കൊച്ചി: പ്രായത്തിന്റെ അവശതകൾ വകവെക്കാതെ പയ്യന്നൂരിലെ കോറോത്തുനിന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരി ബുധനാഴ്ചയാണ് എറണാകുളത്തെത്തിയത്. 96 വയസ്സിന്റെ വയ്യായ്കയും ദീർഘദൂര യാത്രയുടെ ക്ഷീണവും അദ്ദേഹം വകവെച്ചില്ല. വയലറ്റ് നിറമുള്ള സിൽക്ക് ഷർട്ടിട്ട് രാവിലെത്തന്നെ അദ്ദേഹം സ്മാർട്ടായി ഒരുങ്ങിയിരുന്നു ഇളയ മകൻ 'കുഞ്ഞ്' ഹൈക്കോടതി ന്യായാധിപനായി സ്ഥാനമേൽക്കുന്നതു കാണാൻ. കാണാനെത്തിയവരോടും അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു 'എന്താ താൻ സ്മാർട്ടായിട്ടല്ലേ ഇരിക്കുന്നത്' എന്ന്. അച്ഛനെ ചക്രക്കസേരയിലിരുത്തി കാറിൽ കയറ്റിയാണ് പി.വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യാൻ വടുതലയിലെ വീട്ടിൽനിന്നു പറപ്പെട്ടത്. അതിനുമുമ്പ് നിറഞ്ഞമനസ്സോടെ മകന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി. ഓർമപ്പിശകിനിടയിലും മറക്കാത്ത മന്ത്രജപത്തോടെയുള്ള അനുഗ്രഹമേറ്റുവാങ്ങി മകൻ അച്ഛന്റെ കാൽക്കൽ നമസ്കരിച്ചു. 'ദേശാടന'ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലഭിനയിച്ച ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇവിടെ സ്നേഹധനനായ അച്ഛനായി. അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള പ്രസംഗത്തിൽ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ പറയുമ്പോൾ സദസ്സിലെ മുൻനിരയിൽ പ്രാർഥനയോടെ കണ്ണടച്ചിരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. ഗണിതശാസ്ത്രത്തിലുള്ള ഇഷ്ടംകാരണം അതിൽ ബിരുദമെടുക്കാൻ കുഞ്ഞികൃഷ്ണൻ പയ്യന്നൂർ കോളേജിൽ ചേർന്ന കാലം. ആയിടയ്ക്കാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ജ്യേഷ്ഠനും കാസർകോട്ടെ പ്രമുഖ അഭിഭാഷകനുമായ പി.വി.കെ. നമ്പൂതിരി മരിച്ചത്. അതോടെ ഗണിതപഠനം നിർത്തി വല്യച്ഛന്റെ പാത പിന്തുടരാൻ നിർദേശം വന്നു. അങ്ങനെയാണ് തിരുവനന്തപുരത്ത് നിയമപഠനത്തിനു ചേർന്നത്. തിരികെയെത്തി പയ്യന്നൂരിൽ പ്രാക്ടീസ് തുടങ്ങാനൊരുങ്ങിയപ്പോൾ കോഴിക്കോട്ട് ജില്ലാ ആസ്ഥാനത്ത് മതിയെന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണു നിർദേശിച്ചത്. മൂന്നുകൊല്ലം കഴിഞ്ഞപ്പോൾ ഇനി ഹൈക്കോടതിയിലേക്കു മാറിക്കൂടേ എന്നായി ചോദ്യം. അച്ഛനോടുള്ള സ്നേഹംകാരണം ആ നിർദേശങ്ങളെല്ലാം പാലിച്ചു. അതാണ് എന്നും തന്നെ മുന്നോട്ടു നയിച്ചത്. ഈ ചടങ്ങിൽ അച്ഛന് എത്താനായതിൽ ഏറെ സന്തോഷമുണ്ടെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ സത്യപ്രതിജ്ഞാവേദിയിൽ പറഞ്ഞു. പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുൾപ്പെടെയുള്ള ബന്ധുക്കളും സദസ്സിലുണ്ടായിരുന്നു. Content Highlights:actor Unnikrishnan Namboothiris son sworn as High court judge
from mathrubhumi.latestnews.rssfeed https://ift.tt/39Cqdgp
via
IFTTT
No comments:
Post a Comment