തിരുവനന്തപുരം: കോവിഡ്-19 ഇതുവരെ സാമൂഹിക വ്യാപന പ്രവണത കാണിച്ചിട്ടില്ലെങ്കിലും മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പാലിക്കുന്നതില്‍ ജനങ്ങളുടെ അലംഭാവം ആശങ്ക സൃഷ്ടിക്കുന്നു. അടുത്തയാഴ്ച കേരളത്തിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നലെ 39 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ എല്ലാ ജില്ലകളിലും രോഗികളായി. ഇന്നലെ െവെറസ് ബാധ സ്ഥിരീകരിച്ചവരില്‍ 34 പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ രണ്ടു വീതവും കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ആകെ 1,10,299 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,09,689 പേര്‍ വീടുകളിലും 616 പേര്‍ ആശുപത്രികളിലുമാണ്. 112 പേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5,679 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4,448 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ ദുബായില്‍നിന്നു വന്നവരാണ്. 13 പേര്‍ രോഗബാധിതരുമായി ഇടപഴകിയതിലൂടെ െവെറസ് ബാധയേറ്റവരാണ്. ഒരാളുടെ വിവരം ശേഖരിക്കുന്നതേയുള്ളൂ.
ഇപ്പോഴത്തെ രോഗബാധിതരിലേറെയും വിദേശത്തുനിന്നു വന്നവരും അവരുമായി ആദ്യം നേരിട്ടു ബന്ധപ്പെട്ടവരുമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ടെങ്കിലും രോഗവ്യാപനം മനസിലാക്കാന്‍ അതു മതിയാകില്ല. ആ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെയും ആരോഗ്യരംഗത്തെ വിദഗ്ധരുടെയും നിര്‍ദേശങ്ങള്‍ അവഗണിച്ച് നാടുകാണാനിറങ്ങുന്നവരുടെ ധാര്‍ഷ്ട്യം സമൂഹത്തിനാകെ ഭീഷണിയാകുന്നത്.
രോഗസാധ്യത പരിഗണിച്ച് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം ലഭിച്ചവരില്‍ പലരും അതു കൃത്യമായി പാലിക്കുന്നില്ല. രോഗം സംശയിക്കുന്നവര്‍ പോലും യഥേഷ്ടം കറങ്ങിനടക്കുന്നു. വിദേശത്തുനിന്നു മടങ്ങിയെത്തിയവരില്‍ ചിലര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതു വലിയ പ്രശ്‌നമാണ്. ഇറ്റലിയില്‍നിന്നു പത്തനംതിട്ടയിലെത്തിയ കുടുംബം അടുത്ത ബന്ധുക്കള്‍ക്കു രോഗം പകര്‍ന്നുകൊടുത്തത് ആദ്യഘട്ടത്തിലായിരുന്നെങ്കില്‍, ലോകമാകെ ജാഗ്രതയില്‍ നില്‍ക്കുമ്പോഴും ഇങ്ങനെ ചുറ്റിയടിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ദുബായില്‍നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി ഒരു ഉദാഹരണം മാത്രം.
മറ്റുള്ളവരില്‍നിന്ന് അകന്നുനില്‍ക്കുകയാണ് രോഗപ്പകര്‍ച്ച തടയാനുള്ള ഏക മാര്‍ഗമെന്നു പ്രധാനമന്ത്രിയടക്കം വ്യക്തമാക്കുകയും മാധ്യമങ്ങളിലൂടെ വ്യാപക ബോധവല്‍ക്കരണം നടത്തുകയും ചെയ്തിട്ടും കണ്ടിലെന്നു നടിക്കുന്നവരേറെയാണ്. രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഇളവുകള്‍ പഴുതുകളാക്കി പുറത്തിറങ്ങാനാണു വ്യഗ്രത. പുറത്തിറങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നുണ്ടെങ്കിലും ലക്ഷ്യത്തിലെത്തിയിട്ടില്ല. മത്സ്യലേലം വിലക്കിയിട്ടും പൂവാര്‍, പൊഴിയൂര്‍ പോലുള്ള തീരദേശമേഖലകളില്‍ ആള്‍ക്കൂട്ടവും ലേലവും സജീവമാണ്. ആളുകളെ പിന്തിരിപ്പിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ ശ്രമിച്ചതു വിജയിച്ചതുമില്ല.
അരുതെന്നു പറയുന്നതു ചെയ്യാനാണു മലയാളികളുടെ പൊതുവായ പ്രവണതയെന്ന ആക്ഷേപം ശരിവയ്ക്കുന്ന രീതിയിലാണു പലരും പുറത്തിറങ്ങാന്‍ ഒഴികഴിവുകള്‍ തേടുന്നത്. തീര്‍ത്തും അനിവാര്യമായവയൊഴികെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അടച്ചുപൂട്ടിയില്ലെങ്കില്‍ ലോക്ക്ഡൗണ്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്നാണ് അനുഭവത്തില്‍നിന്നു പോലീസ് ചൂണ്ടിക്കാട്ടുന്നത്. അതിന്റെ ചുവടുപിടിച്ച് പോലീസ് പെരുമാറ്റവും നടപടിയും കൂടുതല്‍ കര്‍ക്കശമാക്കി. പോലീസ് ഇടപെടലാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നു വാദത്തിനും പോലീസിന് അമിതാധികാരം നല്‍കുന്നതു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന വാദത്തിനും ഇടയിലുള്ള വഴിയാണു സര്‍ക്കാര്‍ തേടുന്നത്.
from mangalam.com https://ift.tt/2QQHsDH
via IFTTT
No comments:
Post a Comment