കൊല്ലം: ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. ആറ്റുതീരത്തേക്കു കുട്ടി തനിച്ചുപോകില്ലെന്നാണു ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ദേവനന്ദയെ ആരോ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന സംശയമാണ് ഇപ്പോഴും ബന്ധുക്കള്‍ക്കുള്ളത്.
വെള്ളം കുടിച്ചു മരിച്ചതാണെങ്കില്‍ വയറില്‍ വെള്ളം നിറഞ്ഞു വീര്‍ക്കേണ്ടേയെന്നും അവര്‍ ചോദിക്കുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയിരുന്നില്ല. പരിശോധന നിര്‍ത്തിയതിന് 20 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയതെന്നും അവര്‍ പറയുന്നു. മൃതദേഹം പൊങ്ങിക്കിടന്നത് കഴിഞ്ഞ ദിവസം മുഴുവന്‍ മുങ്ങല്‍വിദഗ്ധര്‍ പരിശോധിച്ച സ്ഥലത്താണ്.
ക്ഷേത്രത്തിലെ ഉത്സവത്തിനായി കെട്ടിയ താല്‍കാലിക പാലത്തിന് അപ്പുറത്തുനിന്നു മൃതദേഹം ഒഴുകിയെത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. പാലത്തിലെ വിള്ളലിലൂടെയുള്ള അതിശക്തമായ ഒഴുക്കില്‍ എത്തിയ ശരീരത്തെ തടഞ്ഞു നിര്‍ത്തിയതു വള്ളിക്കെട്ടില്‍ കുടുങ്ങിയ കുട്ടിയുടെ തലമുടിയാണെന്നാണു മുങ്ങല്‍ വിദഗ്ധര്‍ പറയുന്നത്. കുട്ടിയെ കാണാതായപ്പോള്‍ ധരിച്ചിരുന്ന അതേ വസ്ത്രങ്ങള്‍ തന്നെയാണ് ശരീരത്തിലുണ്ടായിരുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയതിനെത്തുടര്‍ന്ന് എല്ലാ സാധ്യതകളും പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.
വീട്ടില്‍നിന്നു വസ്ത്രങ്ങളുടെ മണം പിടിച്ചോടിയ പോലീസ് നായ ആറിനു കുറുകെ നിരത്തിയിട്ട മണല്‍ചാക്കുകള്‍ കടന്ന് 200 മീറ്ററോളം അകലെയുള്ള ആളില്ലാ വീടിന്റെ വരാന്തയില്‍ എത്തിയിരുന്നു. പിന്നീട് തിരികെ ഓടി അര കിലോമീറ്ററോളം ദൂരെയുള്ള വള്ളക്കടവിലെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടി വാതില്‍ തുറന്ന് പൊന്തക്കാട്ടിനിടയിലൂടെ ആറ്റിലേക്ക് എങ്ങനെ എത്തിയെന്ന സംശയമാണ് എല്ലാവര്‍ക്കും.
ഗ്രാമപ്രദേശമായ ഇവിടെ ഒരു ഭാഗത്തേക്ക് തിരിഞ്ഞാല്‍ റോഡാണ്. മറുവശത്തേക്കുള്ള വഴി ആറ്റിലേക്കും മറ്റൊരുവഴി പൊന്തക്കാടുകളിലേക്കുമാണ്. വീടിനകത്തുണ്ടായിരുന്ന കുട്ടി ഈ ഭാഗത്തേക്കു സ്വയം ഇറങ്ങി നടക്കേണ്ട കാര്യമില്ല. രണ്ടു വര്‍ഷം മുമ്പ് കുട്ടി ഇങ്ങനെ നടന്നു പോയിട്ടുണ്ടെങ്കിലും പിന്നീടു അങ്ങനെയുണ്ടായിട്ടില്ലെന്നു ബന്ധുക്കളും നാട്ടുകാരും പറയുന്നു. അമ്മയോടു പറയാതെ ഒരു കാരണവശാലും ആറ്റിന്റെ തീരത്തേക്കു പോകാനും ഇടയില്ല.
