ബീജിംഗ്: ലോകത്തെ ഞെട്ടിച്ച് ചൈനയില്‍ കനത്ത നാശം വിതയ്ക്കുന്ന കൊറോണയില്‍ ചൈനയിലെ മരണം 1600 ലേക്ക്. രോഗബാധിതരുടെ എണ്ണം 68,000 കടന്നു. രോഗ ബാധ രൂക്ഷമായ ഹ്യൂബെ പ്രവശ്യയിൽ ഇന്നലെ മാത്രം മരിച്ചത് 139 പേരാണ്. ചൈനയിലേക്കുള്ള വ്യോമഗതാഗതം മിക്ക രാജ്യങ്ങളും അവസാനിപ്പിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചൈനയ്ക്ക് പുറത്ത് ജപ്പാന്‍ കപ്പലില്‍ 12 പേര്‍ക്കു കൂടി രോഗം കണ്ടെത്തിയതോടെ രോഗ ബാധിതരുടെ എണ്ണം 285 ആയി ഉയര്‍ന്നു. കപ്പലില്‍ കുടുങ്ങിയ അമേരിക്കക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇതുവരെ ചൈനയ്ക്ക് പുറത്ത്, ഫിലിപ്പീന്‍സ്, ഹോങ്കോംഗ്, ജപ്പാന്‍ എന്നിവിടങ്ങളിലായിരുന്നു മരണം റിപ്പോര്‍ട്ട് ചെയ്തിരുത്. എന്നാല്‍ യുറോപ്പില്‍ ആദ്യമായി ഫ്രാന്‍സിലും മരണം റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യക്ക് പുറത്ത്, കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ആഗ്നസ് ബസിന്‍ വ്യക്തമാക്കി. ജനുവരി അവസാനം മുതല്‍ പാരിസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ബീജിംഗിലേക്ക് വരുന്നവര്‍ 14 ദിവസത്തേക്ക് തനിയെ പാര്‍ക്കണമെന്നും പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയരാകണമെന്നും ചൈനീസ് മുനിസിപ്പല്‍ ഗവണ്‍മെന്റുകള്‍ ശക്തമായ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകുമെന്നും ഔദ്യോഗിക മാധ്യമങ്ങള്‍ വഴി വ്യക്തമാക്കിയിട്ടുണ്ട് രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലും ഹെബെയിലും 56 ദശലക്ഷം പേരാണ് നിരീക്ഷണത്തിലുള്ളത്. വൈറസിനെ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ മറ്റിടങ്ങളില്‍ നിന്നും പ്രവിശ്യകളെ അടച്ചിരിക്കുകയാണ്. ഈ പ്രവിശ്യകളില്‍ നിന്നും ചൈനയിലെ ദൂരെയുള്ള മറ്റ് നഗരങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തിനും നിയന്ത്രണമുണ്ട്.
വൈറസ് ബാധ പടരുന്നത് തടയാന്‍ ബാങ്ക് നോട്ടുകളില്‍ വരെ നിയന്ത്രണമുണ്ട്. ഉപയോഗിക്കുന്ന നോട്ടുകള്‍ പോലും അണുവിമുക്തമാണെന്ന് ഉറപ്പാക്കാന്‍ നോട്ട് സൂക്ഷിക്കുന്നത് അള്‍ട്രാവൈലറ്റ് ലൈറ്റോ താപനില ക്രമീകരണങ്ങളോ 14 ദിവസം നല്‍കിയാണെന്ന് ചൈന സെന്‍ട്രല്‍ ബാങ്ക് ശനിയാഴ്ച വ്യക്തമാക്കി. ഈ ആഴ്ച ഒരു ദിവസം ഹുബെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 14,000 കേസുകളാണ്. ശ്വാസതടസ്സമോ പനിയോ ബാധിച്ച് എത്തുന്നവര്‍ക്കെല്ലാം രക്തപരിശോധന നടത്തുന്നുണ്ട്. 1700 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിച്ചതായും ഇതിൽ ആറ് പേർ മരിച്ചെന്നും ചൈന അറിയിച്ചു. അതിനിടയില്‍ കേരളത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടാമത്തെയാളും ആശുപത്രി വിട്ടു.
കാസര്‍ഗോഡ് ജില്ലയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെയാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റുന്നത്. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ഈ കുട്ടി നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിയുടെ തുടര്‍ പരിശോധനാ ഫലം നെഗറ്റീവാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. എങ്കിലും വീട്ടിലെ നിരീക്ഷണം തുടരുന്നതാണ്. തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ ഇനി ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്. ആലപ്പുഴയില്‍ ചികിത്സയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി ഇതിനോടകം വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
from mangalam.com https://ift.tt/2wdfjz5
via IFTTT
No comments:
Post a Comment