തൃശ്ശൂർ: അവർക്കറിയാം ഇത് ഒരു യുദ്ധത്തിന്റെ ഭാഗമാണ്. മഹാവ്യാധിക്കെതിരായ സന്ധിയില്ലാത്ത യുദ്ധത്തിന്റെ ഭാഗം. അതിന്റെ വ്യസനവും വേദനയും പറഞ്ഞ് പരാതിയും ആരോപണവും ഉയർത്തുന്നുമില്ല. എങ്കിലും വീട്ടിലിരിക്കാൻ പോലും ക്ഷമ കാണിക്കാത്തവർ അറിയണം, ഈ അനുഭവത്തിന്റെ ആഴം.പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാർക്ക് സന്ദേശം നൽകി. കമ്പനി പൂട്ടിയിടുകയാണ്, ജീവനക്കാർക്ക് നാട്ടിലേക്ക് മടങ്ങാം. സംസ്ഥാനത്ത് 144 നിയമം കൂടി പ്രഖ്യാപിക്കാൻ പോകുകയാണെന്നറിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങാൻ കന്പനിയിലെ 60 മലയാളികളും തീരുമാനിച്ചു. ജനതാ കർഫൂവിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ ഒന്നും എടുക്കാതെ നാട്ടിലേക്കുപുറപ്പെട്ട് കേരളത്തിലേക്കുള്ള അവസാന തീവണ്ടിയിൽ ബുധനാഴ്ച പുലർച്ചെ തൃശ്ശൂരിൽ വന്നിറങ്ങിയ അവർ ഒരിക്കലും മറക്കാത്ത യാത്ര മാതൃഭൂമിയോട് പങ്കിട്ടു. ദുരിതകഥ ഇങ്ങനെ21-ന് രാത്രി എട്ടോടെ സാരഗ്ര റെയിൽവേ സ്റ്റേഷനിലെത്തിയ 60 പേരെയും പോലീസ് വളഞ്ഞു. ഇവരെ കയറ്റി അയക്കേണ്ടത് പോലീസിന്റെ ചുമതലയായിരുന്നു. ടിക്കറ്റ് എടുക്കാൻ സന്നദ്ധരായിരുന്നെങ്കിലും പോലീസ് സമ്മതിച്ചില്ല. ടിക്കറ്റിന്റെ പേരുപറഞ്ഞ് അവിടെനിന്ന് രക്ഷപ്പെടാതിരിക്കാനായിരുന്നു അത്. രാവിലെ എട്ടിന് ചെന്നൈയിലേക്കുള്ള തീവണ്ടി വന്നതും എല്ലാവരെയും പോലീസ് ജനറൽ കംപാർട്ട്മെന്റിലേക്ക് കയറ്റി. വാതിലടച്ചു. തീവണ്ടി നീങ്ങിത്തുടങ്ങിയശേഷമാണ് പോലീസ് വാതിൽക്കൽ നിന്ന് മാറിയത്.ടിക്കറ്റ് പരിശോധനയ്ക്കായി ആരുമെത്തിയില്ല. വിജനമായ സ്റ്റേഷനുകളെല്ലാം വാതിലടഞ്ഞ് കിടന്നു. അത്യപൂർവമായി മാത്രം ചില സ്റ്റേഷനിൽ ആളനക്കം കണ്ടു. തീവണ്ടി ചെന്നൈ വരേയേ ഉള്ളൂ എന്നറിഞ്ഞതോടെ വിജയവാഡയിലിറങ്ങാൻ അവർ തീരുമാനിച്ചു.രാത്രി സ്റ്റേഷനിലിറങ്ങിയതോടെ റെയിൽവേ പോലീസ് വിരട്ടിയോടിച്ചു. അവിടെനിന്ന് റോഡിലെത്തിയതോടെ ലോക്കൽ പോലീസും ഓടിച്ചു. ഒരു രാത്രി മുഴുവൻ കള്ളന്മാരെപ്പോലെ പതുങ്ങി ആരുടെയും കണ്ണിൽപ്പെടാതെ കഴിഞ്ഞു. പിറ്റേന്ന് പുലർച്ചെ വിവേക് എക്സ്പ്രസ് തീവണ്ടി എത്തിയപ്പോഴേക്കും റെയിൽവേ സ്റ്റേഷനിലേക്ക് പാഞ്ഞ് വണ്ടിയിൽ കയറി. വണ്ടിക്കുള്ളിൽ തിരക്ക് കുറവായിരുന്നു. അധികമാരും സംസാരിച്ചില്ല. സംസാരിച്ചത് വിശപ്പിനെപ്പറ്റിയായിരുന്നു. കുടിവെള്ളം യഥേഷ്ടമുള്ള ഒരു സ്റ്റേഷനിൽ വണ്ടി നിർത്തി. എല്ലാവരുമിറങ്ങി വേണ്ടുവോളം വെള്ളം കുടിച്ചു. വണ്ടി നിർത്തിയ ഇടങ്ങളിൽ ചിലർ ഇറങ്ങുകയും ചിലർ കയറുകയും ചെയ്തിരുന്നു. 60 പേരും ഇപ്പോൾ തൃശ്ശൂരിലെ മുളങ്കുന്നത്തുകാവിലുള്ള കെട്ടിടത്തിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇനിയെന്ന് വീട്ടിലെത്തുമെന്നറിയാതെ... മഹാ അപരാധം ചെയ്തവരെപ്പോലെ. അപ്പോഴും അവർ പറയുന്നു. ഇതെല്ലാം ഒരു മഹാവ്യാധിക്കെതിരായ സന്ധിയില്ലാത്ത യുദ്ധത്തിന്റെ ഭാഗമാണല്ലോ.
from mathrubhumi.latestnews.rssfeed https://ift.tt/2xtBZvu
via
IFTTT
No comments:
Post a Comment