കൊച്ചി: തമിഴ്‌നാട്ടിലെ അവിനാശിയില്‍ 20 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി. ഗരുഡ വോള്‍വോ ബസിനു പണ്ടേ ''ജാതകദോഷ''മെന്ന് ആരോപണം! ഇതില്‍ ജോലിചെയ്യാന്‍ മിക്ക ജീവനക്കാരും മടിച്ചിരുന്നു. അവിനാശി ദുരന്തത്തില്‍ മരിച്ച ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ വി.ഡി. ഗിരീഷും വി.ആര്‍. ബൈജുവുമാണു പതിവായി ഈ ബസില്‍ പോയിരുന്നത്.
2015-ല്‍ ഒരുകോടിയിലേറെ രൂപ മുടക്കി വാങ്ങിയ ഈ ബസ് യാത്ര പുറപ്പെട്ടാല്‍ എവിടെയെങ്കിലും തട്ടിയും മുട്ടിയുമല്ലാതെ തിരിച്ചെത്തിയിട്ടില്ലെന്നു ജീവനക്കാര്‍ പറയുന്നു. അഞ്ചുവര്‍ഷം മുമ്പ് പാലക്കാട് ഡിപ്പോയിലെത്തിയതോടെയാണ് ആര്‍.എസ്. 784-ാം നമ്പര്‍ ബസ് കെ.എസ്.ആര്‍.ടി.സിയുടെ ഭാഗമായത്. ബംഗളുരുവിലേക്കുള്ള യാത്രയ്ക്കിടെ, മുന്നില്‍പോയ ലോറി ബ്രേക്ക് പൊട്ടി പിന്നോട്ടുവന്ന് ബസിന്റെ മുന്‍വശം തകര്‍ത്തതാണ് ആദ്യസംഭവം.
അറ്റകുറ്റപ്പണിക്കുശേഷം ബസിനു കോട്ടയം ഡിപ്പോയിലേക്കു മാറ്റമായി. കമ്പി കയറ്റിപ്പോയ ലോറിയുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ കെന്നഡി മരിച്ചതോടെ ബസിന്റെ ''ജാതകദോഷം'' ജീവനക്കാര്‍ക്കിടയില്‍ പാട്ടായി. ലോറിയുടെ പിന്നിലേക്കു നീണ്ടുനിന്ന കമ്പി ബസിന്റെ ചില്ല് തുളച്ച് ഡ്രൈവറുടെ നെഞ്ചില്‍ തറയ്ക്കുകയായിരുന്നു. അപകടത്തില്‍ കെന്നഡി തല്‍ക്ഷണം മരിച്ചു. ഈ സംഭവത്തേത്തുടര്‍ന്ന് ആര്‍.എസ്. 784 ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ മടിച്ചു.
ഇതോടെ ബസ് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലേക്കു മാറ്റി. അവിടെയും ജീവനക്കാര്‍ കൈയൊഴിഞ്ഞപ്പോഴാണ് എറണാകുളത്തേക്കു ''തട്ടി''യത്. പൂര്‍വചരിത്രം മനസിലാക്കിത്തന്നെയാണു ബൈജുവും ഗിരീഷും ധൈര്യപൂര്‍വം ഈ ബസില്‍ ജോലി ചെയ്തിരുന്നത്.
രണ്ടുമാസം കൂടുമ്പോള്‍ ബസിന്റെ മുന്നിലെ ചില്ല് പൊട്ടുമായിരുന്നെന്നു ജീവനക്കാര്‍ പറയുന്നു. ഇതു പതിവായതോടെ ഫുള്‍കവര്‍ ഇന്‍ഷുറന്‍സ് കിട്ടാതായി. അന്നുമുതല്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സാണ്. അവിനാശി ദുരന്തത്തില്‍ തകര്‍ന്ന ബസ് എടപ്പാളിലെ റീജണല്‍ വര്‍ക്‌ഷോപ്പില്‍ നന്നാക്കിയെടുത്ത് മലബാര്‍, തിരുക്കൊച്ചി സര്‍വീസാക്കാനാണു നീക്കം.
from mangalam.com https://ift.tt/383MsdU
via IFTTT
No comments:
Post a Comment