ആ നിലയില്‍ മറ്റേതെങ്കിലും തരത്തില്‍ സംഭവത്തിന് ബന്ധമുണ്ടോയെന്നാണ് സംശയം. ഇക്കാര്യം അന്വേഷണ സംഘവും പരിശോധിക്കുന്നുണ്ട്. ''അമ്മയോട് ഒരു വാക്ക് പറയാതെ പോയില്ലേ മോളേ...'' കുഞ്ഞോമനയുടെ ചേതനയറ്റ ശരീരം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ഹൃദയം തകര്‍ന്ന് അമ്മ ധന്യയുടെ നിലവിളി. പൊട്ടിക്കരഞ്ഞ അച്ഛന്‍ പ്രദീപ്കുമാറിനെ സുഹൃത്തുക്കള്‍ ചേര്‍ന്നാണു കുഞ്ഞിന്റെ അടുക്കലെത്തിച്ചത്. അരമണിക്കൂര്‍ പൊതുദര്‍ശനത്തിനുവച്ചശേഷം വാക്കനാട് സരസ്വതി വിദ്യാലയം സ്‌കൂളിലേക്കു കൊണ്ടുപോയി. ഇവിടുത്തെ ചടങ്ങുകള്‍ക്കുശേഷമാണു കുടവട്ടൂരിലെ അച്ഛന്റെ വസതിയിലേക്ക് സംസ്‌കാരത്തിനായി മൃതദേഹം എത്തിച്ചത്.
ഇളവൂര്‍ ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തുന്നതായി ദേവനന്ദയെന്ന പൊന്നോമനയുടെ വിയോഗം. പാട്ടും നൃത്തവുമായി സ്‌കൂളിലും താരമായിരുന്നു വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാം കഌസ് വിദ്യാര്‍ഥിനിയായ ദേവനന്ദ. ബുധനാഴ്ച സ്‌കൂളില്‍ നടന്ന വാര്‍ഷികാഘോഷത്തില്‍ നൃത്തപരിപാടിയില്‍ പങ്കെടുത്തിരുന്നു. കൃഷ്ണന്റെ വേഷമാണ് അവതരിപ്പിച്ചത്. വീട്ടിനു സമീപത്തെ ക്ഷേത്രോത്സവത്തിലും പങ്കെടുത്തിരുന്നു.
സ്‌കൂളിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും പരിചയക്കാരായ വഴിയാത്രക്കാരോടു വിശേഷങ്ങള്‍ ചോദിക്കാറുള്ള ദേവനന്ദയോട് നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ഏറെ ഇഷ്ടമായിരുന്നു. ആറു മാസം മുമ്പ് കുഞ്ഞനുജന്‍ ജനിച്ചതോടെ ഇളവൂരിലെ അമ്മയുടെ കുടുംബ വീട്ടില്‍ ദേവനന്ദ സ്ഥിരമായുണ്ടായിരുന്നു. കുട്ടിയെ കാണാതായ വാര്‍ത്ത പരന്നതു മുതല്‍ നാട്ടുകാര്‍ ആശങ്കയിലായിരുന്നു. ഒരു നാടു മുഴുവന്‍ അവള്‍ക്കായി ഒഴുകിയെത്തി. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നുണ്ടായിരുന്നു. ക്ഷേത്രം കമ്മിറ്റിക്കാര്‍ ഉള്‍പ്പെടെയുള്ളവരും തെരച്ചില്‍ നടത്തി.
ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചും ദേവനന്ദക്കായി അന്വേഷണം നടത്തി. സംസ്ഥാന, ജില്ലാ അതിര്‍ത്തികളിലും പരിശോധന നടത്തി. ജനപ്രതിനിധികളും ജില്ലാ കലക്ടറുമടക്കം രാത്രിയില്‍ കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.
ദേവനന്ദയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ പങ്കുവച്ചു. നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ളവരും ചിത്രം പങ്കുവച്ചു. ദേവനന്ദയുടെ മരണത്തില്‍ നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലുംആദരാഞ്ജലി അറിയിച്ചു. ഒരുനാടിന്റെ തെരച്ചില്‍ വിഫലമായെന്ന് കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങിയവരും ആദരാഞ്ജലികള്‍ നേര്‍ന്നു.
from mangalam.com https://ift.tt/2uDK140
via IFTTT
No comments:
Post a Comment