കട്ടപ്പന: വഴിയിലുണ്ടായ തർക്കത്തെ തുടർന്ന്, ഒരു മാസം പ്രായമായ കുഞ്ഞുമായി സ്റ്റേഷനിൽ അഭയം തേടിയ അഞ്ചംഗ കുടുംബത്തിനുനേരേ കട്ടപ്പന സി.ഐ. അതിക്രമം കാട്ടിയതായി പരാതി. പാമ്പാടുംപാറ സന്യാസിയോട കിഴക്കേമടത്തിൽ കൃഷ്ണൻകുട്ടി, മകൻ കൃപമോൻ, ഭാര്യ വത്സമ്മ, മകൾ കൃപമോൾ, മകളുടെ ഭർത്താവ് അഭിജിത്ത് എന്നിവരാണ് കട്ടപ്പന ഡിവൈ.എസ്.പി.ക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയത്. രാത്രിയിൽ വഴിയിൽവെച്ച് സി.ഐ.യും പരാതിക്കാരും തമ്മിൽ തർക്കമുണ്ടായി. മർദനം ഭയന്ന്, അഭയം തേടി സ്റ്റേഷനിലെത്തിയത് ആളെ മനസ്സിലാകാതെയാണ്. എന്നാൽ, പിന്നാലെയെത്തിയ സി.ഐ. മദ്യലഹരിയിൽ പോലീസുകാരുടെ സാന്നിധ്യത്തിൽ മർദിച്ചെന്നും സ്ത്രീകളടക്കമുള്ളവരെ അസഭ്യം പറഞ്ഞെന്നുമാണ് പരാതി. കൈക്കുഞ്ഞുമായി ഇവർക്ക് ഏറെനേരം സ്റ്റേഷനിൽ കഴിയേണ്ടതായും വന്നു. സംഭവത്തിൽ കട്ടപ്പന ഡിവൈ.എസ്.പി. അന്വേഷണം തുടങ്ങി. സംഭവം ആശുപത്രിയിൽനിന്ന് മടങ്ങുംവഴി ചൊവ്വാഴ്ചരാത്രി കുട്ടിയുമായി കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ പോയി മടങ്ങിവരികയായിരുന്നു കുടുംബം. ഇതിനിടെ മാട്ടുക്കട്ടയിൽ വെച്ച് ഇവരുടെ ജീപ്പിന് മുന്നിൽ പോയ സി.ഐയുടെ കാർ മുന്നറിയിപ്പില്ലാതെ വളവിൽ നിർത്തി. ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ കുട്ടിയുടെ ശരീരം സീറ്റിലിടിച്ചു. ഇതോടെ പോലീസ് ഉദ്യോഗസ്ഥനാണെന്നറിയാതെ ജീപ്പിലുണ്ടായിരുന്നവർ സി.ഐയുമായി തർക്കിച്ചു. എന്നാൽ സി.ഐ. ഇവരോട് തട്ടിക്കയറുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തു. പോകാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് വാഹനം തടയാനും ശ്രമിച്ചു. ഇതോടെ ഭയന്ന ഇവർ കട്ടപ്പന സ്റ്റേഷനിൽ അഭയം തേടി. പിന്നാലെ സി.ഐ.യും എത്തിയപ്പോഴാണ് തർക്കമുണ്ടായത് അദ്ദേഹവുമായാണെന്നറിയുന്നത്. സി.ഐ. വാഹനത്തിൽനിന്നു കൃപമോനെ പിടിച്ചിറക്കി സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി മർദിച്ചു. തടയാൻ ശ്രമിച്ച കൃഷ്ണൻകുട്ടിക്കും മർദനമേറ്റു. കൃപമോളെ അസഭ്യം പറഞ്ഞ് വലിച്ചിഴച്ചെന്നും പരാതിയിൽ പറയുന്നു. മർദനം, പിന്നാലെ അറസ്റ്റ് സ്റ്റേഷനിലെ സംഭവങ്ങൾക്കുശേഷം അസഭ്യം പറഞ്ഞ കുറ്റത്തിന് കൃപമോനും കൃഷ്ണൻകുട്ടിക്കുമെതിരേ കേസെടുക്കാൻ നിർദേശിച്ച ശേഷം സി.ഐ. പുറത്തേക്കു പോയി. കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും പോലീസ് ജീപ്പിൽ സഹകരണ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയും നടത്തി. ഈ സമയം മുഴുവൻ കൈക്കുഞ്ഞുമായി മറ്റ് കുടുംബാംഗങ്ങൾ പോലീസ് സ്റ്റേഷൻ വളപ്പിൽ നിൽക്കുകയായിരുന്നു. ആശുപത്രിയിൽനിന്ന് രാത്രി 10 മണിയോടെ സ്റ്റേഷനിലെത്തിച്ച കൃഷ്ണൻകുട്ടിയേയും കൃപമോനെയും ജാമ്യത്തിൽ വിട്ടയച്ചു. സംഭവം അറിഞ്ഞയുടൻ ഡിവൈ.എസ്.പി. സി.ഐ.യെ ബന്ധപ്പെട്ടു.തുടർന്ന് സി.ഐ. സ്വയം ആശുപത്രിയിൽ പോയി പരിശോധന നടത്തി. വൈദ്യ പരിശോധനയിൽ ഇദ്ദേഹം മദ്യപിച്ചതായി തെളിഞ്ഞില്ലെന്ന് കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി.രാജ്മോഹൻ പറഞ്ഞു. മർദിച്ചില്ല രാത്രി കോടതിയിൽനിന്നു മടങ്ങുമ്പോൾ ജീപ്പിലെത്തിയ സംഘം തന്റെ കാർ തടഞ്ഞിട്ട് അസഭ്യം പറഞ്ഞു. ജീപ്പിലുണ്ടായവരെ മർദിച്ചിട്ടില്ല. കരുതൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. വി.എസ്.അനിൽകുമാർ (കട്ടപ്പന സി.ഐ.) Content Highlights: Family beat up in police station at kattappana
from mathrubhumi.latestnews.rssfeed https://ift.tt/2UOLW0y
via
IFTTT
No comments:
Post a Comment