ്റേഷനുകളിൽ നിർത്തേണ്ടതായും വന്നില്ല. അടിയന്തര ഘട്ടങ്ങളിൽ കൂടുതൽ ചരക്ക് കൈമാറേണ്ടി വരുമ്പോൾ ഇത്തരത്തിൽ സർവീസ് നടത്താം. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ചരക്ക് കൈമാറ്റം സാധ്യമാകുമെന്നും ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. യാത്രാവണ്ടികൾ സർവീസ് ആരംഭിച്ചാലും പാളം ലഭ്യമാണെങ്കിൽ മൂന്ന് ചരക്ക് തീവണ്ടികൾ ഒരുമിച്ച് ചേർത്തുള്ള സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2S26Zug
via
IFTTT
No comments:
Post a Comment