തിരുവനന്തപുരം: തീവണ്ടിയുടെ എ.സി. കോച്ചിൽ അസ്വാഭാവികമായി പെരുമാറിയ യാത്രക്കാരനെ പരിശോധിച്ചപ്പോൾ കിട്ടിയത് 16 കിലോഗ്രാം കഞ്ചാവ്. ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസിൽ വിശാഖപട്ടണത്തുനിന്നു കയറിയ തിരുവല്ലം പാച്ചല്ലൂർ സ്വദേശി അഭിരാജാണ്(22) ലക്ഷങ്ങളുടെ കഞ്ചാവുമായി പിടിയിലായത്. എറണാകുളത്തുനിന്ന് ഈ തീവണ്ടിയിൽ കയറിയ മുൻ എം.പി. സെബാസ്റ്റ്യൻ പോളിനെയാണ് ഇയാൾ അകാരണമായി ഭീഷണിപ്പെടുത്തിയത്. തീവണ്ടിയുടെ എ വൺ കോച്ചിലാണ് അഭിരാജ് യാത്രചെയ്തിരുന്നത്. തീവണ്ടി പുലർച്ചെ 2.45-ന് എറണാകുളത്തെത്തിയപ്പോൾ ഇതേ കോച്ചിൽ കയറിയ സെബാസ്റ്റ്യൻ പോളിനെ അടുത്ത ബെർത്തിലുണ്ടായിരുന്ന അഭിരാജ് അകാരണമായി ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയം കോച്ചിൽ ഇവർ മാത്രമേയുണ്ടായിരുന്നുള്ളൂ. അഭിരാജ് തുറിച്ചുനോക്കുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്തപ്പോൾ മോഷ്ടാവാണോയെന്ന് ആദ്യം സംശയിച്ചുവെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു. എന്നാൽ, കിടക്കാൻ തുടങ്ങിയപ്പോൾ കർട്ടൻ വലിച്ചുമാറ്റി ഇടിക്കുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഡെപ്യൂട്ടി ചീഫ് ടിക്കറ്റിങ് ഇൻസ്പെക്ടറോടു പരാതിപ്പെട്ടു. ഡെപ്യൂട്ടി ചീഫ് ടിക്കറ്റിങ് ഇൻസ്പെക്ടർ അനിൽ ജി.നായർ എത്തി അഭിരാജിനോട് തിരിച്ചറിയൽ കാർഡ് ചോദിച്ചെങ്കിലും കൈയിലില്ലെന്നാണ് പറഞ്ഞത്. ചോദ്യങ്ങൾക്കും പരസ്പരവിരുദ്ധമായാണ് മറുപടി പറഞ്ഞത്. ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നു ചോദിച്ചപ്പോൾ കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും കഞ്ചാവ് കൈവശമുണ്ടെന്നും സമ്മതിച്ചു. ഉടൻതന്നെ ആർ.പി.എഫിനെ വിവരമറിയിച്ച് തിരുവനന്തപുരത്തെത്തിയപ്പോൾ റെയിൽവേ പോലീസിനു കൈമാറുകയായിരുന്നുവെന്ന് അനിൽ ജി.നായർ പറഞ്ഞു. രണ്ട് ബാഗുകളിൽ മൂന്നു പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ലഹരിവസ്തുക്കൾ മണത്ത് കണ്ടെത്താൻ പരിശീലനം കിട്ടിയിട്ടുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട ജാക്ക് എന്ന നായയാണ് മണംപിടിച്ച് കഞ്ചാവ് തിരിച്ചറിഞ്ഞത്. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽനിന്നാണ് അഭിരാജ് കഞ്ചാവ് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. പൊതി ഒന്നിന് രണ്ടായിരം രൂപ നൽകിയാൽ രാജമുണ്ട്രിയിൽ കഞ്ചാവ് പൊതിഞ്ഞുകിട്ടാനുള്ള സംവിധാനമുണ്ടെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. നെടുമങ്ങാട്, വലിയതുറ, നെയ്യാറ്റിൻകര പ്രദേശങ്ങളിലെ വിതരണക്കാർക്കായാണ് കഞ്ചാവ് എത്തിച്ചത്. മലയാളവും ഒറിയയും ഒരുപോലെ വഴങ്ങുന്ന അഭിരാജ്, മുൻപും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ. എൻ.സുരേഷ് കുമാർ, എ.എസ്.ഐ.മാരായ നളിനാക്ഷൻ, പുഷ്കരൻ, സി.പി.ഒ.മാരായ അനിൽകുമാർ, വിവേക്, ജെറോം, ഡോഗ് സ്ക്വാഡ് സി.പി.ഒ.മാരായ സന്ദീപ്, സജിൻ എസ്.രാജ് എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി. Content Highlights:man threatened former MP sebastin Paul on train, 16 kg ganja caught from him Railway police
from mathrubhumi.latestnews.rssfeed https://ift.tt/3bxB4K5
via
IFTTT
No comments:
Post a Comment