ചെന്നൈ: രണ്ടുദിവസം നീണ്ട ആദായനികുതി റെയ്ഡിനും ചോദ്യംചെയ്യലിനും ശേഷം നടൻ വിജയ് ഷൂട്ടിങ് ലൊക്കേഷനിൽ തിരിച്ചെത്തി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റർ' എന്ന ചിത്രത്തിന്റെ നെയ്വേലിയിലെ സെറ്റിലാണ് വെള്ളിയാഴ്ച വിജയ് മടങ്ങിയെത്തിയത്. വിജയ്യെ ബുധനാഴ്ച ആദായനികുതി ഉദ്യോഗസ്ഥർ ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തത് ഇവിടെനിന്നായിരുന്നു. സെറ്റിലെത്തിയ താരത്തെ ആരാധകരും സുഹൃത്തുക്കളും സിനിമാ അണിയറപ്രവർത്തകരും സ്വീകരിച്ചു. കേന്ദ്രസർക്കാരിനു കീഴിലുള്ള നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ പരിസരത്തെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. രംഗത്തെത്തി. അടുത്തിടെ പുറത്തിറങ്ങിയ 'ബിഗിൽ' എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. വിജയ്യും ഭാര്യയും ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്തു. അതേസമയം 'ബിഗിൽ' നിർമിക്കാൻ പലിശയ്ക്കു പണം നൽകിയ അൻപുചെഴിയാന്റെ വീട്ടിലും സ്ഥാപനങ്ങളിലും വെള്ളിയാഴ്ചയും റെയ്ഡ് തുടർന്നു. അൻപുചെഴിയാനിൽനിന്ന് 77 കോടി രൂപ വ്യാഴാഴ്ച ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. വിജയ്യുടെ വീട്ടിൽനിന്ന് കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ആദായനികുതി ഉദ്യോഗസ്ഥർ അറിയിച്ചു. 300 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പു നടത്തിയതായി സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബിഗിലിന്റെ നിർമാണകമ്പനിയായ എ.ജി.എസിൽ നടത്തിയ പരിശോധനയിൽ 72 കോടി കണ്ടെടുത്തതിനെത്തുടർന്നാണ് ആദായനികുതി വകുപ്പ് വിജയിക്കെതിരേ നീങ്ങിയത്. പ്രതിഫലം സംബന്ധിച്ച് നിർമാണകമ്പനിയും വിജയ്യും നൽകിയ കണക്കുകളിലെ വൈരുധ്യമാണ് പരിശോധനയ്ക്ക് കാരണമായി ആദായനികുതി വകുപ്പ് പറയുന്നത്. 2003-ൽ സിനിമാ നിർമാതാവ് ജി. വെങ്കടേശ്വരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അൻപുചെഴിയാന്റെ പേരുണ്ടായിരുന്നു. 2017-ൽ നിർമാതാവ് അശോക് കുമാറിന്റെ ആത്മഹത്യക്കുറിപ്പിലും അൻപുചെഴിയാനെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ഇപ്പോൾ വിജയിയെ കുരുക്കിലാക്കിയതും അൻപുചെഴിയാനുമായുള്ള ബന്ധമാണ്. Content Highlights: Actor Vijay back on location
from mathrubhumi.latestnews.rssfeed https://ift.tt/2OCRA1T
via
IFTTT
No comments:
Post a Comment