: പോലീസിനെ ഉലച്ച സി.എ.ജി. റിപ്പോർട്ടിനു പിന്നാലെ സന്ദേശസംവിധാനം ആധുനികവത്കരിക്കാനുള്ള പദ്ധതിയും വിവാദത്തിലേക്ക്. സ്വകാര്യകമ്പനിക്ക് എട്ടുകോടി രൂപ മുൻകൂറായിനൽകിയിട്ടും ഒരു ടവർപോലും നിർമിച്ചില്ല. ഡി.ജി.പി.യുടെ ഉത്തരവുപ്രകാരമാണ് കമ്പനിക്ക് തുക കൈമാറിയത്. പോലീസ് വയർലെസ് സെറ്റുകളിൽ മെച്ചപ്പെട്ട സന്ദേശ പ്രക്ഷേപണസംവിധാനമായ ഡി.എം.ആർ. (ഡിജിറ്റൽ മൊബൈൽ റേഡിയോ) ടയർ ത്രീ പദ്ധതി രാജ്യത്ത് ആദ്യമായി തൃശ്ശൂർജില്ലയിൽ നടപ്പാക്കാനായിരുന്നു ലക്ഷ്യം. കൊൽക്കൊത്തയിൽനിന്നുള്ള കോൾബ്രോസ് കമ്പനിക്കാണ് നിർമാണച്ചുമതല. പദ്ധതിനിർമാണത്തിനും നിർവഹണത്തിനുമായുള്ള ആകെത്തുകയായ 14 കോടിയിൽ എട്ടുകോടി കമ്പനിക്ക് മുൻകൂർ നൽകി. ഒരുവർഷം കഴിഞ്ഞിട്ടും കരാർപ്രകാരമുള്ള എട്ടുടവറുകളിൽ ഒന്നുപോലും നിർമിച്ചില്ല. വ്യാഴാഴ്ച ഡി.എം.ആർ. ടയർ ത്രീ സാങ്കേതികവിദ്യയുടെ പരീക്ഷണം ബി.എസ്.എൻ.എൽ. ടവറുകളിൽ നടത്തി. കരാർ കാലാവധി കഴിഞ്ഞ് പിന്നെയും അഞ്ചുമാസമായിട്ടും കമ്പനിക്ക് സ്വന്തമായി ടവറോ ഒപ്റ്റിക്കൽ ഫൈബർ കേബിളോ സ്ഥാപിക്കാനായിട്ടില്ല. അതിനാലാണ് ബി.എസ്.എൻ.എൽ. ടവറിൽ പരീക്ഷണ പ്രക്ഷേപണം നടത്താൻ ഡി.ജി.പി. നിർദേശം നൽകിയത്. ഡി.എം.ആർ. ടയർ ത്രീ പൂർണമായും ഡിജിറ്റലായിരിക്കും സിഗ്നലുകൾ. നിലവാരമുള്ള കവറേജ് ആണ് ടയർ ത്രീയുടെ മേന്മ. തൃശ്ശൂർജില്ലയിൽ എട്ടിടത്താണ് ബേസ് സ്റ്റേഷനുകൾ നിർമിക്കാൻ പരിഗണനയിലുള്ളത്. പൂമല, പീച്ചി, ചേർപ്പ്, മലക്കപ്പാറ, വെറ്റിലപ്പാറ, മാള, കുന്നംകുളം, തിരുവില്വാമല എന്നിവിടങ്ങളിലാണിവ. തൃശ്ശൂർ കമ്മിഷണർ ഓഫീസിലായിരിക്കും ഇവയുടെ കമാൻഡ് കൺട്രോൾ സെന്റർ. പിഴയ്ക്കുന്നതാർക്ക്? കോൾബ്രോസ് കമ്പനി എട്ടുസ്ഥലങ്ങളാണ് ആദ്യം നിർദേശിച്ചത്. പിന്നീട് അഞ്ചുതവണ മാറ്റി. നിർമാണം നടത്തുന്നതും റേഡിയോ ഫ്രീക്വൻസി സർവേ നടത്തുന്നതുമടക്കമുള്ള ജോലികൾ ഇവരുടെ ചുമതലയാണ്. അവർ പറയുന്ന സ്ഥലത്തിന്റെ അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള പോലീസിന്റെ സ്ഥലം വിട്ടുകൊടുക്കലാണ് പോലീസിന്റെ ഉത്തരവാദിത്വം. 2019 സെപ്റ്റംബർ 22 ആയിരുന്നു പദ്ധതി കമ്മിഷൻചെയ്യാൻ ആദ്യം അനുവദിച്ചിരുന്ന സമയം. അനുവദിച്ച സ്ഥലങ്ങളിൽ നിർമാണത്തിനുള്ള എൻ.ഒ.സി. കിട്ടാത്തതടക്കമുള്ള സാങ്കേതികപ്രശ്നങ്ങൾമൂലമാണ് ടവർനിർമാണം നീണ്ടുപോകുന്നതെന്ന് കോൾബ്രോസ് പ്രതിനിധി അറിയിച്ചു. Content Highlights:corruption in police department
from mathrubhumi.latestnews.rssfeed https://ift.tt/39Ht0Vk
via
IFTTT
No comments:
Post a Comment