കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന്റെ കൂടുതൽ കഥകൾ പുറത്തുവരുന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഒട്ടേറെപ്പേരാണ് പരാതിയുമായെത്തുന്നത്. തട്ടിപ്പ് സംഘങ്ങളിലൊന്നിന്റെ പ്രധാന സൂത്രധാരനെന്ന് കരുതുന്ന തലശ്ശേരിയിലെ മുഹമ്മദ് ഒനാസിസ് നാട്ടിൽനിന്ന് മുങ്ങി. വേറെയും സംഘങ്ങൾ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതായി റിപ്പോർട്ടുണ്ട്. എട്ടുപേരിൽനിന്ന് 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് അഞ്ചുപേർക്കെതിരേ രണ്ടുദിവസം മുമ്പാണ് തലശ്ശേരി പോലീസ് കേസെടുത്തത്. വിമാനത്താവളത്തിൽ ഒഴിവുണ്ടാവുകയോ അപേക്ഷ ക്ഷണിക്കുകയോ ചെയ്യാത്ത തസ്തികകളിലേക്കാണ് നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടുന്നത്. ഒനാസിസിന്റെ അക്കൗണ്ടിലേക്ക് ഓൺലൈനായാണ് പലരും പണം നൽകിയത്. എടക്കാട്, തലശ്ശേരി, ചക്കരക്കല്ല്, കതിരൂർ, പിണറായി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തു. അണ്ടലൂരിലെ സരിൻ പരിചയപ്പെടുത്തിയത് പ്രകാരം ഒനാസിസിന് പണം നൽകി വഞ്ചിക്കപ്പെട്ടതായി പിണറായി പോലീസ് സ്റ്റേഷനിലും കേസെടുത്തു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പോലീസിന് കൈമാറുകയായിരുന്നു. ഒനാസിസിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ തസ്തികകളിൽ നിയമനത്തിന് നാലുലക്ഷം രൂപയാണ് ഓരോരുത്തരിൽനിന്നും ആവശ്യപ്പെട്ടത്. രണ്ടരലക്ഷം രൂപ വീതം ആദ്യഗഡുവായി വാങ്ങി. ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായേ പണം നൽകാവൂ എന്ന് പറഞ്ഞത് വിശ്വാസ്യത വർധിപ്പിച്ചെന്നാണ് പരാതിക്കാർ പറയുന്നത്. എൻജിനീയർ, സ്റ്റോർ ഇൻ ചാർജ്, ഐ.ടി. പ്രോഗ്രാമർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം വാഗ്ദാനം ചെയ്തത്. പണം വാങ്ങുന്നതിനു മുന്നോടിയായി ഉദ്യോഗാർഥികളെ ഒനാസിസ് വിമാനത്താവളത്തിനടുത്തേക്ക് വിളിച്ചുവരുത്തി സർട്ടിഫിക്കറ്റ് പരിശോധന നടത്തിയതായും വ്യക്തമായി. പണം കൊടുത്ത് വഞ്ചിതരായവരിൽ മിക്കവരും നാണക്കേട് കാരണം പരാതി നൽകാൻ തയ്യാറാവുന്നില്ല. പല സംഘങ്ങളും ഇപ്പോഴും തട്ടിപ്പ് നടത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നതിനെത്തുടർന്നാണ് ചിലരെങ്കിലും പരാതിയുമായെത്തിയത്. കാടാച്ചിറ മാളികപ്പറമ്പിലെ മുൻ സി.പി.എം. പ്രവർത്തകൻ രാജേഷിനെതിരേയും വിമാനത്താവളത്തിൽ തൊഴിൽ വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിന് കേസുണ്ട്. പരാതികളെത്തുടർന്ന് രാജേഷിനെ സി.പി.എമ്മിൽനിന്ന് പുറത്താക്കി. വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ പരാതികളെത്തിയ സാഹചര്യത്തിൽ കേന്ദ്രീകൃത അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. Content Highlights:jab scam kannur international airport
from mathrubhumi.latestnews.rssfeed https://ift.tt/2uTpzwc
via
IFTTT
No comments:
Post a Comment